ഗുവാഹത്തി ; ചരിത്രനീക്കവുമായി അസം സർക്കാർ. ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ നിയമസഭയിൽ യൂണിഫോം സിവിൽ കോഡ് (യുസിസി) ബിൽ അവതരിപ്പിച്ചു. ‘യൂണിഫോം സിവിൽ കോഡ്, അസം 2026’ ബിൽ വഴി വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ബഹുഭാര്യത്വം, ലിവ്-ഇൻ ബന്ധങ്ങൾ തുടങ്ങിയവ ഏകീകൃത നിയമ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ഗോത്ര ജനസംഖ്യയെയും പരമ്പരാഗത മതപരമായ ആചാരങ്ങളെയും ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിൽ പാസായാൽ, ഉത്തരാഖണ്ഡിനും ഗുജറാത്തിനും ശേഷം യുസിസി നടപ്പിലാക്കുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാകും അസം.
ഈ നിയമനിർമ്മാണം സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ശക്തിപ്പെടുത്തുമെന്ന് ഹിമന്ത സർക്കാർ പറയുന്നു. ലിവ്-ഇൻ ബന്ധങ്ങളെ നിയമപരമായി നിർവചിക്കാനും അവയുടെ രജിസ്ട്രേഷൻ നിർബന്ധമാക്കാനും ബില്ലിൽ നിർദ്ദേശിക്കുന്നു . കൂടാതെ, ബഹുഭാര്യത്വം പൂർണ്ണമായി നിരോധിക്കണമെന്നും എല്ലാ വിവാഹങ്ങളുടെയും വിവാഹമോചനങ്ങളുടെയും രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്നും ബിൽ ആവശ്യപ്പെടുന്നു.. ഈ വ്യവസ്ഥകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ബഹുഭാര്യത്വ നിരോധനമാണ്. ഇനി മുതൽ ഒരു സമൂഹത്തിനും ബഹുഭാര്യത്വം (ഒന്നിലധികം തവണ വിവാഹം കഴിക്കാൻ) അനുവാദമില്ല. സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പായി സർക്കാർ ഇതിനെ ചൂണ്ടിക്കാട്ടുന്നു.
പുരുഷന്മാർക്ക് 21 വയസ്സും സ്ത്രീകൾക്ക് 18 വയസ്സും വിവാഹപ്രായം വേണമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു. നിലവിലുള്ള നിയമ ചട്ടക്കൂടുമായി ഈ വ്യവസ്ഥ പൊരുത്തപ്പെടുന്നുണ്ടെങ്കിലും, എല്ലാ സമുദായങ്ങളിലും ഇത് ഒരേപോലെ നടപ്പാക്കണമെന്നാണ് സർക്കാർ നിർദേശം.
സ്വത്ത് കൈമാറ്റത്തിൽ സുതാര്യത കൊണ്ടുവരാനും കുടുംബ സ്വത്തുക്കളുടെ വിഹിതം സംബന്ധിച്ച് സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ നൽകാനും ഈ നടപടി സഹായിക്കുമെന്ന് സർക്കാർ പറയുന്നു
















