തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടം നടത്തിയ ഹര്‍ഷിനയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ച്, അര്‍ഹമായ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി.ഹര്‍ഷിന മുഖ്യമന്ത്രി വിഡി സതീശനെയും ആരോഗ്യമന്ത്രി കെ. മുരളീധരനെയും നേരില്‍ കണ്ട് സംസാരിച്ചതോടെയാണ് തീരുമാനം.
കോഴിക്കോട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയാണ് നിയമനം. ചൊവ്വാഴ്ച ജോലിയില്‍ പ്രവേശിക്കും.
ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും വീട് അറ്റകുറ്റപണി നടത്തുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയയിലാണ് അടിവാരം സ്വദേശിനി ഹര്‍ഷിന ചികിത്സ പിഴവിന് ഇരയായത്.ശസ്ത്രക്രിയയ്‌ക്കിടെ മറന്നുവച്ച 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള ഉപകരണം മൂത്രസഞ്ചിയില്‍ തറച്ച് നില്‍ക്കുകയായിരുന്നു.
മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിംഗിലാണ് മൂത്രസഞ്ചിയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നില്‍ക്കുന്നത് കണ്ടെത്തുന്നത്.തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച വേദനയ്‌ക്ക് നഷ്ടപരിഹാരം വേണമെന്നാണ് ഹര്‍ഷീനയുടെ ആവശ്യം.
മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്‌ക്കിടെയാണ് ചികിത്സാ പിഴവുണ്ടായത്. മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദ്യം നല്‍കിയത്. എന്നാല്‍, തെറ്റ് പറ്റിയതായി ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന വീഡിയോ പിന്നീട് പുറത്തുവന്നു. സംഭവത്തില്‍ രണ്ട് നഴ്‌സുമാരും രണ്ട് ഡോക്ടര്‍മാരും പ്രതികളായാണ് കുറ്റപത്രം തയാറാക്കിയത്. 750 പേജുള്ള കുറ്റപത്രത്തില്‍ 60 സാക്ഷികളുണ്ട്.
ഹസീന നടത്തിയ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു.
















