ഗുവാഹതി: സൗകര്യങ്ങളോ സമ്പത്തോ അല്ല, മനസ്സിലെ ഉറച്ച തീരുമാനമാണ് വിജയത്തിലേക്ക് നയിക്കുന്നത് എന്നാണ് അസമിലെ വിക്രം ഛേത്രി തെളിയിക്കുന്നത്. അസമിലെ സോണിത്പൂർ ജില്ലയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയാണ് വിക്രം ഛേത്രി. മാതാപിതാക്കളുടെ വിയോഗത്തെ തുടർന്ന് ചെറുപ്പകാലത്തുതന്നെ കഠിനമായ ദാരിദ്ര്യവും അനാഥത്വവും അനുഭവിച്ച അദ്ദേഹം, പ്രതിസന്ധികളെ തോൽപ്പിച്ച് തന്റെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോയതിലൂടെയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായി.
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്…
രണ്ട് വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടു… പതിനൊന്നാം വയസ്സിൽ അച്ഛനെയും. കളിച്ചുനടക്കേണ്ട പ്രായത്തിൽ സ്വന്തം ഭക്ഷണം സ്വയം പാചകം ചെയ്യാനും വീട് നോക്കാനും പഠിച്ചൊരു കുഞ്ഞ്. അസമിലെ സോണിത്പൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള വിക്രം ഛേത്രി എന്ന ഈ വിദ്യാർത്ഥിയുടെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതാണ്. വൈദ്യുതി പോലും ഇല്ലാത്ത വീട്ടിൽ, മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ വർഷങ്ങളോളം പഠനം തുടർന്നു.
ജീവിതം എത്ര പരീക്ഷിച്ചാലും സ്വപ്നങ്ങളെ കൈവിടില്ലെന്ന ദൃഢപ്രതിജ്ഞയാണ് വിക്രം ഛേത്രിയുടെ വിജയം മുധരിതമാക്കുന്നത്. വിട്ടുകൊടുക്കാതെ മുന്നേറിയ വിക്രത്തിന് ഒടുവിൽ പ്ലസ് ടു ആർട്സ് പരീക്ഷയിൽ 89.4% മാർക്ക്. പരീക്ഷയ്‌ക്ക് വെറും രണ്ട് മാസം മുമ്പാണ് ആ വീട്ടിൽ വൈദ്യുതി എത്തിയത്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ തന്റെ ജീവിതം മെച്ചപ്പെടുത്താൻ കഴിയൂ എന്ന് വിശ്വസിക്കുന്ന അദ്ദേഹം, പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് മുന്നേറുന്ന മറ്റു കുട്ടികൾക്കും മാതൃകയാണ്
















