ലക്നൗ : കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഉത്തർപ്രദേശിലെ കൊടും ചൂട് തുടരുന്നതിനിടെ വൈദ്യുതി ആവശ്യകതയും കുതിച്ചുയർന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഊർജ്ജ വകുപ്പുമായി അവലോകന യോഗം വിളിച്ചു ചേർത്തിരുന്നു . ഇതിലാണ് ഇപ്പോൾ അനുഭവപ്പെടുന്ന ഈ തീവ്രമായ ഉഷ്ണതരംഗത്തിൽ, ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ വൈദ്യുതി വിതരണത്തിൽ യാതൊരു തടസ്സവും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി യോഗി വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയത്. വീഴ്‌ച്ച ഉണ്ടായാൽ കൃത്യമായ നടപടികളും ഉണ്ടാകും.
ജനങ്ങൾക്ക് മികച്ച വൈദ്യുതി വിതരണം നൽകുക എന്നതിനാണ് സർക്കാരിന്റെ മുൻഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ഉൽപാദന ശേഷി വർദ്ധിപ്പിക്കണമെന്നും, എല്ലാ വൈദ്യുത നിലയങ്ങളും അവയുടെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.
കൊടുങ്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന വൈദ്യുതി തടസ്സങ്ങൾ ഉണ്ടായാലും വൈദ്യുതി വിതരണം ഉടനടി പുനഃസ്ഥാപിക്കുന്നതിന് ‘ഫാസ്റ്റ് റെസ്‌പോൺസ് സിസ്റ്റം’ സജീവമായി നിലനിർത്തണമെന്നും യോഗി പറഞ്ഞു. ഹെൽപ്പ്‌ലൈൻ കോൾ സെന്ററുകൾ നേരിട്ട് പരിശോധിക്കാൻ മുഖ്യമന്ത്രി ഊർജ്ജ മന്ത്രിയോടും സഹമന്ത്രിയോടും നിർദ്ദേശിച്ചു.
ഈ വർഷം യുപിയിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യം 30,339 മെഗാവാട്ടിൽ എത്തിയിട്ടുണ്ട് . എങ്കിലും ഈ വർദ്ധനവ് നിറവേറ്റുന്നതിന് വിതരണ അടിസ്ഥാന സൗകര്യങ്ങൾ ശക്തമായി നിലനിർത്തണമെന്നും യോഗി ഉത്തരവിട്ടു. വൈദ്യുതി സാഹചര്യത്തെക്കുറിച്ചും എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും കൃത്യവും സമയബന്ധിതവുമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പവർകട്ടില്ലെന്നും , പവർ ഫെയിലിയർ ഉണ്ടെന്നും കഴിഞ്ഞ ദിവസമാണ് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞത് . കൊടും ചൂടിലും വൈദ്യുതി തടസം മണിക്കൂറുകളോളം അനുഭവിച്ചവരാണ് മലയാളികൾ . അതിൽ നിന്ന് വ്യത്യസ്തമായി ജനങ്ങൾക്ക് വൈദ്യുതി മുടങ്ങരുതെന്ന കർശന നിർദേശമാണ് യോഗി ആദിത്യനാഥ് നൽകിയിരിക്കുന്നത് . ഇത് തന്നെയാണ് യുപിയിലെ ജനങ്ങൾ യോഗി ഭരണത്തിൽ സംതൃപ്തനാണെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ പ്രദീപ് ഗുപ്ത പറയാൻ കാരണം.















