ന്യൂദൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസറായിരുന്ന രത്തൻ ഖേൽക്കറെ നിയമിച്ചതിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്ന് കാട്ടപ്പെട്ടിരിക്കുന്നുവെന്നും ബംഗാളിലെ നിയമനത്തെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് കേരളത്തിലെ നിയമനത്തിൽ മിണ്ടാട്ടമില്ലെന്നും അദ്ദേഹം വിമർശിച്ചു.
രത്തൻ ഖേൽക്കറുടേത് സീനിയോറിറ്റി മാനദണ്ഡങ്ങൾ മറികടന്നുള്ള നിയമനമെന്നും അമിത് മാളവ്യ പറഞ്ഞു. ബംഗാളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയായി നിയമിച്ചപ്പോൾ, അതിനെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്ത് എത്തിയിരുന്നു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷനും ചേർന്നുള്ള വോട്ട് ചോരിയുടെ ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് രാഹുൽ വിമർശിച്ചിരുന്നു. എത്രത്തോളം തട്ടിപ്പിന് കൂട്ടു നിൽക്കുന്നുവോ അത്രത്തോളം ഉയർന്ന പദവികൾ ലഭിക്കുമെന്നും രാഹുൽ പരിഹസിച്ചിരുന്നു. എന്നാൽ കേരളത്തിലെ കോൺഗ്രസ് സർക്കാർ ഇത്തരത്തിലൊരു നിയമനം നടത്തിയപ്പോൾ രാഹുൽ മൗനം പാലിക്കുകയാണ്.
എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ബംഗാളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ റെ ചീഫ് സെക്രട്ടറിയാക്കിയത്. എറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് മനോജ് അഗർവാൾ. എന്നാൽ കേരളത്തിൽ അങ്ങനെയല്ല സാഹചര്യം. 2003 ബാച്ച് ഉദ്യോഗസ്ഥനാണ് രത്തൻ ഖേൽക്കർ. ഇപ്പോഴും അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പദവി കൈകാര്യം ചെയ്യുകയാണ്. ഇങ്ങനെയൊരാൾ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനം കൂടി വഹിക്കുകയെന്നും അമിത് മാളവ്യ ചോദിക്കുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കര്‍ ഇന്ന് ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി ദിനത്തിൽ തന്നെ ചുമതലയേറ്റെടുക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഒീഫീസറായിരുന്ന ഡോ. രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയാക്കിയതിൽ സാമൂഹിക മാധ്യമങ്ങളിൽ അടക്കം വിമർശനമുയർന്നിരുന്നു.
















