ഗുവാഹത്തി : ഇത്തവണത്തെ ബക്രീദിന് മുസ്ലീം സമൂഹം പശുവിനെ കൊല്ലുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കാനുള്ള സംസ്ഥാനത്തെ വിവിധ ഈദ്ഗാഹ് കമ്മിറ്റികളുടെ തീരുമാനത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്വാഗതം ചെയ്തു. സംസ്ഥാനത്തെ സാമുദായിക ഐക്യവും സാമൂഹിക-മത ഘടനയും ശക്തിപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്‌പ്പാണിതെന്ന് മുഖ്യമന്ത്രി ശർമ്മ വിശേഷിപ്പിച്ചു.
“ആസാമിലെ ഭൂരിപക്ഷ സനാതൻ സമൂഹത്തിന്റെ വികാരങ്ങളെ മാനിക്കാനുള്ള ഈ ശ്രമത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇത്തരം സ്വമേധയാ ഉള്ള നടപടികൾ സംസ്ഥാനത്തെ സമാധാനത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും അന്തരീക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തും. മറ്റ് കമ്മിറ്റികളും സമാനമായ അഭ്യർത്ഥനകൾ പുറപ്പെടുവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ ഈദ് കമ്മിറ്റികളും മുന്നോട്ട് വന്ന് ഈദ് ഗോവധ രഹിതമാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു,”- മുഖ്യമന്ത്രി ശർമ്മ പറഞ്ഞു.
മെയ് 23 ന് ധുബ്രി ടൗൺ ഈദ്ഗാഹ് കമ്മിറ്റി പുറപ്പെടുവിച്ച ഔദ്യോഗിക നോട്ടീസിൽ, കർശനമായ സംസ്ഥാന നിയമങ്ങൾ ഉദ്ധരിച്ച്, നിരോധനം ഒരു തരത്തിലും മതപരമായ ബാധ്യതകളെ ലംഘിക്കുന്നില്ലെന്ന് പ്രസ്താവിച്ചു. അസം സർക്കാർ ഇതിനകം തന്നെ മൃഗസംരക്ഷണ നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഈ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, പശുക്കളെ ബലിയർപ്പിക്കുന്നത് നിയമപരമായി നിരോധിച്ചിരിക്കുന്നുവെന്ന് കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു.
അതേ സമയം തന്നെ നിയമലംഘനങ്ങൾക്ക് ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്താമെന്നും കുറഞ്ഞത് മൂന്ന് വർഷം മുതൽ പരമാവധി ഏഴ് വർഷം വരെ തടവും കനത്ത പിഴയും ലഭിക്കുമെന്നും കമ്മിറ്റി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. മതപരമായ വശം പരാമർശിച്ചുകൊണ്ട് ഇസ്ലാമിൽ പശുവിനെ ബലിയർപ്പിക്കുന്നത് ഒരു തരത്തിലും നിർബന്ധമല്ലെന്ന് കമ്മിറ്റി വ്യക്തമാക്കി.
















