ന്യൂദൽഹി: ഡൊണാൾഡ് ട്രംപും നരേന്ദ്ര മോദിയും ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് ഗൗരവമുള്ള നേതാക്കളാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യുഎസ്-ഇന്ത്യ ബന്ധം സ്ഥിരമായി ശക്തിപ്പെടുന്നത് തുടരുന്നുവെന്ന് അദ്ദേഹം പ്രശംസിച്ചു. ദൽഹിയിൽ യുഎസ് എംബസി സപ്പോർട്ട് അനക്സ് ബിൽഡിംഗിന്റെ സമർപ്പണ ചടങ്ങിലാണ് ഇന്ത്യാ സന്ദർശനത്തിനെത്തിയ റൂബിയോ ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പ്രാധാന്യം ഉഭയകക്ഷി ബന്ധം രൂപപ്പെടുത്തുന്നതിൽ റൂബിയോ അടിവരയിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദൽഹിയിൽ ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ഉന്നതതല കൂടിക്കാഴ്ചയ്‌ക്ക് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശം . ചർച്ചകൾക്കിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വേണ്ടി വൈറ്റ് ഹൗസ് സന്ദർശിക്കാൻ റൂബിയോ പ്രധാനമന്ത്രി മോദിയെ ഔദ്യോഗികമായി ക്ഷണിച്ചു.
ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾക്കൊപ്പം, പ്രാദേശിക, ആഗോള സമാധാനത്തിലും സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നതെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ ആശയവിനിമയത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചു.
കഴിഞ്ഞ വർഷം അധികാരമേറ്റതിനു ശേഷമുള്ള ആദ്യ രാജ്യ സന്ദർശനമായ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി റൂബിയോ ശനിയാഴ്ച പുലർച്ചെ കൊൽക്കത്തയിലെത്തി. ദൽഹിയിലേക്ക് പോകുന്നതിനുമുമ്പ്, സെന്റ് തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസ് അദ്ദേഹം സന്ദർശിച്ചു.
ഞായറാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ചൊവ്വാഴ്ച ദൽഹിയിൽ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കും. യാത്രയ്‌ക്കിടെ അദ്ദേഹം ആഗ്രയും ജയ്‌പൂരും സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വെള്ളിയാഴ്ച ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ന്യൂദൽഹിയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം റൂബിയോ എടുത്തുപറഞ്ഞു. ഇന്ത്യയുമായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്, അവർ ഒരു മികച്ച സഖ്യകക്ഷിയും പങ്കാളിയുമാണ്. ഞങ്ങൾ അവരുമായി ധാരാളം നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നു, അതിനാൽ ഇത് ഒരു പ്രധാന യാത്രയാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
അദ്ദേഹത്തിന്റെ സന്ദർശന വേളയിൽ നിലവിലുള്ള യുഎസ്-ഇറാൻ സംഘർഷവും അതിന്റെ വിശാലമായ സാമ്പത്തിക പ്രത്യാഘാതങ്ങളും, പ്രത്യേകിച്ച് ആഗോള ഊർജ്ജ വിതരണത്തിലുണ്ടാകുന്ന ആഘാതവും ഇരുപക്ഷവും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ ചുമത്തിയതിനെത്തുടർന്ന് അടുത്തിടെ ഉണ്ടായ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള വ്യാപാര വിഷയങ്ങളും ചർച്ചകളിൽ പ്രധാനമായും ഉൾപ്പെടാൻ സാധ്യതയുണ്ട്.
കൂടാതെ ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം
ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന നയതന്ത്ര ശ്രമമായാണ് ഈ സന്ദർശനത്തെ കാണുന്നത്.
















