ലക്നൗ : ഉത്തർപ്രദേശിലെ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുണ്ട്. ഈ വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകളിൽ പിശകുകളും സാങ്കേതിക പൊരുത്തക്കേടുകളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി . ഇന്നുവരെ, ഉമീദ് പോർട്ടൽ വഴിയാണ് 31,328 വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് രേഖപ്പെടുത്തിയ 118,302 വഖഫ് സ്വത്തുക്കളിൽ 31,328 എണ്ണത്തിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. കൂടാതെ, ഈ സ്വത്തുക്കളിൽ 31,192 എണ്ണവുമായി ബന്ധപ്പെട്ട വഖഫ് ക്ലെയിമുകളും നിരസിക്കപ്പെട്ടു. അന്വേഷണത്തിൽ, നിരവധി സ്വത്തുക്കളുടെ ഭൂമി സർവേ നമ്പറുകൾ വഖഫ് ബോർഡ് സൂക്ഷിച്ചിരിക്കുന്ന രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി.
നിരവധി സന്ദർഭങ്ങളിൽ, റവന്യൂ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഭൂമി വിസ്തീർണ്ണം സംബന്ധിച്ചും പൊരുത്തക്കേടുകൾ കണ്ടെത്തി. രേഖകളുടെ ക്രോസ്-വെരിഫിക്കേഷനിലും രേഖകളുടെ സാധൂകരണത്തിലും വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി . കൃഷി ഭൂമികളിലും , നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിലും വഖഫ് ബോർഡ് പലവട്ടം അവകാശമുന്നയിച്ചിരുന്നു. ഇപ്പോൾ രജിസ്ട്രേഷൻ റദ്ദാക്കിയതിലൂടെ ഇത്തരത്തിൽ കയ്യേറിയ ഭൂമികൾക്കാണ് വഖഫ് അവകാശമുന്നയിച്ചതെന്നും വ്യക്തമായി .
വഖഫ് സ്വത്തുക്കളുടെ മികച്ച മാനേജ്‌മെന്റും സുതാര്യതയും ഉറപ്പാക്കുന്നതിനായി സർക്കാർ ആരംഭിച്ചതാണ് ‘ഉമീദ്’ പോർട്ടൽ കേന്ദ്രത്തിന്റെ ‘ഉമീദ്’ പോർട്ടലിൽ വഖഫ് സ്വത്തുക്കളുടെ ഡിജിറ്റൽ രജിസ്ട്രേഷനിൽ ഉത്തർപ്രദേശാണ് രാജ്യവ്യാപകമായി ഒന്നാം സ്ഥാനം ഉള്ളത് . 2025 ഡിസംബറിൽ 92,832 സ്വത്തുക്കളുടെ പ്രോസസ്സിംഗ് സംസ്ഥാന സർക്കാർ വിജയകരമായി പൂർത്തിയാക്കി.
2025 ജൂൺ 6-ന്, 2025 ഡിസംബർ 5-നകം ‘ഉമീദ്’ പോർട്ടലിൽ വഖഫ് സ്വത്തുക്കളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഉറപ്പാക്കാൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും നിർദ്ദേശിച്ചിർന്നു. സമയപരിധി പിന്നീട് ആറ് മാസം നീട്ടിയെങ്കിലും, ഉത്തർപ്രദേശ് ഈ ചുമതല മുൻകൂട്ടി പൂർത്തിയാക്കി.
















