തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ കനത്ത പരാജയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന് പാറശാല സിപിഎം ഏരിയ സെക്രട്ടറി അഡ്വ.എസ് ജയകുമാർ. തോൽവി വിലയിരുത്താൻ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് ജയകുമാർ നിലപാട് വ്യക്തമാക്കിയത്. പിണറായി വിജയനെ കാരണഭൂതനാക്കിയുള്ള പാട്ട് പുത്തിറക്കിയ സമയത്ത് സംഘാടക സമിതി ചെയർമാൻ കൂടിയായിരുന്നു അഡ്വ.എസ് ജയകുമാർ.
പിണറായി എംഎൽഎ സ്ഥാനം രാജിവച്ച് മാതൃകയാകണം എന്നാണ് യോഗം അഭിപ്രായപ്പെട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ ജയചന്ദ്രനും വി. എൻ വാസവനും യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം പിണറായിക്കാണ്. പാർട്ടി കോട്ടയിൽ വരെ ആറ് റൗണ്ടിൽ പിന്നിൽ പോയി. പ്രതിപക്ഷനേതാവ് ആകാൻ പിണറായി അയോഗ്യനാണ്. എംഎൽഎ സ്ഥാനം രാജിവച്ച് പിണറായി മാന്യത കാട്ടണമെന്നും വിമർശനം ഉയർന്നു.
നേരത്തെ കിളിമാനൂർ ഏരിയാ കമ്മിറ്റിയിലും പിണറായി വിജയനെതിരെ വിമർശനം ഉയർന്നിരുന്നു. പാർട്ടി സെക്രട്ടറിക്കും പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘനും വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇവർ നടപ്പാക്കിയ ചില കാര്യങ്ങൾ പാർട്ടിക്ക് ദോഷം ചെയ്തു. എന്നിട്ടും നേതൃത്വം ഇവരെ മാറ്റാതെ മുന്നോട്ട് പോവുകയാണ്. പിണറായി വിജയൻ ചെയ്യുന്നതെല്ലാം അതേപടി ചെയ്യുന്ന തൊഴിലാളികളായി പാർട്ടി സഖാക്കൾ മാറുകയാണെന്നും വിമർശനം ഉയർന്നു.
കുമാരനശാനേക്കാൾ മഹാനാണ് വെള്ളാപ്പള്ളി നടേശനെന്ന് പിണറായി വിജയൻ പ്രസംഗിച്ചത് തെറ്റായിപ്പോയെന്നും വിമർശനമുണ്ടായി. നേരത്തേ പാലക്കാട് ഏരിയാ കമ്മിറ്റിയിലും രൂക്ഷമായ വിമർശനമാണ് ഉയർന്നത്.
















