കൊൽക്കത്ത: ഈദ് പ്രാർഥനകൾ, മൃഗബലി, മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കിയത് തുടങ്ങിയ വിഷയങ്ങളിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരേ കടുത്ത വിമർശനവുമായി എ.ജെ.യു..പി. നേതാവ് ഹുമയൂൺ കബീർ. തീകൊണ്ട് കളിക്കരുതെന്ന് സുവേന്ദു അധികാരിക്ക് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, മുസ്ലിങ്ങളുടെ ആചാരങ്ങളിൽ ഇടപെടുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുമെന്നും ഇയാൾ പറഞ്ഞു. ബലിപെരുന്നാളിന് മുന്നോടിയായി കന്നുകാലി കശാപ്പിന് സംസ്ഥാന സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് തർക്കങ്ങൾക്ക് കാരണമായത്.
14 വയസ്സിന് മുകളിൽ പ്രായമുള്ളതോ രോഗം ബാധിച്ചതോ വൈകല്യം ബാധിച്ചതോ പ്രത്യുൽപാദന ശേഷിയില്ലാത്തതോ ആയ കന്നുകാലികളെ മാത്രമേ കശാപ്പ് ചെയ്യാവൂ എന്ന നിബന്ധനയെ ആണ് ഹുമയൂൺ കബീർ ചോദ്യംചെയ്തത്.കോടതി വിധികളെ മാനിക്കുന്നുണ്ടെങ്കിലും ഖുർആനിൽ പറയുന്ന പ്രകാരം ബലി ഏതൊരു സാഹചര്യത്തിലും നടക്കും. സർക്കാർ നിർദേശങ്ങൾ അനുസരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
കൊൽക്കത്തയിലെ റെഡ് റോഡിൽ വർഷങ്ങളായി നടന്നുവരുന്ന ഈദ് പ്രാർഥനകൾക്ക് ഗതാഗത തടസ്സം ചൂണ്ടിക്കാട്ടി സർക്കാർ നിരോധനമേർപ്പെടുത്തിയതാണ് പ്രകോപനത്തിന്റെ ഒരു കാരണം. റെഡ് റോഡിൽ പ്രാർഥന അനുവദിച്ചില്ലെങ്കിൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും പ്രാർഥിക്കാൻ മതിയായ സ്ഥലം നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു.മദ്രസകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിയതിലും ഹുമയൂൺ വിമർശനമുയർത്തി. മദ്രസകളിൽ എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഹുമയൂൺ കൂട്ടിച്ചേർത്തു.
















