ഭണ്ഡാരഎഴുന്നള്ളിപ്പ് (വിശാഖം)
വിശാഖം നാളില്‍ കണിയ വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാര്‍ അമ്മാറക്കുടകള്‍ മണത്തറയില്‍ എത്തിക്കുന്നു. ഇടവപ്പാതി വര്‍ഷത്തില്‍ തറവിളക്കുകളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇവ എത്തിക്കുന്നത്. ഉച്ചയോടെ യാഗത്തിന് പങ്കെടുക്കാനെത്തിയ സതീദേവിയേയും ഭൂതഗണങ്ങളേയും സപ്തര്‍ഷികള്‍ സല്‍ക്കരിച്ചതിന്റെ ഓര്‍മ്മപുതുക്കലായ ‘യോഗിയൂട്ട്’ എന്ന ചടങ്ങും കലശയാട്ടവും നടക്കും.
പെരുമാളിന്റെ സ്വര്‍ണ്ണം വെള്ളി പാത്രങ്ങള്‍, വിളക്കുകള്‍, തിരുവാഭരണങ്ങള്‍, സ്വര്‍ണ്ണ-രജതാളങ്ങള്‍, പൂജാപാത്രങ്ങള്‍ എന്നിവ മണത്തണ കരിമ്പനഗോപുരത്തില്‍നിന്നും കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെടുന്നു. വാളച്ഛന്‍ നിലവറയില്‍ പ്രവേശിച്ച് സന്നിധിയിലേക്ക് കൊണ്ടുപോകേണ്ട 64 ഭണ്ഡാരങ്ങള്‍, ചെപ്പ്, ക്ടാരങ്ങള്‍ എടുത്ത് കുടിപതി സ്ഥാനീയരെ ഏല്‍പ്പിച്ച് അവ മുഖമണ്ഡപത്തില്‍ വെച്ചതിനു ശേഷം യാത്ര തുടങ്ങും. വെള്ളി വിളക്കിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി അക്കരെ സന്നിധിയിലേക്ക് ഇവ എഴുന്നള്ളിക്കുന്നു. മണത്തണ നാലു കുടുംബങ്ങളുടെ നേതൃത്ത്വത്തിലാണ് ഈ എഴുന്നള്ളിപ്പ് നടക്കുന്നത്. ചപ്പാരം ഭഗവതിയുടെ വാള്‍, തിടമ്പുകള്‍, മുതിരേരി വാള്‍, ഭഗവതിയുടെ ബിംബവുമായി പടിഞ്ഞിറ്റ, പെരുമാളിന്റേതുമായി പാലോന്നവും ഇതോടൊപ്പം നീങ്ങുന്നു. അവര്‍ക്ക് പിന്നിലായി അടിയന്തിരയോഗക്കാരും ഊരാളന്മാരും എഴുന്നള്ളത്തിനുള്ള രണ്ട് ആനകളും അക്കരെ സന്നിധിയിലേക്ക് അര്‍ദ്ധരാത്രിയില്‍ പ്രവേശിക്കുന്നു. പടിഞ്ഞാറേ നട വഴി തിരുവഞ്ചിറയില്‍ പ്രവേശിച്ച് ഭണ്ഡാരങ്ങള്‍ മുഖമണ്ഡപത്തിലും വാളുകള്‍ വാളറയിലും ഭഗവതി വിഗ്രഹം അമ്മാറക്കല്ലിലും പെരുമാളിന്റേത് ഉഗ്രവേദിയിലും വെക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഉത്സവത്തിലെ അപൂര്‍ണമായ പൂജ മുതല്‍ അത്താഴപൂജ, ശീവേലി, ശ്രീഭൂതബലി എന്നിവ പൂര്‍ത്തിയാകുമ്പോള്‍ അടുത്തദിവസം ഉച്ചയോടടുക്കുന്നു. (അനിഴം) ഇന്നുമുതല്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിത്യേന നടക്കുന്ന ചടങ്ങുകള്‍ ആരംഭിക്കും.
തിരുവോണ-അഷ്ടമി- രേവതി-രോഹിണിയാരാധനകള്‍
മണിത്തറയില്‍ വാദ്യഘോഷത്തോടെയുള്ള ഉത്സവ ചടങ്ങുകള്‍ തിരുവോണ നാളിലാണ് അരംഭിക്കുന്നത്. നെറ്റിപ്പട്ടത്തോടുകൂടിയ അലങ്കാരഭൂഷിതമായ ഗജവീരന്മാരുടെ മുകളിലാണ് ദേവിയും പെരുമാളും ഈ നാള്‍മുതല്‍ എഴുന്നള്ളുന്നത്. വാദ്യഘോഷത്തോടുകൂടിയുള്ള ശീവേലിയും കൂത്തും പാഠകവും നടക്കുന്നു. മാണികുടുംബത്തിലെ ചാക്യാര്‍ കൂത്തും നമ്പ്യാരുടെ പാഠകവും ഇന്നുമുതല്‍ മിഥുനത്തിലെ ആയില്യം വരെ രാത്രിയില്‍ അവതരിപ്പിക്കുന്നു. തുടര്‍ന്ന്
പാലമൃത് (പഞ്ചഗവ്യാഭിഷേകം) എഴുന്നെള്ളത്ത് നടക്കും. അഷ്ടമിയാരാധന ഒഴിച്ചുള്ള തിരുവോണ-രേവതി-രോഹിണി ആരാധനാ ദിവസങ്ങളില്‍ ആരാധനാസദ്യ, ആരാധനാപൂജ, പൊന്നിന്‍ ശീവേലി, തട്ട്മടക്കല്‍ (നിവേദ്യത്തിനുള്ള അരി അളവ്പൂര്‍ത്തിയാക്കല്‍), തറവടി (നിവേദ്യം കഴിഞ്ഞുള്ള തറ വൃത്തിയാക്കല്‍), നവകപൂജ, പഞ്ചഗവ്യാഭിഷേകം, കളഭാഭിഷേകം എന്നിവ പ്രത്യോക ചടങ്ങുകളായി നടക്കും. എന്നാല്‍ അഷ്ടമി ദിവസം ആനപ്പുറത്തുള്ള ശീവേലിയും ആരാധനാസദ്യയും പഞ്ചഗവ്യാഭിഷേകവും കളഭാട്ടവും ഇല്ല.
ഇളനീര്‍വെപ്പ് – ഇളനീരാട്ടം
സപ്തമി നാളില്‍ ഇളനീര്‍ വയ്‌പും അഷ്ടമി നാളില്‍ പരമ പ്രധാനമായ ഇളനീരാട്ടവും നടക്കുന്നു. വിവിധ തണ്ടയാന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ഇളനീരെത്തിക്കുവാനുള്ള അധികാരം. നൂറുകണക്കിന് ഇളനീര്‍ കാവുകളില്‍ നിന്ന് വ്രതം നോറ്റ് ഇളനീരുമായി കൊട്ടിയൂരിലേക്ക് പുറപ്പെടുന്നു. ഒരു കാവില്‍ ഇരുവശത്തുമായി ആറ് ഇളനീരുകള്‍ ഉണ്ടാകും. ജന്മസ്ഥാനീയരായ എരുവെട്ടി തന്തയാനും ആയിരത്തി തന്തയാനും ഇളനീരാട്ടോടൊപ്പം എണ്ണയും എഴുന്നെള്ളിച്ച് എത്തും. ‘ഓംങ്കാര’ ശബ്ദവും ‘ഹരിഗോവിന്ദാ’ ‘ഹരിഗോവിന്ദാ ഹരി’ എന്ന കീര്‍ത്തനവും മുഴക്കിയാണ് യാത്ര. ഇളനീരുമേന്തി വ്രതശുദ്ധിയോടെയെത്തുന്ന ഭക്തന്മാര്‍ സപ്തമി നാളില്‍ ബാവലിപ്പുഴയില്‍ കുളിച്ച് അക്കരെ കൊട്ടിയുരിലെത്തി തിരുവഞ്ചിറയില്‍ രാത്രിയില്‍ ഇളനീര്‍വയ്‌പ് നടത്തുന്നു.
അഷ്ടമി നാളില്‍ രാവിലെ കാര്യാത്ത് സ്ഥാനീയരുടെ മേല്‍നോട്ടത്തില്‍ ഇളനീര്‍ചെത്ത് തുടങ്ങും. ‘തട്ടുംപോളയും’ വെക്കല്‍ നടത്തി വെള്ളി കിടാരത്തില്‍ തീര്‍ത്ഥവും സമര്‍പ്പിക്കുമ്പോഴാണ് ഇളനീര്‍ ചെത്ത് ആരംഭിക്കുന്നത്. ഇളനീരുകളുടെ കാവുകള്‍ നീക്കം ചെയ്ത് മുഖം ചെത്തിമിനുക്കി മണിത്തറയില്‍ കൂട്ടും. ഉച്ചശീവേലിക്കുശേഷം അഷ്ടമി ആരാധന ഇളനീരാട്ടം നടക്കും. ദേവിയുടെ ദേഹത്യാഗത്തിന് കാരണഭൂതനായ ദക്ഷനെ നശിപ്പിച്ച് യാഗം മുടക്കിയ വീരഭദ്രന്റേയും ഭദ്രകാളിയുടേയും കോപം ശമിപ്പിക്കുന്നതിനുവേണ്ടിയാണിത് നടത്തുന്നതെന്നാണ് വിശ്വാസം. പൂജാവേളയില്‍ മണിത്തറയിലും തിരുവഞ്ചിറയിലും ആര്‍ക്കും പ്രവേശനമില്ല. തുടര്‍ന്ന് മുത്തപ്പന്‍ വരവ് നടക്കും.
പുറംകലയന്‍ ബാവലിയില്‍ കുളിച്ച് ദേഹം മുഴുവന്‍ കറുത്തചായം തേച്ച് മുഖമെഴുത്തും നടത്തി മുത്തപ്പനാക്കി മാറുന്നു. ചൂട്ടുകറ്റകളുമായി ആര്‍ത്ത് വിളിച്ചുവരുന്ന മുത്തപ്പന്‍ യാഗഭൂമിയില്‍ എത്തിയ വീരഭദ്രനേയും ഭൂതഗണങ്ങളേയും അനുസ്മരിപ്പിക്കുന്നു. വാളറയില്‍ നിന്ന് വാളശ്ശന്മാര്‍ വാളുകളുമായി പുറത്തേക്ക് വരുന്നത് കണ്ട് മുത്തപ്പന്‍ വണങ്ങി പ്രസാദവും സ്വീകരിച്ച് തിരുവഞ്ചിറ വിട്ടുപോകുന്നു. ഇതിനുശേഷമാണ് ഈ ചടങ്ങിന്റെ ഭയാനകമായ അന്തരീക്ഷം അവസാനിക്കുന്നത്.
അഷ്ടമി ദിവസം രാത്രിയില്‍ പാലക്കുന്ന് നമ്പൂതിരി രാശി വിളിച്ച് ഉഷക്കാമ്പ്രം നമ്പൂതിരി ഇളനീരാട്ടമെന്ന ചടങ്ങ് തുടങ്ങുന്നു. ചെത്തി ഒരുക്കിയ ഇളനീര്‍ ജലം സ്വയംഭൂവില്‍ ധാരയായി വീഴ്‌ത്തി അഭിഷേകം ചെയ്യുന്നു. ഈ സമയത്ത് ആകാശത്ത് താരകന്യകമാര്‍ വരെ ശിവപഞ്ചാക്ഷരി ജപിച്ച് തൊഴുതു നില്‍ക്കുന്നുവെന്ന് വിശ്വാസം. ഈ സമയത്ത് ഭക്തര്‍ തിരുവഞ്ചിറയില്‍ ഇറങ്ങാറില്ല. ഇളനീരാട്ടം പിറ്റേന്ന് പുലര്‍ച്ചെ വരെ നീളുകയും പിന്നീട് തലേന്ന് നിര്‍ത്തിവെച്ച പൂജകള്‍ പൂര്‍ത്തിയാക്കുന്നു.
രോഹിണിയാരാധന ആലിംഗന പുഷ്പാജ്ഞലി
രോഹിണി നാളിലെ ‘ആലിംഗന പുഷ്പാജ്ഞലി’ വൈശാഖോത്സവത്തിന്റെ പ്രധാന ചടങ്ങാണ്. സ്വപിതാവിനാല്‍ അപമാനിതയായി ദേഹത്യാഗം ചെയ്ത പ്രാണനാഥയുടെ വിരഹത്തില്‍ സംഹാരാത്മകനായി മാറിയ പരമേശ്വരനെ നെഞ്ചോട് ചേര്‍ത്ത് ആലിംഗനം ചെയ്ത് മഹാവിഷ്ണു ശാന്തനാക്കിയ മഹാസൗഹൃദത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ചടങ്ങ്. ഭഗവാനെ കെട്ടിപ്പിടിച്ചാണ് ‘ആലിംഗന പുഷ്പാജ്ഞലി’ കര്‍മ്മം അനുഷ്ഠിക്കുന്നത്. കുറുമാത്തൂര്‍ ഇല്ലത്തെ ഏറ്റവും പ്രായം കൂടിയ കാരണവരാണ് ഈ കര്‍മ്മം ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ പ്രതിപുരുഷനായി കരുതുന്ന ഇദ്ദേഹം തന്നെയാണ് ഇന്നേ ദിവസം നടക്കുന്ന പൂര്‍ണ പുഷ്പാഞ്ജലിയുടെ കാര്‍മ്മികത്വവും നിര്‍വഹിക്കുന്നത്. കൃഷ്ണതുളസി, തുമ്പ, തെച്ചി, കൂവളം, എന്നിവ മാത്രമേ പൂജക്ക് ഉപയോഗിക്കാറുള്ളൂ.
കുറുമാത്തൂര്‍ കൂവളത്തന്‍ മാല സമര്‍പ്പിച്ച് നമസ്‌കരിച്ച് അര്‍ച്ചന നടത്തുകയും തുളസികൊണ്ട് സ്വയംഭൂ മൂടുന്നതുവരെ തുടരുകയും ചെയ്യുന്നു. ധ്യാനനിരതനായ കുറുമാത്തൂര്‍ നാളത്തില്‍ പാദങ്ങള്‍ ഇറക്കി വച്ച് രണ്ടുകരംകൊണ്ടും സ്വയംഭൂവിനെ പൂര്‍ണമായും ആലിംഗനം ചെയ്ത് പ്രാര്‍ത്ഥിക്കുന്നു. ഇതിനുശേഷം അദ്ദേഹം മുഖമണ്ഡപത്തിലിറങ്ങി ദീര്‍ഘ നമസ്‌ക്കാരം ചെയ്ത് പെരുമാളെ വണങ്ങി അമ്മാറക്കലേക്ക് വന്ന് അവിടേയും നമസ്‌ക്കരിക്കുന്നു. വളരെ ഭക്തിസാന്ദ്രമായി നടത്തപ്പെടുന്ന ഈ ചടങ്ങ് ഭക്തരുടെ കണ്ണുനിറക്കുന്ന കാഴ്ചയാണ്. ‘ഹരി ഗോവിന്ദാ ഹരി’ എന്നു വിളിച്ചാണ് സമര്‍പ്പണം. അനേകം കണ്ഠങ്ങളില്‍ നിന്ന് ഈ ശബ്ദം പ്രതിദ്ധ്വനിക്കുന്നു.
(തുടരും)















