Article

സോഷ്യല്‍ മീഡിയ ‘വിപ്ലവങ്ങള്‍’ വെറും പാറ്റകള്‍

Published by
പി. ശ്രീകുമാര്‍

ഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ആവര്‍ത്തിച്ചു നടക്കുന്ന ഒരു സ്ഥിരം നാടകമുണ്ട്; ഓരോ കാലഘട്ടത്തിലും ചില വ്യക്തികളെയും പ്രക്ഷോഭങ്ങളെയും സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നുകളെയും ‘മോദിയുടെ അവസാന വെല്ലുവിളി’, ‘ബിജെപിയുടെ അന്ത്യം കുറിക്കുന്ന ശക്തി’, ‘ഇന്ത്യന്‍ രാഷ്‌ട്രീയത്തെ മറിച്ചിടുന്ന വിപ്ലവം’ എന്നിങ്ങനെ അവതരിപ്പിക്കുന്ന അതിരൂക്ഷമായ മാധ്യമ-രാഷ്‌ട്രീയ പ്രചാരണമാണത്. പക്ഷേ, ഓരോ തവണയും വലിയ കോലാഹലങ്ങളോടെ ആരംഭിച്ച ഈ ‘വിപ്ലവങ്ങള്‍’ തെരഞ്ഞെടുപ്പ് യാഥാര്‍ഥ്യത്തിന് മുന്നില്‍ പതറിപ്പോകുന്നതാണ് രാജ്യം കണ്ടത്.

2015-ലെ ജെഎന്‍യു സമരകാലത്ത് കനയ്യ കുമാറിനെ ചിലര്‍ ”ഇന്ത്യന്‍ ചെഗുവേര” വരെയായി ചിത്രീകരിച്ചു. കേവലം രണ്ട് മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ മാധ്യമങ്ങള്‍ അദ്ദേഹത്തെ ‘മോദിയുടെ ഉറക്കം കെടുത്തുന്ന യുവശക്തി’യായി അവതരിപ്പിച്ചു. ‘ബിജെപിയുടെ അവസാനം തുടങ്ങി’, ‘മോദിയുടെ രാഷ്‌ട്രീയ തകര്‍ച്ച അടുത്തു’ എന്നിങ്ങനെയുള്ള വലിയ രാഷ്‌ട്രീയ പ്രവചനങ്ങളും അക്കാലത്ത് പുറത്തുവന്നു.

എന്നാല്‍ പിന്നീട് സംഭവിച്ചത് എന്താണ്?

കനയ്യ കുമാര്‍ കോണ്‍ഗ്രസിലെത്തി. മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. ഇന്ന് ദേശീയ രാഷ്‌ട്രീയത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം എവിടെയെന്ന് പോലും സാധാരണ ജനങ്ങള്‍ക്കറിയില്ല. മാധ്യമങ്ങള്‍ കൃത്രിമമായി നിര്‍മിച്ച ആ ‘വിപ്ലവ നായകന്‍’ യഥാര്‍ത്ഥ രാഷ്‌ട്രീയത്തില്‍ നിലംതൊട്ടില്ല. അതിനുശേഷം ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേല്‍ ഉയര്‍ന്നുവന്നു. പട്ടിദാര്‍ സമരത്തെ ചുറ്റിപ്പറ്റി ‘ഗുജറാത്തില്‍ ബിജെപി അവസാനിച്ചു’, ‘മോദിയുടെ സ്വന്തം മണ്ണില്‍ കലാപം തുടങ്ങി’ എന്നൊക്കെയായിരുന്നു ചര്‍ച്ചകള്‍. ദേശീയ മാധ്യമങ്ങള്‍ ദിനങ്ങളോളം ഇതേ ആഖ്യാനം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പക്ഷേ, 2017-ല്‍ ബിജെപി വീണ്ടും ഗുജറാത്തില്‍ വിജയിച്ചു.

ഇന്ന് ഹാര്‍ദിക് പട്ടേല്‍ ബിജെപിയുടെ ഭാഗമാണ്. ഒരുകാലത്ത് ‘മോദിക്കെതിരായ വിപ്ലവമുഖം’ എന്ന് ആഘോഷിക്കപ്പെട്ട വ്യക്തി പിന്നീട് ബിജെപിയിലേക്കെത്തിയത് തന്നെ അന്നത്തെ രാഷ്‌ട്രീയ പ്രചാരണങ്ങളുടെ പൊള്ളത്തരം തെളിയിക്കുന്നതാണ്. പിന്നീട് ജിഗ്നേഷ് മേവാനിയും ചന്ദ്രശേഖര്‍ ആസാദും ‘പുതിയ ഇന്ത്യയുടെ പ്രതിരോധമുഖങ്ങള്‍’ ആയി ഉയര്‍ത്തിക്കാട്ടപ്പെട്ടു. സിഎഎ സമരകാലത്ത് ചന്ദ്രശേഖര്‍ ആസാദ് ദേശീയ മാധ്യമങ്ങളില്‍ സ്ഥിരസാന്നിധ്യമായി മാറി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റി നിരവധി രാഷ്‌ട്രീയ പ്രതീക്ഷകളാണ് സൃഷ്ടിക്കപ്പെട്ടത്.

പക്ഷേ, തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ ആ ആവേശത്തിന്റെ പ്രതിഫലനം ഒരിടത്തും കണ്ടില്ല. സ്റ്റുഡിയോ ചര്‍ച്ചകളിലെ കൈയടിയോ സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളോ വോട്ടുകളായി മാറിയില്ല എന്നതാണ് വാസ്തവം. കര്‍ഷക സമരകാലത്തും സമാന അന്തരീക്ഷമാണുണ്ടായത്. രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളെ അടിസ്ഥാനമാക്കി ‘മോദി സര്‍ക്കാര്‍ ഇനി നിലനില്‍ക്കില്ല’ എന്നുപോലും ചിലര്‍ പ്രഖ്യാപിച്ചു. അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ ഇതേ കഥ ആവര്‍ത്തിച്ചു.

പക്ഷേ, സമരത്തിന്റെ ചൂട് കുറഞ്ഞതോടെ ആ രാഷ്‌ട്രീയ കൊടുങ്കാറ്റും അപ്രത്യക്ഷമായി. വീണ്ടും തെരഞ്ഞെടുപ്പുകള്‍ വന്നപ്പോള്‍ ജനങ്ങള്‍ മറ്റൊരു തീരുമാനമാണ് രേഖപ്പെടുത്തിയത്.
ഇതേ രീതിയിലാണ് പിന്നീട് ധ്രുവ് റാത്തിയെ സോഷ്യല്‍ മീഡിയ രാഷ്‌ട്രീയത്തിന്റെ ‘ഗെയിം ചെയ്ഞ്ചര്‍’ ആയി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വീഡിയോകള്‍ യുവാക്കളെ മുഴുവന്‍ ബിജെപിക്കെതിരെ തിരിക്കും എന്ന രീതിയിലുള്ള അതിശക്തമായ പ്രചാരണങ്ങളാണ് നടന്നത്.

പക്ഷേ, ഹരിയാന, മഹാരാഷ്‌ട്ര, ദല്‍ഹി, ബീഹാര്‍ എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ വീണ്ടും ഒരേയൊരു സത്യം തെളിയിച്ചു. യൂട്യൂബ് വ്യൂസും റീല്‍സുകളിലെ കൈയടിയും ഒരിക്കലും തെരഞ്ഞെടുപ്പ് ബൂത്തിലെ വോട്ടായി മാറണമെന്നില്ല എന്ന്.

ഇപ്പോള്‍ ‘കോക്ക്രോച്ച് പാര്‍ട്ടി’ എന്ന പേരിലുള്ള പുതിയ സോഷ്യല്‍ മീഡിയ സര്‍ക്കസും അതേ പാതയിലാണ് അവതരിപ്പിക്കപ്പെടുന്നത്. അഭിജിത് ദീപ്‌കെ നേതൃത്വം നല്‍കുന്ന ഈ കൂട്ടായ്‌മയെ ചുറ്റിപ്പറ്റിയും ‘പുതിയ വിപ്ലവം’ എന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. ഭാരതത്തിനു പുറത്തിരുന്ന് സോഷ്യല്‍ മീഡിയ ആക്ടിവിസം നടത്തുന്ന ചില അക്കൗണ്ടുകളെ ‘മോദിയെ വീഴ്‌ത്തുന്ന മഹാശക്തി’യായി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

അതേസമയം, ഈ കൂട്ടായ്‌മയുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകള്‍ക്കെതിരെ വ്യാജവാര്‍ത്താ പ്രചാരണവും വിഘടനവാദാനുകൂല ഉള്ളടക്കവും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ മുന്‍പ് ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചില ത അക്കൗണ്ടുകള്‍ക്കെതിരെ നടപടികളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇവിടെ വീണ്ടും വീണ്ടും തെളിയുന്ന ഒരു യാഥാര്‍ഥ്യമുണ്ട്:
ഭാരതത്തിന്റെ രാഷ്‌ട്രീയം ട്വിറ്റര്‍ ട്രെന്‍ഡുകള്‍ കൊണ്ട് നിയന്ത്രിക്കപ്പെടുന്നില്ല. യൂട്യൂബ് വ്യൂസുകള്‍ കൊണ്ട് സര്‍ക്കാരുകള്‍ വീഴുന്നുമില്ല, സ്റ്റുഡിയോ ഡിബേറ്റുകളിലൂടെ തെരഞ്ഞെടുപ്പുകള്‍ ജയിക്കപ്പെടുന്നുമില്ല.

ഭാരതത്തെപ്പോലൊരു രാജ്യത്ത് തെരഞ്ഞെടുപ്പ് വിജയിപ്പിക്കുന്നത് അടിത്തട്ടില്‍ നിന്നു പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ സംഘടനകളാണ്. ജനങ്ങളുമായി വര്‍ഷങ്ങളായി നിരന്തര ബന്ധം പുലര്‍ത്തുന്ന ശക്തികളാണ്. ബൂത്തുതലത്തില്‍ അധ്വാനിക്കുന്ന പ്രവര്‍ത്തകരാണ്. സമൂഹത്തിന്റെ വിവിധ തലങ്ങളുമായി സ്ഥിരബന്ധം സ്ഥാപിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളാണ്. അതിനാലാണ് ഓരോ തവണയും ‘മോദിയുടെ അവസാനം’ പ്രഖ്യാപിച്ചവര്‍ക്കു മുന്നില്‍ യാഥാര്‍ഥ്യം തികച്ചും വ്യത്യസ്തമായ ഒരു ചിത്രം വരച്ചുകാട്ടിയത്.

പുതിയ പേരുകള്‍ ഇനിയും വരും; പുതിയ ‘വിപ്ലവ നായകര്‍’ സൃഷ്ടിക്കപ്പെടും. പുതിയ ഹാഷ്ടാഗുകളും ഡിജിറ്റല്‍ ക്യാമ്പെയ്‌നുകളും ട്രെന്‍ഡായേക്കാം. കുറച്ചുദിവസത്തേക്ക് സ്റ്റുഡിയോ ചര്‍ച്ചകളും സോഷ്യല്‍ മീഡിയ ആഘോഷങ്ങളും അരങ്ങേറും. പക്ഷേ, അന്തിമമായി തീരുമാനമെടുക്കുന്നത് ഭാരതജനത തന്നെയാണ്.

അതുകൊണ്ടുതന്നെയാണ് വര്‍ഷങ്ങള്‍ കടന്നിട്ടും നരേന്ദ്ര മോദിയും ബിജെപിയും ഇന്നും ഭാരത രാഷ്‌ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി തുടരുന്നത്. കാരണം, അവരുടെ പിന്നില്‍ ഇന്നും ശക്തമായൊരു സംഘടനാസംവിധാനവും സ്ഥിരമായ ജനപിന്തുണയും നിലകൊള്ളുന്നുണ്ട്-അതാണ് ഭാരത രാഷ്‌ട്രീയത്തിന്റെ ഏറ്റവും വലിയ യാഥാര്‍ഥ്യം.

 

 

Recent Posts