ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയത് ഐബി വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു . രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയെന്നു ചൂണ്ടിക്കാട്ടി ഐബി കേന്ദ്രത്തിന് റിപ്പോർട്ട് നൽകുകയായിരുന്നു. ഇതിന് അടിവരയിടുന്നതാണ് കോക്രോച്ച് ജനതാ പാർട്ടി ഇപ്പോൾ ഓൺലൈനിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന കാമ്പെയ്‌ൻ .
നീറ്റ് യുജി 2026 ചോദ്യപേപ്പർ ചോർച്ച ചൂണ്ടിക്കാട്ടിയാണ് ഓൺലൈൻ കാമ്പെയ്‌ൻ . പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ നയിക്കുന്ന കാമ്പെയ്‌നിൽ വിദ്യാഭ്യാസ മന്ത്രിയെ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിൽ ഒപ്പിടാനാണ് ആളുകളോട് ആവശ്യപ്പെടുന്നത് .
“നിങ്ങൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണെന്ന് എല്ലാവരും എന്നോട് പറയുന്നു, പക്ഷേ ഇപ്പോൾ നമ്മൾ യഥാർത്ഥ ജോലി ചെയ്യേണ്ട സമയമായി.” എന്നാണ് അഭിജീത് ദിപ്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്. നേപ്പാളിലും സമാനമായ രീതിയിലാണ് ജെൻസി കലാപം നടന്നത് . മിക്കവാറും നേതാക്കളില്ലാത്ത ഈ പ്രതിഷേധങ്ങളില്‍ പ്രധാനമായും ‘ജെന്‍ സീ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവാക്കളാണുള്ളത്.
എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ആം ആദ്മി ചരട് വലിക്കുന്ന നേതാവാണ് സിജെപിയുള്ള തലപ്പത്തുള്ളത്. മാത്രമല്ല ബിജെപിയെ അൺഫോളോ ചെയ്യാൻ പറഞ്ഞതിലൂടെ സിജെപി ലക്ഷ്യം വയ്‌ക്കുന്നത് ബിജെപിയെയും, മോദി സർക്കാരിനെയുമാണെന്നതും വ്യക്തമാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ ശിഥിലമാക്കാൻ ഏതെങ്കിലും വിദേശസംഘടനകൾ ഇവരെ സഹായിക്കുന്നുണ്ടോയെന്ന ചോദ്യമുയരുന്നു.















