Alappuzha

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അമ്പലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അമ്പലപ്പുഴ ഗ്രൂപ്പില്‍ നിയമങ്ങള്‍ ലംഘിച്ച് സിഐടിയുവിന്റെ പ്രവര്‍ത്തനം വിവാദമാകുന്നു. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ യൂണിയനുകളുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തനം പാടില്ലെന്ന ചട്ടവും, കോടതി വിധിയും മറികടന്നാണ് സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തനം.

കഴിഞ്ഞ ദിവസം നിയമനം ലഭിച്ച വാച്ചര്‍മാര്‍ അമ്പലപ്പുഴ എസി ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ സിഐടിയു യൂണിയന്‍ നേതാവായ ഓഫീസ് ജീവനക്കാരന്‍ നിര്‍ബന്ധിച്ച് മെമ്പര്‍ഷിപ്പ് നല്‍കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അമ്പലപ്പുഴ എസി ഓഫീസില്‍ ഇടതുയൂണിയന്‍ നേതാക്കളുടെ ആധിപത്യമാണെന്നാണ് പരാതി. അമ്പലപ്പുഴ ഗ്രൂപ്പിന് കീഴില്‍ വരുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാരെ സിപിഎം അനുകൂല സംഘടനാ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്.

കഴിഞ്ഞ ദിവസം നിര്‍ബന്ധിച്ച് യൂണിയന്‍ മെമ്പര്‍ഷിപ്പ് നല്‍കിയ വിവരം ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് യൂണിയന്‍ നേതാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭരണം മാറിയതിന്റെ നെഗളിപ്പാണോയോന്നും ഭവിഷ്യത്ത് അറിയുമെന്നുമായിരുന്നു ഭീഷണി. അമ്പലപ്പുഴ എസി ഓഫീസില്‍ എത്തിയാണ് ഭീഷണിപ്പെടുത്തിയത്.

ക്ഷേത്രങ്ങളെ രാഷ്‌ട്രീയവല്‍ക്കരിക്കാനുള്ള സിഐടിയുവിന്റെ നീക്കത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ക്ഷേത്രങ്ങളെ അരാജക കേന്ദ്രങ്ങളാക്കാനും ഇടതുയൂണിയന്റെ പിരിവുകേന്ദ്രമാക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു.

Recent Posts