തിരുവനന്തപുരം: പിണറായി വിജയന്റെ ഇസഡ് പ്ലസ് സുരക്ഷ ഒഴിവായതോടെ വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി. അതേസമയം മറ്റൊരു ഗൺമാൻ അനില്‍കുമാര്‍ പിണറായിക്കൊപ്പം തുടരുകയാണ്. ഇരുവരും നവകേരള യാത്രയ്‌ക്കിടെ കെഎസ്‍യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസിലെ പ്രതികളാണ്.
മുന്‍ മുഖ്യമന്ത്രി എന്നീ നിലയില്‍ വൈ കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതോടെ ഗണ്‍മാന്മാര്‍ക്കു പകരം രണ്ട് പിഎസ്ഒമാരെ അനുവദിച്ചിട്ടുണ്ട്. എസ്‌കോര്‍ട്ട് വാഹനം ഒഴിവായെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്‌ക്കായി പൊലീസിനെ നിയോഗിക്കും. ഇത് വര്‍ധിപ്പിക്കണോ എന്ന കാര്യത്തില്‍ ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റി തീരുമാനിക്കും.
അതേസമയം പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ പോലീസ് സുരക്ഷ തുടരുകയാണ്. കഴിഞ്ഞ 10 വർഷമായി വെയിലത്തും മഴയത്തും സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് പോലീസ് ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീടിന് മുന്നില്‍ ജോലി ചെയ്യുന്നത്. പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തുടരുമ്പോഴും പൂട്ടിയിട്ട വീടിന് കാവൽ തുടരുകയാണ് ഇവർ.
















