തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം. അംഗത്വം പുതുക്കാൻ നാലുതവണ അപേക്ഷ നൽകിയെങ്കിലും സിപിഎം സംസ്ഥാന നേതൃത്വം തുടർച്ചയായി നിരസിക്കുകയായിരുന്നു. ലഹരിക്കേസിൽ കരുങ്ങിയപ്പോൾ 2020ലാണ് അംഗത്വം മരവിപ്പിച്ചത്. വിഷയം പ്രാദേശിക കാര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര കമ്മിറ്റി യോഗത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2023 ൽ കേസിൽ നിന്ന് പൂർണ്ണമായും കുറ്റവിമുക്തനായിരുന്നു. 2001 മുതൽ 2020 വരെ പാർട്ടി അംഗമായിരുന്നു. തിരുവനന്തപുരം ഡി സി ബ്രാഞ്ച് അംഗമായിരുന്നു ബിനീഷ് കോടിയേരി. ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം നൽകുന്നത് പാർട്ടി സംസ്ഥാന നേതൃത്വം പരിശോധിച്ചിട്ട് മതിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തിരുവനന്തപുരം ജില്ലാ കമിറ്റി യോഗത്തിൽ വിശദീകരിച്ചത്. ബിനീഷ് കോടിയേരിക്ക് അംഗത്വം നൽകാത്തത് സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ് ഗോവിന്ദൻെറ പ്രതികരണം.
ബിനീഷിന് അംഗത്വം നൽകണമെന്ന് പറയുന്നവർ ഫലം വന്നശേഷം അദ്ദേഹമിട്ട കുറിപ്പ് ശ്രദ്ധിച്ചിരുന്നോ. അതുകൂടിയെല്ലാം നോക്കിയിട്ട് വേണം അംഗത്വംനൽകണമെന്ന് ആവശ്യപ്പെടാനെന്നും ഗോവിന്ദൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശിച്ചു.
















