Main Article

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

Published by
കാവാലം ശശികുമാര്‍

ക്കാലത്ത് ഇതൊന്നും പ്രതീക്ഷിച്ചിട്ടേയില്ല, സ്വപ്‌നത്തില്‍ പോലുമില്ല. ഇന്ന് 40 വര്‍ഷം പിന്നിടുമ്പോള്‍ ആഹ്ലാദം ഏറെയാണ്. പക്ഷേ നാലു പതിറ്റാണ്ടില്‍ കണ്ടതും കേട്ടതും ചരിത്രമാണ്, നിയമസഭയിലെ ‘ആദ്യബിജെപിക്കാര’നും ജന്മഭൂമി തിരുവനന്തപുരം റസിഡന്റ് എഡിറ്ററും യുവമോര്‍ച്ച മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ കെ. കുഞ്ഞിക്കണ്ണന്‍ ഓര്‍മ്മിക്കുന്നു. ഇന്നലെ മൂന്ന് ബിജെപിക്കാര്‍ സംസ്ഥാന നിയമസഭയില്‍ എംഎല്‍എ ആയി സത്യ പ്രതിജ്ഞ ചെയ്ത ദിവസം അഭിമാനവും ആഹ്ലാദവും പ്രകടിപ്പിക്കുന്നു അദ്ദേഹം.

1987 ല്‍ കണ്ണൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയായ കെ. കുഞ്ഞിക്കണ്ണന്‍. 1975 ല്‍, ജന്മഭൂമി തുടങ്ങിയ കാലം മുതല്‍ കണ്ണൂരില്‍ ലേഖകനായിരുന്നു. അക്കാലത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തിലും സജീവം. യുവമോര്‍ച്ചയുടെ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു, പിന്നീട് പ്രസിഡന്റായി.

ബിജെപി നേതാവ് കെ.ജി. മാരാരുടെ പ്രിയ രാഷ്‌ട്രീയശിഷ്യനായിരുന്നു കുഞ്ഞിക്കണ്ണന്‍. ”മാരാര്‍ജി പറയുമായിരുന്നു കുഞ്ഞിക്കണ്ണന്‍ നിയമസഭയില്‍ പോകണമെന്ന്. ഒരിക്കല്‍ പേരാവൂര്‍ മണ്ഡലത്തില്‍ നിയമസഭയിലേക്ക്‌  മത്സരിച്ചു തോറ്റു. പിന്നീട് കണ്ണൂരില്‍ മത്സരിച്ച് തോറ്റത് കോണ്‍ഗ്രസ്സിലെ പി. ഭാസ്‌കരനോടായിരുന്നു. എന്തായാലും 1987 ല്‍ അങ്ങനെ ഞങ്ങള്‍ രണ്ടുപേരും തലസ്ഥാനത്തേക്ക് പോന്നു; ഒരേ കെഎസ്ആര്‍ടിസി ബസ്സില്‍, കണ്ണൂര്‍ എക്‌സ്പ്രസ്സില്‍. രണ്ടുപേര്‍ക്കും സൗജന്യയാത്രാ പാസുണ്ടായിരുന്നു, എനിക്ക് പത്രപ്രവര്‍ത്തകര്‍ക്കുള്ള പ്രസ്പാസ്, അദ്ദേഹത്തിന് എംഎല്‍എ പാസ്. അങ്ങനെ തോറ്റ ഞാനും ജയിച്ച ഭാസ്‌കരനും സഭയിലെത്തി. ഞാന്‍ പ്രസ് ഗ്യാലറിയിലായിരുന്നുവെന്നുമാത്രം,” കുഞ്ഞിക്കണ്ണന്‍ ഓര്‍മ്മിക്കുന്നു.

തോറ്റയാളും ജയിച്ചയാളും നിയമസഭയില്‍ എന്ന് വിവരിച്ചുകൊണ്ട് അന്ന് മനോരമയില്‍ ഇ. സോമനാഥ് വാര്‍ത്തയെഴുതി. മംഗളത്തില്‍ വിതുര ബേബിയും എഴുതി. പല പത്രസമ്മേളനങ്ങളിലും പാര്‍ട്ടിപ്രവര്‍ത്തകരുടെ പരിപാടികളിലും മാരാര്‍ജി പറയുമായിരുന്നു, ബിജെപിയുടെ നിയമസഭയിലെ പ്രതിനിധിയാണ് കുഞ്ഞിക്കണ്ണനെന്ന്.

പലകാലം പലതവണ നിയമസഭയില്‍ ഇരുന്ന് വ്യസനിച്ചിട്ടുണ്ടെന്ന് കുഞ്ഞിക്കണ്ണന്‍ പറയുന്നു. കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകളും ബിജെപിയെയും ആര്‍എസ്എസ്സിനേയും സ്ഥാനത്തും അസ്ഥാനത്തും കുറ്റപ്പെടുത്തുമ്പോള്‍. ഒരു ബിജെപി അംഗം അവിടെ എന്നെത്തുമെന്ന് ചിന്തിച്ച് അന്നൊക്കെ വിഷമിച്ചിട്ടുണ്ട്. നിയമസഭാ അവലോകനങ്ങളിലും രാഷ്‌ട്രീയ വിശകലന വാര്‍ത്തകളിലും മറ്റുംമറ്റും എഴുതി, ആ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമാധാനിച്ചുപോന്നു. അങ്ങനെയിരിക്കെയാണ് 2016 ല്‍ ആദ്യമായി ബിജെപിക്ക് എംഎല്‍എ ഉണ്ടായത്. അത് നേമത്ത്, തലമുതിര്‍ന്ന നേതാവായ രാജേട്ടന്‍ തന്നെ (ഓ.രാജഗോപാല്‍) ആയപ്പോള്‍ സന്തോഷിച്ചു. പക്ഷേ, അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസ്സുംകൂടി ഒത്തുകളിച്ച് വി. ശിവന്‍കുട്ടി നേമത്ത് ആ അക്കൗണ്ട് പൂട്ടി. എന്നെന്നേക്കുമായി ബിജെപിയുടെ അക്കൗണ്ട് അവസാനിപ്പിച്ചുവെന്ന് അവര്‍ അഭിമാനിച്ചിരിക്കുമ്പോഴാണ് 2026 ലെ ഈ വിജയം, ഒന്നിനു പകരം മൂന്നുപേര്‍. അത് മൂന്നും കരുത്തര്‍, നിര്‍ണ്ണായക വിജയവും. ആനന്ദിക്കാതിരിക്കുന്നതെങ്ങനെയെന്ന് കുഞ്ഞിക്കണ്ണന്‍ ചോദിക്കുന്നു.

”ഇപ്പോഴും വിഷമം ഏറെയുണ്ട്. ഇത്തവണ ബിജെപിക്ക് 12 സീറ്റെങ്കിലും പ്രതീക്ഷിച്ചു. എന്നാല്‍, നിയമസഭയ്‌ക്കകത്തും പുറത്തും പ്രസംഗത്തിലും പ്രവൃത്തിയിലും എത്ര തവണയാണ് ഈ രണ്ടു പാര്‍ട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ട് കണ്ടതും കേട്ടതും. അത് പതിറ്റാണ്ടുകളായി തുടരുന്നതാണ്. ഈ തവണയും അത് നടന്നു. കാസര്‍കോട്ട്, മഞ്ചേശ്വരത്ത്, വട്ടിയൂര്‍ക്കാവില്‍, പാലക്കാട്ട്, മലമ്പുഴയില്‍ എന്നിങ്ങനെ പല മണ്ഡലങ്ങളില്‍ അവര്‍ ബിജെപിക്കെതിരേ ഒന്നിച്ചു. പക്ഷേ മൂന്നുപേര്‍ അതും അതിജീവിച്ചു. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും നേടിയ വിജയത്തിന് വന്‍മൂല്യമാണ്. ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാറിന്റെ വിജയം കുറച്ചുകാണുകയല്ല. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയതാണ്. പക്ഷേ വിജയിക്കുമെന്ന വലിയ പ്രചാരണമില്ലാഞ്ഞതിനാല്‍ അവര്‍ തോല്‍പ്പിക്കാന്‍ അവിടെ ഒന്നിച്ചില്ല.

ബിജെപിയുടെ നല്ലനാളുകളാണ് ഇനി വരാന്‍ പോകുന്നത്. ബിജെപി കേരളം ഭരിക്കുന്ന കാലം ഇനി വിദൂരമല്ല,” കുഞ്ഞിക്കണ്ണന്‍ വിശ്വാസം പ്രകടിപ്പിക്കുന്നു. ബിജെപിയുടെ ഈ വിജയത്തില്‍, 50 വര്‍ഷം പിന്നിടുന്ന ജന്മഭൂമിയുടെ നിരന്തര പ്രവര്‍ത്തനം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും കുഞ്ഞിക്കണ്ണന്‍ ഓര്‍മ്മിക്കുന്നു. ബിജെപി എംഎല്‍എമാര്‍ സഭയില്‍ പ്രസംഗിക്കുന്ന ദിവസം നിയമ സഭാ അവലോകനം എഴുതാന്‍ കാത്തിരിക്കുകയാണ് കുഞ്ഞിക്കണ്ണന്‍.

Recent Posts