
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ ചട്ടത്തിൽ മാറ്റം വരുത്തി സർക്കാർ. നിലവിൽ രണ്ട് വർഷത്തെ സർവീസ് ഉണ്ടെങ്കിൽ പെൻഷന് അർഹതയുണ്ടായിരുന്നു. രണ്ട് വർഷത്തിൽ കൂടുതലുണ്ടെങ്കിൽ മൂന്ന് വർഷമായി കണക്കാക്കിയും പെൻഷൻ നൽകിയിരുന്നു. എന്നാൽ ഇനി മുതൽ പെൻഷന് നാല് വർഷത്തെ സർവീസ് നിർബന്ധമാണെന്ന് അറിയിച്ച് കൊണ്ടുള്ള നിർദേശം മന്ത്രിമാർക്ക് വിഡി സതീശൻ നൽകി.ഒരു മന്ത്രിസഭയുടെ ഏതാണ്ട് ഭൂരിഭാഗം കാലത്തും സർവീസ് ഉണ്ടെങ്കിൽ മാത്രം പെൻഷൻ നൽകിയാൽ മതിയെന്നാണ് സർക്കാരിന്റെ തീരുമാനം.
രണ്ട് വർഷം കഴിയുമ്പോൾ നിലവിലുള്ളവരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിച്ച് രണ്ട് പേർക്ക് പെൻഷൻ നൽകുന്ന രീതിയും ഇതിലൂടെ ഒഴിവാക്കും. അതേസമയം, പുതിയ നിബന്ധനയ്‌ക്ക് മുൻകാല പ്രാബല്യം ഏർപ്പെടുത്തിയിട്ടില്ല. നിലവിൽ നാല് വർഷത്തിൽ കുറവുള്ള സർവീസിന് പെൻഷൻ ലഭിക്കുന്നവർക്ക് അത് തുടർന്നും ലഭിക്കുന്നതാണ്. ഭരണമാറ്റത്തിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദ്ദേശപ്രകാരമാണ് ധനവകുപ്പ് ഈ ഭേദഗതി നടപ്പിലാക്കിയത്. സർക്കാരിന്റെ സാമ്പത്തിക ബാധ്യതകൾക്കിടയിൽ പുതിയ തീരുമാനം നേട്ടമുണ്ടാക്കും എന്നാണ് വിലയിരുത്തൽ.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വീപ്പ് തുടങ്ങിയ പദവിയിലുള്ളവരുടെ പേഴ്സണൽ സെക്രട്ടറിമാർക്ക് പെൻഷൻ നൽകുന്ന രീതി കേരളത്തിൽ മാത്രമാണ് ഉള്ളത്. 1994ൽ കെ കരുണാകരൻ സർക്കാരാണ് മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചത്. 1982 മുതൽ മുൻകാല പ്രാബല്യവും നൽകിയിരുന്നു. മിനിമം പെൻഷനായി 4750 രൂപയെങ്കിലും ഇത്തരത്തിൽ കൊടുക്കുന്നുണ്ട്. ഏതാണ്ട് നാനൂറോളം പേർ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ രാഷ്‌ട്രീയപരമായി നിയമിക്കപ്പെടാറുണ്ട്.