
ന്യൂഡൽഹി : ’ യുവാക്കളുടെ, യുവാക്കൾക്ക് വേണ്ടിയുള്ള, യുവാക്കൾ നയിക്കുന്ന രാഷ്‌ട്രീയ മുന്നണി’ പലയിടത്തും ജെൻസി കലാപത്തിനു മുന്നേ തട്ടിക്കൂട്ടുന്ന പ്രസ്ഥാനങ്ങൾക്ക് നൽകുന്ന വിശദീകരണം ഇങ്ങനെയാണ് . ഇന്ത്യയിലും ഇങ്ങനെ ആരംഭിച്ച ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സിജെപി) ഔദ്യോഗിക എക്സ് അക്കൗണ്ടാണ് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തത്.പ്രശാന്ത് ഭൂഷൺ, അഞ്ജലി ഭരദ്വാജ്, തൃണമൂൽ കോൺഗ്രസ് എംപിമാരായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് തുടങ്ങിയവർ ഇതിൽ ചേരാൻ ഒരുങ്ങുമ്പോൾ തന്നെ കോക്രോച്ച് ജനതാ പാർട്ടി’യുടെ ലക്ഷ്യം വ്യക്തമാണ്.
അമേരിക്കയിലിരുന്നാണ് സിജെപിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് .2020-നും 2023-നും ഇടയിൽ ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യൽമീഡിയ വിഭാഗത്തിൽ ഉണ്ടായിരുന്നയാളാണ് 30കാരനായ അഭിജീത് ദിപ്കെ.നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസിൽ മാസ്റ്റേഴ്സ് ബിരുദം ചെയ്യുകയാണ് അഭിജീത്.
മേയ് 15ന് ഒരു കോടതി വാദത്തിനിടയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, സോഷ്യൽ മീഡിയയിൽ സജീവമായ ചില ഉദ്യോഗസ്ഥരെയും യുവാക്കളെയും ‘പാറ്റകൾ’ (Cockroaches), ‘പരാദങ്ങൾ’ (Parasites) എന്നിവയോട് ഉപമിച്ചു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. (തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കുകയുണ്ടായി). എന്നാൽ ഈ ‘പാറ്റ’ പ്രയോഗത്തിൽ പ്രകോപിതരായ ചിലര്‍ ഇതൊരു കാംപെയ്നായി ഏറ്റെടുക്കുകയായിരുന്നു. ഇതാണ് ഒടുവിൽ സിജെപിയിൽ കലാശിച്ചത്.
കോക്ക്രോച്ച് ജനതാ പാർട്ടിയ്‌ക്ക് ഇൻസ്റ്റാഗ്രാമിൽ 15 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത് . ഈ ഫോളോവേഴ്‌സിൽ വലിയൊരു വിഭാഗം പാകിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.ഇന്ത്യൻ ഫോളോവേഴ്‌സ് ഒരു ചെറിയ ശതമാനം മാത്രമാണ്. ഇന്ത്യയിൽ നിന്ന് എസ് ഡി പി ഐയും, ആം ആദ്മി പാർട്ടിയും കോക്ക്രോച്ച് ജനതാ പാർട്ടിയ്‌ക്ക് പ്രോത്സാഹനം നൽകുന്നുണ്ടെന്നാണ് സൂചന.