തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗുരുതര വകുപ്പ് ഒഴിവാക്കി. വ്യോമയാന നിയമത്തിലെ വകുപ്പ് ഒഴിവാക്കി പൊലീസ് റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
നാല് വര്‍ഷത്തിന് ശേഷമാണ് കേസില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഫര്‍സീന്‍ മജീദ്, നവീന്‍, സുധീപ് ജയിംസ്, കെഎസ് ശബരീനാഥന്‍ എന്നിവരാണ് പ്രതികള്‍. വധശ്രമം, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ നിലനിര്‍ത്തി.നിലനില്‍ക്കില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും സംസ്ഥാനം ചുമത്തിയ വകുപ്പ് ആണ് ഒഴിവാക്കിയത്.വലിയതുറ പൊലീസാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കണ്ണൂരില്‍ നിന്നുളള വിമാനം തിരുവനന്തപുരത്തിറങ്ങിയതിന് പിന്നാലെയാണ് പിണറായിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങിയവരെ ഇപി ജയരാജനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നവരും തടഞ്ഞു. പ്രതിഷേധിച്ചവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.
പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമെന്നായപ്പോഴാണ് വ്യോമയാന വകുപ്പ് കൂടി ചുമത്തിയത്. ഇതോടെ പ്രോസിക്യൂഷന് കേന്ദ്രാനുമതി തേടിയെങ്കിലും വ്യോമയാന വകുപ്പ് നിലനില്‍ക്കില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ മുന്‍ സര്‍ക്കാര്‍ വെട്ടിലായി. എന്നാല്‍ ചുമത്തിയ കുറ്റം ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പ് തയാറായില്ല. കുറ്റപത്രം എന്തായെന്ന് എന്ന പല തവണ കോടതി ചോദിച്ചുവെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് പ്രോസിക്യൂഷന്‍ ഒഴിഞ്ഞുമാറി.
ഭരണം മാറിയതിന് പിന്നാലെയാണ് വ്യോമയാന വകുപ്പ് ഒഴിവാക്കി പൊലീസ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.വധശ്രമ കുറ്റം ചുമത്തിയതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കുന്നമെന്നാണ് അറിയുന്നത്.
















