
തിരുവനന്തപുരം: നിയമസഭയിൽ ഓരോ മലയാളിക്കും വേണ്ടി ശബ്ദം ഉയർത്താനും, വികസിത കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാനും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേരള നിയമസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയെ ഒരിടത്തും വിജയിക്കാന്‍ അനുവദിക്കില്ലെന്ന് ശപഥം ചെയ്ത ഇടത് വലത് മുന്നണികള്‍ക്കും വര്‍ഗീയ ശക്തികള്‍ക്കുമുള്ള മറുപടിയാണ് കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം.
ബിജെപിക്ക് ഇത് ചരിത്ര ദിനമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇത് പുതിയ രാഷ്ടീയം പുതിയ കാഴ്ചപ്പാട് ഇനി മോദിയുടെ വികസന രാഷ്‌ട്രീയം കേരള നിയമസഭ കാണുമെന്നും അദ്ദേഹം പറഞ്ഞു. വൈരാഗ്യവും വിഭജനവും സൃഷ്ടിക്കുന്ന രാഷ്‌ട്രീയത്തിന് പകരം, പരിഹാരങ്ങള്‍ അവതരിപ്പിക്കുന്ന ഉത്തരവാദിത്തപരമായ രാഷ്‌ട്രീയ സമീപനമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. പുതിയ ഒരു രാഷ്‌ട്രീയ സംസ്‌കാരം സൃഷ്ടിച്ചുകൊണ്ട് വികസിത കേരളത്തിലേക്ക് നമുക്ക് മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ബിജെപിയുടെ മൂന്ന് എംഎല്‍എമാരും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായിട്ടാണ് നിയമസഭയിലേക്ക് എത്തിയത്. 2006ല്‍ കര്‍ണാടകയില്‍ നിന്ന് ബിജെപി സ്വതന്ത്രനായി രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍ പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2006 മുതല്‍ 2024 വരെയുള്ള 18 വര്‍ഷം ബിജെപി ടിക്കറ്റില്‍ രാജ്യസഭാംഗമായിരുന്ന രാജീവ് 2021 മുതല്‍ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ശശി തരൂരിനോട് ചെറിയ മാര്‍ജിനിലാണ് പരാജയപ്പെട്ടത്. തൃശൂര്‍ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂരാണ് വീട്. വേദ്, ദേവിക എന്നിവര്‍ മക്കള്‍.