ബെംഗളൂരു: ബംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചത്. മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി നൽകിയത്.
ആരോഗ്യപ്രശ്നങ്ങള്‍ കാരണം താൻ മുറിയില്‍ കിടക്കുകയായിരുന്നു. സുഹൃത്തുക്കള്‍ തനിക്ക് വെള്ളവും ജ്യൂസും വാങ്ങാൻ പുറത്തേക്ക് പോയ സമയത്ത് അവിടെയുണ്ടായിരുന്ന പ്രതി താൻ കിടന്ന മുറിയിലേക്ക് എത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു.
ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നാണ് കോട്ടയം സ്വദേശിയായ 20കാരി ആരോപിക്കുന്നത്. ഡിസിപിക്ക് പരാതി നൽകിയ ശേഷമാണ് ഒടുവിൽ പോലീസ് കേസെടുക്കാൻ തയ്യാറായതെന്നും യുവതി പറഞ്ഞു. പോലീസ് സ്റ്റേഷനിൽ വച്ചും പരാതിക്കാരിയെ പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലും എന്നായിരുന്നു ഭീഷണി. മഡിവാള പോലീസും കേസ് ഒത്തുതീർക്കാൻ ആവശ്യപ്പെട്ടെന്നും യുവതി ആരോപിക്കുന്നു.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വൈദ്യപരിശോധന നടത്തിയില്ലെന്നും യുവതി ആരോപിച്ചു. പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ വീട് കയറി ആക്രമിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് രണ്ടുദിവസത്തിനു ശേഷവും പ്രതിയെ പിടികൂടിയില്ല. ആറ് ദിവസത്തിനു ശേഷമാണ് വൈദ്യപരിശോധന നടത്തിയത്. ഇപ്പോഴും പ്രതിയിൽ നിന്ന് ഭീഷണിയുണ്ടെന്നും യുവതി പറയുന്നു.
















