നടന്‍ രവി മോഹനെതിരെ ഗായിക സുചിത്ര. രവി മോഹന്‍ മദ്യത്തിനും ലഹരിയ്‌ക്കും അടിമയാണെന്നാണ് സുചിത്ര പറയുന്നത്. രവി മോഹന്റെ വിവാദ പത്രസമ്മേളനത്തെക്കുറിച്ച് സംസാരിക്കവെയാണ് ഗായികയുടെ ആരോപണം. രവിയെ സഹായിക്കാന്‍ ശ്രമിച്ചവര്‍ പോലും പിന്മാറിയെന്നും സുചിത്ര പറയുന്നു. കാമുകി ഇറങ്ങിപ്പോയതിന്റെ പഴി ജനങ്ങളുടെ തലയില്‍ ഇടരുതെന്നും സുചിത്ര പറയുന്നു. ആ വാക്കുകളിലേക്ക്
പത്ര സമ്മേളനം കണ്ട് അദ്ദേഹത്തെ ആരെങ്കിലും സഹായിക്കണമെന്ന് നിലവിളിക്കുന്ന ജനങ്ങള്‍ക്കുള്ളതാണ് ഈ വിഡിയോ. ഈ പത്രസമ്മേളനം തന്നെ അദ്ദേഹം സ്വബുദ്ധിയാലെ നല്‍കിയതല്ല. ഉള്ളിലെ മദ്യവും ലഹരിയും ചേര്‍ന്ന് ചെയ്യിപ്പിച്ചതാണ്. അദ്ദേഹത്തിന്റെ വായില്‍ നിന്നും സത്യവും അസത്യവും വരുന്നുണ്ട്. സത്യസന്ധമായി അദ്ദേഹത്തോട് കരുതലുള്ളവര്‍ ചെയ്യേണ്ടത് അദ്ദേഹത്തെ ഉടനെ തന്നെ റീഹാബിലെത്തിക്കുകയാണ്. അല്ലാതെ അദ്ദേഹത്തെ ആര്‍തിയ്‌ക്കും കെനീഷയ്‌ക്കുമൊപ്പം ചേര്‍ത്തുവെക്കാനാണോ ചിന്തിക്കുക?
ആത്മാര്‍ത്ഥമായി തന്നെ സഹായിക്കാന്‍ ശ്രമിക്കുന്നവരെ ആ വ്യക്തി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പിന്നെ എങ്ങനെ സഹായിക്കാനാകും. ലഹരിയും മദ്യവും അദ്ദേഹത്തെ കീഴടക്കിയിരിക്കുന്നു. അതിനാല്‍ ഒഴിച്ചു കൊടുക്കുന്നവരേയും കോലം വരയ്‌ക്കുന്നത് പോലെ വരച്ച് കൊടുക്കുന്നവരേയുമാണ് കൂടെ വച്ചിരിക്കുന്നത്. അദ്ദേഹം വലിയ താരം ആയതിനാല്‍ അദ്ദേഹത്തിന്റെ ശീലത്തെയൊക്കെ അവർ പ്രോത്സാഹിപ്പിക്കും. പക്ഷെ അവര്‍ക്ക് താങ്ങാനാകാതെ വരുമ്പോള്‍ രക്ഷപ്പെടും. പകരം മറ്റൊരു ടീം വരും.
അങ്ങനെ തന്റെ ദുശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരുടെ മതിലിന് അകത്തായിരിക്കും അദ്ദേഹത്തിന്റെ ജീവിതം. ആത്മാര്‍ത്ഥമായി സഹായിക്കാന്‍ ആഗ്രഹിച്ചവര്‍ അദ്ദേഹത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് നിര്‍ത്തണം. അമ്പത് ലക്ഷം ഫീസ് കൊടുക്കുന്നു, ഒരു കോടി ഫീസ് കൊടുക്കുന്നുവെന്നൊന്നും ഇനി ചിന്തിക്കേണ്ടതില്ല. ആദ്യം കേള്‍ക്കാന്‍ തയ്യാറാകണം. സ്വയം കണ്ണാടിയില്‍ നോക്കണം. തന്റെ ആരോഗ്യത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കണം. അതില്ലാത്തപക്ഷം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പോലും കയ്യൊഴിഞ്ഞിരിക്കുകയാണ്. മാറ്റാന്‍ സാധിക്കാത്ത മോശം വാര്‍ത്തയ്‌ക്കായി കാത്തിരിക്കുന്നത് പോലെയായിരിക്കുന്നു അവരുടെ അവസ്ഥ.
ഉറക്കുഗുളിക കൊടുത്ത ശേഷം അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. പക്ഷെ അതാരും ചെയ്യില്ല. അദ്ദേഹത്തെ സഹായിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചവര്‍ പോലും ആ കരച്ചില്‍ ആത്മാര്‍ത്ഥമായിരുന്നുവോ എന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്. പൊതുവിടത്ത് വന്ന് തങ്ങളുടെ വിഴുപ്പലക്കുകയാണ്. ആദ്യമായിട്ടാണ് ഒരാള്‍ തന്റെ വിഴുപ്പ് പൊതുവിടത്ത് വന്ന് അലക്കുമ്പോള്‍ ജനങ്ങളെ നോക്കി ഒച്ചയിടുന്നത്. നിങ്ങളാണ് കാരണക്കാരെന്നാണ് പറയുന്നത്. പക്ഷെ അങ്ങനെയല്ല.
നിങ്ങളും കാമുകിയും തമ്മില്‍ എന്തോ വഴക്കുണ്ടായി. അവള്‍ ഇറങ്ങിപ്പോയി. ഉടനെ നിങ്ങള്‍ ജനങ്ങള്‍ക്ക് മേലെ പഴി ചാരുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ എല്ലാത്തിനോടും പ്രതികരിക്കും. നിങ്ങള്‍ കണ്ടന്റ് തരും, അതിനോട് ആരും പ്രതികരിക്കരുതെന്ന് പറയാനാകില്ല. പോസിറ്റീവായി മാത്രം പ്രതികരിക്കണമെന്ന് പറഞ്ഞാലും നടക്കില്ല. നിങ്ങളൊരു ടൈം മെഷീനില്‍ കയറി പഴയ കാലത്തേക്ക് പോയി അയോധ്യയിലെ രാമനായി ജീവിക്കൂ ജയം രവി.
















