ജനപഥ് റോഡിലെ നാഷണല്‍ മ്യൂസിയത്തിന്റെ കവാടത്തിന് മുന്നില്‍ മാധവന്‍ മാഷിന്റെ നേതൃത്വത്തിലുള്ള ആ സംഘം ഇറങ്ങി.
‘മക്കളേ, നമ്മള്‍ ഇന്നലെ അത്താഴം കഴിക്കുമ്പോള്‍ സംസാരിച്ച ആ വിജ്ഞാനനിധി ഇതാ ഈ മതിലുകള്‍ക്കുള്ളിലാണ്. അവ വെറും കാഴ്ചവസ്തുക്കളായല്ല, നമ്മുടെ പൂര്‍വ്വികര്‍ നമുക്ക് നല്‍കിയ ശാസ്ത്രീയ തെളിവുകളായിട്ടു വേണം ഇതിനെ കാണാന്‍,’ മാഷിന്റെ വാക്കുകള്‍ കേട്ട് കുട്ടികള്‍ ആകാംക്ഷയോടെ ഉള്ളിലേക്ക് നീങ്ങി.
ഹാരപ്പന്‍ ഗാലറിയിലെ ഒരു ചെറിയ ചില്ലുകൂടിന് മുന്നില്‍ മാഷ് നിന്നു. എല്ലാവരും അവിടെ വട്ടം കൂടി. ചില്ലു കൂടിന്റെ ഉള്ളില്‍ വെങ്കലത്തില്‍ തീര്‍ത്ത ‘നൃത്തം ചെയ്യുന്ന പെണ്‍കുട്ടി’ . അതിന്റെ ഉയരം വെറും പത്തര സെന്റീമീറ്റര്‍.
‘ഇതാണോ മാഷ് ‘പറഞ്ഞ ആ വലിയ സംഭവം? ഇതിപ്പോ ഒരു കളിപ്പാവ
പോലെയുണ്ടല്ലോ.!’ ചിന്തു തന്റെ
പതിവ് ശൈലിയില്‍ ചോദിച്ചു.
മാഷ് ചിരിച്ചുകൊണ്ട് എല്ലാവരെയും അടുത്തേക്ക് വിളിച്ചു. ‘ചിന്തൂ, ഇതിന്റെ വലിപ്പമല്ല , ഇതില്‍ അടങ്ങിയിരിക്കുന്ന ശാസ്ത്രത്തിലാണ് കാര്യം. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ പൂര്‍വ്വികര്‍ കൈവരിച്ച രണ്ട് വലിയ കണ്ടെത്തലുകള്‍ ഈ ശില്പം വിളിച്ചു
പറയുന്നുണ്ട്.’
‘ഇതിന്റെ നിര്‍മ്മാണം നോക്കൂ. ഇതൊരു വെങ്കല പ്രതിമയാണ്.
ചെമ്പും ടിന്നും കൃത്യമായ അളവില്‍ ചേര്‍ത്ത് ഒരു ലോഹമിശ്രിതം ഉണ്ടാക്കാന്‍ അയ്യായിരം വര്‍ഷം മുന്‍പ് ഹാരപ്പന്‍ ജനതയ്‌ക്ക് അറിയാമായിരുന്നു എന്നതല്ലെ ഇത് കാണിക്കുന്നത്. ലോഹങ്ങളെ ഉരുക്കി വാര്‍ത്തെടുക്കാനുള്ള അവരുടെ സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യയുടെ തെളിവാണിത്.’
മാഷ് തുടര്‍ന്നു.
‘രണ്ടാമതായി, അവളുടെ നില്‍പ്പ് നോക്കൂ. ഒരു കൈ ഇടുപ്പില്‍ കുത്തി, ആത്മവിശ്വാസത്തോടെ നില്‍ക്കുന്ന ഒരു നര്‍ത്തകിയാണവള്‍. ഇതിനര്‍ത്ഥം വിനോദവും നൃത്തവും അന്നത്തെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു എന്നാണ്. അവര്‍ വെറുതെ പണിയെടുത്തു ജീവിക്കുക മാത്രമല്ല, കലയെ നെഞ്ചിലേറ്റിയ ഒരു ജനതയായിരുന്നു. മാത്രമല്ല ആത്മവിശ്വാസമുള്ള ശക്തരായ സ്ത്രീകളുടെ പ്രതിനിധി കൂടിയാണ് ഇവള്‍.’
‘പക്ഷേ മാഷെ, ഇത്രയും കൃത്യതയോടെ ഇത് എങ്ങനെ ഉണ്ടാക്കി?’ മീനാക്ഷി തന്റെ ഡയറിയില്‍ കുറിപ്പുകള്‍ എഴുതിക്കൊണ്ട് ചോദിച്ചു.
മീര ടീച്ചര്‍ ആ സംശയം ഏറ്റെടുത്തു. ‘അതിനെയാണ് ‘ലോസ്റ്റ് വാക്‌സ് കാസ്റ്റിംഗ്’ എന്ന് വിളിക്കുന്നത്. ആദ്യം മെഴുക് കൊണ്ട് ഈ പെണ്‍കുട്ടിയുടെ ഒരു രൂപം ഉണ്ടാക്കും. അതിനുശേഷം അതിന് മുകളില്‍ കളിമണ്ണ് പൂശും. ആ കളിമണ്ണ് ചൂടാക്കുമ്പോള്‍ ഉള്ളിലെ മെഴുക് ഉരുകി പുറത്തുപോകും. ആ ഒഴിവുള്ള സ്ഥലത്തേക്ക് ഉരുക്കിയ വെങ്കലം ഒഴിക്കും. വെങ്കലം തണുത്ത് ഉറച്ചു കഴിയുമ്പോള്‍ പുറത്തെ കളിമണ്ണ് തല്ലിപ്പൊട്ടിക്കും. അപ്പോള്‍ ഇതാ ഈ കാണുന്ന രൂപം കിട്ടും. ഇന്നത്തെ എഞ്ചിനീയറിംഗില്‍ പോലും ഇതിന്റെ പരിഷ്‌കരിച്ച രൂപങ്ങളാണ് ഉപയോഗിക്കുന്നത്.’
‘ടീച്ചറേ, അപ്പൊ അയ്യായിരം വര്‍ഷം മുന്‍പേ നമ്മള്‍ ഇത്രയും അഡ്വാന്‍സ്ഡ് ആയിരുന്നോ!’ അപ്പു അത്ഭുതത്തോടെ ആ ശില്പത്തെ നോക്കി നിന്നു.
യാത്ര മ്യൂസിയത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി. അവിടെ പുരാതനമായ ചില ശസ്ത്രക്രിയാ ഉപകരണങ്ങളുടെ മാതൃകകള്‍ കണ്ടപ്പോള്‍ മാഷ് പറഞ്ഞു.
‘ഇവിടെ കാണുന്ന ഈ ഉപകരണങ്ങള്‍ ശ്രദ്ധിക്കൂ. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുശ്രുതന്‍ പ്ലാസ്റ്റിക് സര്‍ജറിക്കും മറ്റും ഉപയോഗിച്ചിരുന്ന നൂറിലധികം ഉപകരണങ്ങളെക്കുറിച്ചുള്ള വിവരണമാണിത്. ഇന്നത്തെ സര്‍ജിക്കല്‍ ബ്ലേഡുകളോടും കത്രികകളോടും ഇവയ്‌ക്ക് എത്രത്തോളം സാമ്യമുണ്ടെന്ന് നോക്കൂ! അതുകൊണ്ടാണ് സുശ്രുതനെ ശസ്ത്രക്രിയയുടെ പിതാവ് എന്ന് ലോകം വിളിക്കുന്നത്.’
തുടര്‍ന്ന് അവര്‍ കണ്ടത് സിന്ധുനദീതട നാഗരികതയിലെ നഗരാസൂത്രണത്തിന്റെ മാതൃകകളാണ്. കൃത്യമായ അളവിലുള്ള ഇഷ്ടികകള്‍, ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനംഎല്ലാം കണ്ട് കുട്ടികള്‍ അമ്പരന്നുപോയി.
‘മാഷെ, സത്യത്തില്‍ നമ്മുടെ പഴയ ആളുകള്‍ക്ക് ഇന്നത്തെ എന്‍ജിനീയര്‍മാരേക്കാള്‍ ബുദ്ധിയുണ്ടായിരുന്നു എന്ന് തോന്നുന്നു,’ ചിന്തുവിന്റെ ഈ കമന്റ് കേട്ട് എല്ലാവരും ചിരിച്ചു.
മ്യൂസിയം കണ്ടിറങ്ങിയപ്പോള്‍ കുട്ടികളുടെ മുഖത്ത് പുതിയൊരു തിളക്കമുണ്ടായിരുന്നു. തങ്ങള്‍ വെറുമൊരു
സാധാരണ രാജ്യക്കാരല്ല, മറിച്ച് ഉന്നതമായ ഒരു ശാസ്ത്ര പാരമ്പര്യത്തിന്റെ അവകാശികളാണെന്ന തിരിച്ചറിവ് അവരില്‍ അഭിമാനം നിറച്ചു. ബസ്സിലേക്ക് നടക്കുമ്പോള്‍ മാധവന്‍ മാഷ് പറഞ്ഞു.
‘ഇനി നമുക്ക് കാണാനുള്ളത് ആകാശത്തിന്റെ രഹസ്യങ്ങള്‍ തേടിയുള്ള യാത്രയാണ്. സമയം കണക്കാക്കാന്‍ കല്ലുകള്‍ കൊണ്ട് അത്ഭുതം തീര്‍ത്ത ഇടത്തേക്ക് നമുക്ക് പോകാം.
‘ അത് ഏതാ സ്ഥലം മാഷെ ‘ അപ്പു ചാടി കയറി ചോദിച്ചു. ടീച്ചറാണ് അതിന് മറുപടി പറഞ്ഞത്.
ജയ്‌പൂരിലെ ജന്തര്‍ മന്തര്‍ !’
ബസ് ജയ്‌പൂര്‍ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയപ്പോള്‍ മീനാക്ഷി തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചു: ‘മ്യൂസിയത്തിലെ ആ ചെറിയ വെങ്കല പെണ്‍കുട്ടി എന്നോട് പറഞ്ഞത് എന്റെ പൂര്‍വ്വികരുടെ അറിവിന്റെ കഥയാണ് ‘ അത് ഓര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു.’
















