തിരുവനന്തപുരം: അമ്പലപ്പുഴയിൽ നിന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി വിജയിച്ച ജി. സുധാകരൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പ്രോ ടേം സ്പീക്കറായി നിയോഗിക്കപ്പെട്ടതിനാൽ രാജ്ഭവനിൽ ഗവർണർക്ക് മുൻപാകെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.
മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് മന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വീണ്ടും എംഎൽഎയായി സഭയിൽ എത്തുന്നതിൽ സന്തോഷമെന്നാണ് സുധാകരൻ പ്രതികരിച്ചത്. തനിക്ക് മുന്നിൽ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന ചർച്ചകളിൽ താത്പര്യമില്ല.
രാഷ്‌ട്രീയത്തിൽ താൻ ശത്രുത സൂക്ഷിക്കാറില്ല. സിപിഎമ്മിന്റെ തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായിക്കും എം വി ഗോവിന്ദനും ഒഴിയാൻ ആകില്ലെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നിയമസഭയിൽ ഒരിയ്‌ക്കൽ കൂടി വരണമെന്ന് താൻ തീരുമാനിച്ചു. സ്വതന്ത്രമായി മത്സരിച്ചു. 63വർഷത്തോളം പാർട്ടിയിൽ പ്രവർത്തിച്ചയാളാണ് താൻ. പാർട്ടിയിൽ നിന്നിട്ട് കാര്യമില്ലെന്ന് തോന്നി. രാജിവെക്കുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. അംഗത്വം ഞാൻ പുതുക്കിയില്ലെന്നും ജി സുധാകരൻ പറഞ്ഞു.















