India

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

കോണ്‍ഗ്രസ് രാജ്യത്തെ ശിഥിലീകരിക്കുമെന്ന് പറഞ്ഞ ശ്യാമപ്രസാദ് മുഖര്‍ജി 1951ല്‍ കോണ്‍ഗ്രസിനെ ശക്തമായി എതിര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടി രൂപീകരിച്ചു. ഇതാണ് ഭാരതീയ ജനസംഘ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: ബംഗാളില്‍ മമതാസര്‍‍ക്കാരിനെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം സീറ്റുകള്‍ നേടി തൂത്തെറിഞ്ഞ് ബിജെപി സര്‍ക്കാര്‍ അധികാരം പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയായ സുവേന്ദു അധികാരി ആദ്യം ഓര്‍ത്തത് ശ്യാമപ്രസാദ് മുഖര്‍ജിയെ ആണ്. ശ്യാമപ്രസാദ് മുഖര്‍ജി ബംഗാളിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ ഇതിഹാസതുല്ല്യനായ നേതാവായിരുന്നു. ശ്യാമപ്രസാദ് മുഖ‍ര്‍ജിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ പ്രതിമയില്‍ മാല ചാര്‍ത്തിക്കൊണ്ടാണ് സുവേന്ദു അധികാരി ബിജെപിയുടെ ബംഗാളിലെ വിജയം ആഘോഷിച്ചത്.

നെഹ്രുവിനെ വെള്ളം കുടിപ്പിച്ച ശ്യാമപ്രസാദ് മുഖര്‍ജി

ബിജെപിയുടെ രൂപീകരണത്തിനും വാജ് പേയി എന്ന നേതാവിന്റെ വളര്‍ച്ചയ്‌ക്കും കാരണക്കാരനായ, ഹിന്ദു ആശയങ്ങള്‍ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഒരു കാലത്ത് നെഹ്രുവിനെ വെള്ളം കുടിപ്പിച്ച എതിരാളിയായിരുന്നു. ഇനി ആരാണ് ഈ ശ്യാമപ്രസാദ് മുഖര്‍ജി എന്നറിയാം..

ഇംഗ്ലണ്ടില്‍ പോയി നിയമംപഠിച്ച ബാരിസ്റ്ററായ ശ്യാമപ്രസാദ് മുഖര്‍ജി

ഹൈക്കോടതി ജഡ്ജിയും കല്‍ക്കത്ത യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ അശുതോഷ് മുഖര്‍ജിയുടെ മകനാണ് ശ്യാമപ്രസാദ് മുഖര്‍ജി. ബംഗാളിലെ പ്രസിഡന്‍സി കോളെജില്‍ നിന്നും ഇംഗ്ലീഷില്‍ ബിഎയും എംഎയും പാസായ ശേഷം അദ്ദേഹം കല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമവും പഠിച്ചു. അതിന് ശേഷം ലണ്ടനിലെ ലിങ്കണ്‍സ് ഇന്‍ കോളെജില്‍ നിന്നും നിയമം പഠിച്ച് ബാരിസ്റ്ററായി. വെറും 33 വയസ്സുള്ളപ്പോള്‍ കല്‍ക്കത്ത യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി. സാഹിത്യത്തിലും മറ്റ് വിഷയങ്ങളിലും നിരവധി ഡോക്ടറേറ്റുകള്‍ നേടിയതിനാല്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി എന്ന് വിളിക്കപ്പെട്ടു.

രാഷ്‌ട്രീയത്തിലിറങ്ങിയത് നെഹ്രുവിന്റെ മുസ്ലിം പ്രീണനത്തില്‍ മനംമടുത്ത്

ആദ്യം കോണ്‍ഗ്രസിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും മുസ്ലിം ലീഗിന്റെ വളര്‍ച്ച കണ്ട് അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. എത്രയോ വലിയ ഔദ്യോഗികപദവികളില്‍ ഇരുന്ന ശിഷ്ടകാലം ജീവിക്കാവുന്ന ശ്യാമപ്രസാദ് മുഖര്‍ജി അതെല്ലാം വിട്ട് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയത്. നെഹ്രുവിന്റെ മുസ്ലിം പ്രീണനത്തില്‍ മനസ്സ് മടുത്തിട്ടാണ്.

ആദ്യം കുറച്ചുകാലം ഹിന്ദു മഹാസഭയിലാണ് ശ്യാമപ്രസാദ് മുഖര്‍ജി പ്രവര്‍ത്തിച്ചത്. ആദ്യ നെഹ്രു മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജി. പക്ഷെ നെഹ്രുവിന്റെ പാകിസ്താന്‍ അനുകൂല നയങ്ങളും പാകിസ്താന്‍ പ്രീണനവും ശ്യാമപ്രസാദ് മുഖര്‍ജിയെ ദേഷ്യം പിടിപ്പിച്ചു. 1950 എപ്രില്‍ എട്ടിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാനും നെഹ്രുവും തമ്മില്‍ ഒരു കരാര്‍ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളിലുമുള്ള ന്യൂനപക്ഷങ്ങളുടെ മേല്‍ (പാകിസ്ഥാനിലെ ഹിന്ദുക്കളുടെ മേല്‍ ഇന്ത്യയ്‌ക്കും ഇന്ത്യയിലെ മുസ്ലിങ്ങളുടെ മേല്‍ പാകിസ്താനും) ഇരുരാജ്യങ്ങള്‍ക്കും അധികാരം ഉണ്ടായിരിക്കുന്നതല്ല എന്നതായിരുന്നു ഈ കരാര്‍. ഇന്ത്യ കിഴക്കന്‍ പാകിസ്ഥാനിലെ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഹിന്ദുക്കളെ തഴഞ്ഞു എന്ന് ആരോപിച്ച് കോപിഷ്ടനായി ശ്യാമപ്രസാദ് മുഖര്‍ജി നെഹ്രുമന്ത്രിസഭയില്‍ നിന്നും രാജിവെച്ചു

കോണ്‍ഗ്രസിനെതിരെ ഭാരതീയ ജനസംഘം രൂപീകരിച്ചതെന്തിന്?

കോണ്‍ഗ്രസ് രാജ്യത്തെ ശിഥിലീകരിക്കുമെന്ന് പറഞ്ഞ ശ്യാമപ്രസാദ് മുഖര്‍ജി 1951ല്‍ കോണ്‍ഗ്രസിനെ ശക്തമായി എതിര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടി രൂപീകരിച്ചു. ഇതാണ് ഭാരതീയ ജനസംഘ്. ആര്‍എസ്എസിന്റെ നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയെ ഈ പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിയോഗിച്ചു. അന്ന് ഹിന്ദിയിലുള്ള തന്റെ പ്രസംഗം എഴുതിയെടുക്കാനും നോട്ടുകള്‍ എഴുതാനും ദീന്‍ദയാല്‍ ഉപാധ്യായയുടെ സഹപ്രവര്‍ത്തകനെക്കൂടി ശ്യാമപ്രസാദ് മുഖര്‍ജി തന്റെ അസിസ്റ്റന്‍റായി എടുത്തു. ഇതായിരുന്നു അടല്‍ ബിഹാരി വാജ് പേയി.

അന്ന് ഒരു രാഷ്‌ട്രീയ സംഘടന എന്ന നിലയില്‍ ആര്‍എസ് എസ് നിരോധിക്കപ്പെട്ട കാലമാണ്.  അതിനാല്‍ പല ആര്‍എസ് എസ് പ്രവര്‍ത്തകരും ഭാരതീയ ജനസംഘത്തില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയാകെ ഭാരതീയ ജനസംഘം കെട്ടിപ്പടുക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജി പ്രവര്‍ത്തിച്ചു. വാജ് പേയി അസിസ്റ്റന്‍റായി അദ്ദേഹംത്തിനൊപ്പം ഇന്ത്യയാകെ സഞ്ചരിച്ചു. അങ്ങിനെ 1951-52 കാലത്ത് ഇന്ത്യയില്‍ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് വന്നു. കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഭാരതീയ ജനസംഘം തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ആകെയുള്ള 489 സീറ്റുകളില്‍ കോണ്‍ഗ്രസ് 364 സീറ്റുകളും നേടി. ജനസംഘം മൂന്ന് സീറ്റ് നേടി. കല്‍ക്കത്ത സൗത്ത് ഈസ്റ്റ് ലോക് സഭാ സീറ്റില്‍ നിന്നും ശ്യാമപ്രസാദ് മുഖര്‍ജി വിജയിച്ചു. അന്ന് 3.06 ശതമാനം വോട്ട് നേടിയ ജനസംഘം ദേശീയ പാര്‍ട്ടി പദവിയ്‌ക്കുള്ള യോഗ്യത നേടിയത് ശ്യാമപ്രസാദ് മുഖര്‍ജിയെ സന്തോഷിപ്പിച്ചുവെന്ന് വാജ് പേയി ഓര്‍ക്കുന്നു.  കുറഞ്ഞത് 3 ശതമാനം വോട്ടുള്ള പാര്‍ട്ടിക്ക് ദേശീയപാര്‍ട്ടി പദവി നല്‍കാമെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമം.

ശ്യാമപ്രസാദ് മുഖര്‍ജിയുടെ കശ്മീര്‍ പ്രക്ഷോഭം; ഒടുവില്‍ അറസ്റ്റ്, മരണം

പിന്നീട് ആര്‍എസ്എസുകാരനായ ദീന്‍ദയാല്‍ ഉപാധ്യായയെ ജനസംഘത്തിന്റെ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് കൊണ്ടുവന്നു. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ശ്യാമപ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘത്തെ കെട്ടിപ്പടുത്തു. നെഹ്രുവിന്റെ കശ്മീര്‍ നയത്തേയും കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികളുടെ കാര്യത്തിലും നെഹ്രുവിനെതിരെ ഭാരതീയ ജനസംഘം 1952 മുതല്‍ വന്‍പ്രക്ഷോഭം നടത്തി. വെറും മൂന്ന് സീറ്റില്‍ ഒതുങ്ങിയ ഭാരതീയ ജനസംഘത്തെ വളര്‍ത്താന്‍ ശ്യാമപ്രസാദ് മുഖര്‍ജി മറ്റ് പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങി.

കശ്മീരിനെ പൂര്‍ണ്ണമായും ഇന്ത്യയില്‍ ലയിപ്പിക്കണമെന്നും ഇന്ത്യന്‍ ഭരണഘടന കശ്മീരിന് കൂടി ബാധകമാക്കണമെന്നും ആവശ്യപ്പെട്ട് ശ്യാമപ്രസാദ് മുഖര്‍ജി കശ്മീര്‍ സത്യാഗ്രഹം സംഘടിപ്പിച്ചു. നെഹ്രു അനുവദിച്ചതുപോലെ കശ്മീരിനുള്ള പ്രത്യേക പദവികള്‍ എടുത്തുകളയാനും ശ്യാമപ്രസാദ് മുഖര്ജി ആവശ്യപ്പെട്ടു. ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിയോ രണ്ട് കൊടിയോ രണ്ട് ഭരണഘടനയോ വേണ്ടെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നെഹ്രുവിന്റെ കശ്മീര്‍ നയത്തെ എതിര്‍ത്ത് വന്‍പ്രചാരണക്കൊടുങ്കാറ്റ് അഴിച്ചുവിട്ടു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രസംഗം എഴുതിയെടുത്തും സ്വന്തമായി പ്രസംഗിച്ചും വാജ് പേയി നിഴലുപോലെ കൂടെയുണ്ടായിരുന്നു. കശ്മീരിലേക്ക് കടക്കാന്‍ പ്രത്യേകം പെര്‍മിറ്റ് വേണമെന്ന നെഹ്രുവിന്റെ നിയമത്തെ വെല്ലുവിളിച്ച് പെര്‍മിറ്റ് ഇല്ലാതെ കശ്മീരിലേക്ക് പ്രവേശിക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജി തീരുമാനിച്ചു. 1953ല്‍ കശ്മീരിലേക്ക് പെര്‍മിറ്റില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ച ശ്യാമപ്രസാദ് മുഖര്‍ജിയെ അറസ്റ്റ് ചെയ്തു. മുഖര്‍ജിയെ ശ്രീനഗറിലേക്ക് കൊണ്ടുപോയി വീട്ടുതടങ്കലിലാക്കി. തൊട്ടടുത്ത് മാസം ശ്യാമപ്രസാദ് മുഖര്‍ജി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു- കൃത്യമായി പറഞ്ഞാല്‍ 1953 ജൂണ്‍ 23ന്.

ശ്യാമപ്രസാദ് മുഖര്‍ജി രൂപീകരിച്ച ഭാരതീയ ജനസംഘ് ബിജെപിയായി മാറിയ യാത്ര

ശ്യാമപ്രസാദ് മുഖര്‍ജി അവസാനിപ്പിച്ചിടത്ത് നിന്നും ദീന്‍ദയാല്‍ ഉപാധ്യായയും വാജ് പേയിയും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോയി. 1977ല്‍ ഭാരതീയ ജനസംഘം മറ്റ് ചില പാര്‍ട്ടികളുമായി ലയിച്ച് ജനതാപാര്‍ട്ടിയായി മാറി. അടിയന്താവസ്ഥയ്‌ക്ക് ശേഷം കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നു. എങ്കിലും ഉള്ളിലെ നേതാക്കള്‍ തമ്മില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമായി ഇതോടെ പഴയ ഭാരതീയ ജനസംഘം നേതാക്കള്‍ ജനതാദളില്‍ നിന്നും പുറത്തുപോയി പുതിയ പാര്‍ട്ടി രൂപീകരിച്ചു. അതാണ് 1980ല്‍ രൂപീകരിച്ച ബിജെപി. വാജ് പേയിയായിരുന്നു ബിജെപിയുടെ സ്ഥാപക അധ്യക്ഷന്‍. അങ്ങിനെ ശ്യമപ്രസാദ് മുഖര്‍ജി രൂപീകരിച്ച ഈ ഭാരതീയ ജനസംഘമാണ് പിന്നീട് ഒരര്‍ത്ഥത്തില്‍ ബിജെപി എന്ന രാഷ്‌ട്രീയപ്രസ്ഥാനമായി മാറിയത്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബിജെപി ഭരണത്തിലേറിയിട്ടും ശ്യാമപ്രസാദ് മുഖര്‍ജിയുടെ സംസ്ഥാനത്ത് അധികാരത്തിലെത്താതിരുന്നത് മോദിയ്‌ക്കും എന്നും വേദനയായിരുന്നു. അതാണ് 2026ല്‍ മമതയെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞപ്പോള്‍ യാഥാര്‍ത്ഥ്യമായത്.

(ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവിതകഥ സാഗരിക ഘോഷ് എഴുതിയ അടല്‍ ബിഹാരി വാജ് പേയി എന്ന ആത്മകഥയില്‍ നിന്നും എടുത്തത്)

 

 

Recent Posts