വാഷിങ്ടൺ : അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ശ്രമങ്ങൾ ഫലവത്താകാൻ സാധ്യത കുറവ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. കരാറിനായ കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അമേരിക്ക ഒരു വലിയ സൈനിക ആക്രമണത്തിന് തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് കർശന മുന്നറിയിപ്പ് നൽകി.
എന്നിരുന്നാലും ഇറാനുമായി നിലവിൽ ഗൗരവമേറിയ ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവയുടെ അഭ്യർത്ഥനപ്രകാരം, ഇറാനെതിരായ പുതിയ ആക്രമണത്തിനുള്ള പദ്ധതി ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനി, സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഇറാനെതിരായ നമ്മുടെ ആസൂത്രിത സൈനിക ആക്രമണം മാറ്റിവയ്‌ക്കാൻ എന്നോട് അഭ്യർത്ഥിച്ചു,”- യുഎസ്-ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാനെക്കുറിച്ച് പരാമർശിക്കാതെ ട്രംപ് തിങ്കളാഴ്ച ട്രൂത്ത് സോഷ്യൽ ചാനലിൽ പ്രഖ്യാപനം നടത്തി.
അതേസമയം ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഇറാനുമായി യാതൊരു വിട്ടുവീഴ്ചയും ചെയ്യാൻ യുഎസ് തയ്യാറല്ലെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമായി പ്രസ്താവിച്ചു. ഇസ്ലാമിക ഭരണകൂടത്തിന് വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നന്നായി അറിയാം. യുഎസ് നടപടിയുടെ തീവ്രത ഇറാൻ മനസ്സിലാക്കുന്നതിനാൽ ഒരു കരാറിനായി ഇറാൻ എക്കാലത്തേക്കാളും കൂടുതൽ താത്പര്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.
















