India

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വാഷിംഗ്ടൺ: ഇന്ത്യൻ സായുധ സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 428മില്യൺ ഡോളറിലധികം മൂല്യം വരുന്ന രണ്ട് സുപ്രധാന സൈനിക പിന്തുണ കരാറുകൾക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകി. ഇന്ത്യൻ വ്യോമസേനയുടെയും കരസേനയുടെയും അവിഭാജ്യ ഘടകങ്ങളായ അപ്പാച്ചെഅറ്റാക്ക് ഹെലികോപ്റ്ററുകൾ, എം777 (M777) അൾട്രാ-ലൈറ്റ് ഹോവിറ്റ്സർ പീരങ്കികൾ എന്നിവയുടെ ദീർഘകാല പരിപാലനവും സാങ്കേതിക പിന്തുണയും ഉറപ്പാക്കുന്നതാണ് ഈ കരാറുകൾ.

കരാർ പ്രകാരം, എ.എച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ സുസ്ഥിര പരിപാലന സേവനങ്ങൾക്കായി 19.82 കോടി ഡോളറും, എം777എ2 അൾട്രാ-ലൈറ്റ് ഹോവിറ്റ്സറുകളുടെ ദീർഘകാല പിന്തുണയ്‌ക്കായി 23 കോടി ഡോളറുമാണ് കണക്കാക്കിയിരിക്കുന്നത്. പ്രമുഖ ആഗോള പ്രതിരോധ കമ്പനികളായ ബോയിംഗ് , ലോക്ക്ഹീഡ് മാർട്ടിൻ എന്നിവർ അപ്പാച്ചെ പാക്കേജിന്റെ പ്രധാന കരാറുകാരാകുമ്പോൾ, ബി.എ.ഇ സിസ്റ്റംസ് ഹോവിറ്റ്സറുകളുടെ പിന്തുണ കൈകാര്യം ചെയ്യും.

അപ്പാച്ചെ പാക്കേജിന്റെ ഭാഗമായി യു.എസ് സർക്കാരിൽ നിന്നും കരാറുകാരിൽ നിന്നുമുള്ള എഞ്ചിനീയറിംഗ്, സാങ്കേതിക-ലോജിസ്റ്റിക്സ് സഹായങ്ങൾ, സാങ്കേതിക പ്രസിദ്ധീകരണങ്ങൾ, വിവരശേഖരണം, ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, മറ്റ് ലോജിസ്റ്റിക്സ് പിന്തുണ എന്നിവ ഇന്ത്യയ്‌ക്ക് ലഭിക്കും. അതോടൊപ്പം എം777 ഹോവിറ്റ്സർ പാക്കേജിൽ പീരങ്കികളുടെ അനുബന്ധ ഉപകരണങ്ങൾ, സ്പെയർ പാർട്സുകൾ, തകരാറുകൾ പരിഹരിച്ച് തിരികെ നൽകാനുള്ള പിന്തുണ, പരിശീലനം, ഫീൽഡ് സർവീസ് പ്രതിനിധികളുടെ സേവനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ-യു.എസ് തന്ത്രപ്രധാന ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇൻഡോ-പസഫിക്, ദക്ഷിണേഷ്യൻ മേഖലകളിൽ രാഷ്‌ട്രീയ സ്ഥിരതയും സാമ്പത്തിക പുരോഗതിയും നിലനിർത്തുന്നതിനും ഈ കരാർ അനിവാര്യമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

 

Recent Posts