
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സർക്കാർ. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. തീരുമാനത്തിൽ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും. യോഗത്തിൽ പദ്ധതിയുടെ പ്രായോഗിക വശങ്ങളും സാമ്പത്തിക ബാധ്യതകളും ചർച്ചയാകും.
ആദ്യ ഗ്യാരന്‍റി ഒരു മാസത്തിനുളളിൽ നടപ്പാക്കാൻ തീരുമാനിച്ച യുഡിഎഫ് സർക്കാർ, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. ജില്ലകൾക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ? എല്ലാ പ്രായക്കാർക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചനയുളളത്. അങ്ങനെയെങ്കിൽ പ്രതിമാസം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡിയായി നൽകേണ്ടി വരും. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്.
ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പദ്ധതി നടപ്പാക്കിയ കർണാടകയിൽ എസി, സ്ലീപ്പർ ബസുകളിൽ സൗജന്യമില്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ആനുകൂല്യം.
സൗജന്യ യാത്ര പ്രഖ്യാപിക്കുന്നതോടെ വലിയൊരു വിഭാഗം യാത്രക്കാരും കെഎസ്ആർടിസിയിലേക്ക് മാറുമെന്നും ഇത് തങ്ങളുടെ വരുമാനത്തെ തകർക്കുമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആശങ്ക. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലെയും തമിഴ്‌നാട്ടിലേയും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേരളത്തില്‍ പദ്ധതി നടപ്പിലാക്കാനാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. അവിടെ പൊതുഗതാഗത സംവിധാനങ്ങള്‍ ഭൂരിഭാഗവും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും സ്വകാര്യ ബസുകളുടെ വിഹിതം കുറവാണെന്നും സൗജന്യയാത്ര എല്ലാസര്‍വീസുകളിലും ലഭ്യമല്ലെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
നിലവില്‍ 100 കോടിയോളം രൂപ ശമ്പളത്തിനും പെന്‍ഷനുമായി കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പ്രതിദിനം 3 കോടിയുടെ ബാധ്യത വന്നാല്‍ പോലും സൗജന്യ യാത്രയ്‌ക്കായി 90 കോടി കൂടി അധികം നല്‍കേണ്ടി വരും. ഓര്‍ഡിനറി ബസുകളില്‍ മാത്രം പദ്ധതി നടപ്പാക്കിയാല്‍ പ്രതിദിനം 90 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. തിരുവനന്തപുരത്തുനിന്നു കൊല്ലം വരെ ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകള്‍ നിജപ്പെടുത്തണമെന്നും കിലോമീറ്റര്‍ പരിധി വയ്‌ക്കണമെന്നുമാണ് കെഎസ്ആര്‍ടിസി അധികൃതര്‍ ആവശ്യപ്പെടുന്നത്.
വരുമാനത്തില്‍ ഇടിവുണ്ടായാല്‍ സാമ്പത്തിക സഹായം വര്‍ധിപ്പിക്കേണ്ടിവരും. പൊതുഖജനാവില്‍നിന്നും വലിയൊരു തുക ഇതിനായി മാറ്റിവെക്കേണ്ടിയും വരും. കെഎസ്ആര്‍ടിസിക്കു മറ്റു വരുമാനമാര്‍ഗങ്ങള്‍ കൂടി കണ്ടെത്താനുള്ള നീക്കത്തിലാണ് അധികൃതര്‍. അതേസമയം പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും.