പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ കണ്ടുവയ്‌ക്കുകയും, വിവാദമായതിനെ തുടര്‍ന്ന് പിന്മാറുകയും ചെയ്ത ആറന്മുള പുഞ്ചയില്‍, സ്വകാര്യ വ്യക്തി നിയമവിരുദ്ധമായി ഡ്രോണ്‍ സര്‍വ്വേ നടത്തിയത് വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ആറന്മുള പുഞ്ചയിലെ തര്‍ക്ക ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതാണെന്നും, അവിടെ അനുമതിയില്ലാതെയാണ് ഡ്രോണ്‍ സര്‍വ്വേ നടത്തിയതെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ വ്യക്തമാക്കിയതോടെ തല്‍പ്പരകക്ഷികളുടെ കള്ളക്കളി പുറത്തുവന്നിരിക്കുന്നു. അനധികൃത സര്‍വ്വേയെ കുറിച്ച് കോഴഞ്ചേരി തഹസില്‍ദാരോട് വിശദീകരണം തേടുമെന്നും കളക്ടര്‍ പറഞ്ഞിട്ടുണ്ട്. വിവാദ ഭൂമിയുടെ മുന്‍ ഉടമയാണ് സ്വകാര്യ കമ്പനിയെക്കൊണ്ട് ഡ്രോണ്‍ സര്‍വ്വേ നടത്തിച്ചത്. മറ്റൊരു സ്വകാര്യ കമ്പനിയെക്കൊണ്ട് രണ്ടാംഘട്ട സര്‍വ്വേ നടത്തിക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ജന്മഭൂമി ഈ സംഭവം പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് രണ്ടാംഘട്ട സര്‍വ്വേ കളക്ടര്‍ തടഞ്ഞിട്ടുണ്ട്.
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പൈതൃക ഭൂമിയായ ആറന്മുളയില്‍ വിമാനത്താവളം കൊണ്ടുവരാന്‍ തത്ത്വത്തില്‍ തീരുമാനിച്ചത്. കുമ്മനം രാജശേഖരന്റെയും മറ്റും നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ഇതിനെതിരെ ആരംഭിച്ചു. പിന്നീട് അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിനുവേണ്ടി കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും ഹരിത ട്രിബ്യൂണല്‍ ഇടപെട്ട് തടയുകയായിരുന്നു. വിമാനത്താവളം വരുമെന്നു കരുതി സ്വകാര്യ വ്യക്തി നിയമവിരുദ്ധമായി വാങ്ങിക്കൂട്ടിയ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ഉത്തരവിട്ടിരുന്നു. 17 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കള്ളക്കളി നടത്തി. അവര്‍ തുടര്‍നടപടിക്ക് തയ്യാറായില്ല. ഈ അവസരം മുതലാക്കി സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ് നടപടിക്കെതിരെ സ്റ്റേ വാങ്ങുകയായിരുന്നു.
ഇപ്പോള്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് വിമാനത്താവള പദ്ധതിയുടെ മറവില്‍ സ്വകാര്യ വ്യക്തി നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളുമായി വീണ്ടും ഇറങ്ങിത്തിരിച്ചിട്ടുള്ളത്. സ്ഥലം എംഎല്‍എയുടെയും എംപിയുടെയുമൊക്കെ ഒത്താശ ഇതിനുണ്ടെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ആറന്മുളയില്‍ വിമാനത്താവളം കൊണ്ടുവരുമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ പറഞ്ഞിട്ടുള്ളതുമാണ്. ഇതാണ് നിയമ സംവിധാനത്തെ നോക്കുകുത്തിയാക്കി സ്വകാര്യ വ്യക്തി തര്‍ക്ക ഭൂമിയില്‍ സര്‍വ്വേ നടത്താന്‍ കാരണമെന്ന് കരുതപ്പെടുന്നു. ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാന്‍ എംഎല്‍എയ്‌ക്കും ആന്റോ ആന്റണി എംപിക്കും ധാര്‍മിക ഉത്തരവാദിത്വമുണ്ട്. ജനങ്ങള്‍ അത് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇതിന് തയ്യാറാവുന്നില്ലെങ്കില്‍ ഈ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നതെന്ന് കരുതേണ്ടിവരും.
വിമാനത്താവളം നിര്‍മ്മിച്ച് വികസനം കൊണ്ടുവരികയല്ല സ്വകാര്യ വ്യക്തിയുടെ ഉദ്ദേശമെന്ന് വ്യക്തമാണ്. വന്‍തോതിലുള്ള ഭൂമിയിടപാടാണ് ഇതിനു പിന്നിലെ ദുഷ്ടലാക്ക്. വിമാനത്താവളം നിര്‍മ്മിക്കാനാണെങ്കില്‍ അതിനു പറ്റിയ സ്ഥലം ആറന്മുളയല്ല, പത്തനംതിട്ട ജില്ലയിലെ തന്നെ കൊടുമണ്‍ ആണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അവിടെ വിമാനത്താവളം വന്നാല്‍ ശബരിമല അയ്യപ്പ ഭക്തര്‍ക്കും അത് വലിയ പ്രയോജനം ചെയ്യും. ഹൈക്കോടതിയും ഇത് സംബന്ധിച്ച അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന ആറന്മുളയില്‍ത്തന്നെ വിമാനത്താവളം നിര്‍മിക്കാന്‍ നീക്കം നടത്തുന്നതും, സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നതും ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.















