പള്ളിക്കത്തോട് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഭാരതത്തിലെ പ്രധാന പഠന ഗവേഷണകേന്ദ്രങ്ങളില്‍ ഒന്നാണ്. ഏറ്റവും ജനകീയ കലാരൂപമായ ചലച്ചിത്രനിര്‍മ്മാണ പഠനത്തിന് ഈ സ്ഥാപനം നല്‍കിയിട്ടുള്ള സംഭാവനകള്‍ അതുല്യവുമാണ്. അവയൊക്കെ അംഗീകരിക്കുമ്പോഴും നമ്മുടെ ജനാധിപത്യ പാരമ്പര്യത്തെയും ഭരണഘടനയെയും തിരസ്‌കരിക്കുന്ന പ്രവണതകള്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അടിക്കടിയുണ്ടാകുന്നത് ആശാസ്യകരമല്ല. മാത്രമല്ല, നാളിതുവരെ നാം നേടിയ പുരോഗതിക്കുപിന്നില്‍ സാമുദായിക സംഘടനകളുടെ പങ്കു വിസ്മരിക്കാവുന്നതുമല്ല. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തി സ്വതന്ത്ര ചിന്താഗതിക്കാരെന്ന വ്യാജേന കാമ്പസുകളെ സ്വാധീനിക്കുന്നവരെ സംശയിക്കേണ്ടതുണ്ട്. സാമ്പ്രദായിക സാമൂഹികഘടനകളോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരൊക്കെ യഥാര്‍ത്ഥത്തില്‍ പല നിഗൂഢ താല്പര്യങ്ങളും ഉള്ളവരാണന്നു കാലം തെളിയിച്ചിട്ടുണ്ട്. അതൊക്കെ വെളിയില്‍ വരാതിരിക്കാനാണ് പലപ്പോഴും പുരോഗമന എക്കോസിസ്റ്റം എന്ന മുഖംമൂടി ഉപയോഗിക്കപ്പെടുന്നതും.
കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച സംഘടനയാണ് എന്‍എസ്എസ് എന്ന് അതിന്റെ വിമര്‍ശകര്‍ പോലും സമ്മതിക്കും. അതിന്റെ കാരണം എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സമുദായസംഘടനകള്‍ നിലവില്‍വന്ന സാഹചര്യമാണ്. ജാതിശരീരങ്ങളായി വിഘടിക്കപ്പെട്ടിരുന്ന ഹിന്ദുസമുദായത്തിന്റെ ശൈഥില്യമാണ് ശ്രീനാരായണഗുരു, മന്നത്ത് പദ്മനാഭന്‍, മഹാത്മാ അയ്യന്‍കാളി തുടങ്ങിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായ നവോത്ഥാന നായകരെ സൃഷ്ടിച്ചത്. ജാതിക്കതീതമായി പ്രവര്‍ത്തിക്കാനും ഹൈന്ദവ ഐക്യമുണ്ടാക്കാനും അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗങ്ങള്‍ മാത്രമായിരുന്നു സാമുദായിക സംഘടനകള്‍. ഇവയുടെ പിന്നിലെല്ലാം വളരെ കൃത്യമായ ഒരു സാമൂഹിക-ആധ്യാത്മിക ലക്ഷ്യവും കൂടി കണ്ടെത്താവുന്നതാണ്. ഇടതുബുദ്ധിജീവികള്‍ വ്യാഖ്യാനിക്കുന്നതുപോലെ പരസ്പര ശത്രുതയോടെയായിരുന്നില്ല നമ്മുടെ സാമുദായിക-സാമൂഹിക പ്രസ്ഥാനങ്ങള്‍ അവരുടെ ലക്ഷ്യത്തിലേക്കുള്ള യാത്രകള്‍ നടത്തിയത്. ഒപ്പമുള്ളവരുടെ മോചനമായിരുന്നു അവരുടെ ലക്ഷ്യം. അതുകൊണ്ടാണ് തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ക്ഷേത്രപ്രവേശനത്തിനും പതിറ്റാണ്ടുകള്‍ മുന്‍പ് മാരണത്തുകാവ് ദേവീക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുവാന്‍ മന്നത്തു പദ്മനാഭന്‍ തീരുമാനിച്ചത്. പരസ്പരം സംവദിച്ചും ബഹുമാനിച്ചും വ്യത്യസ്ത മാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുമ്പോഴും തങ്ങളുടെ ലക്ഷ്യം ഒന്നാണെന്ന ധാരണ നമ്മുടെ സാമൂഹിക-സാമുദായിക സംഘടനകളുടെ പിന്നില്‍ അണിനിരന്നവര്‍ക്കും അവരെ നയിച്ചവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍, ഇന്നത്തെ നമ്മുടെ കാമ്പസുകളില്‍ അതെല്ലാം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. സാമുദായിക-സാമൂഹിക സംഘടനകളെ ജാതിസംഘടനകള്‍ എന്ന ആഖ്യാനത്തില്‍ മാത്രം കാണുന്നതും സാമൂഹിക ക്രമങ്ങളെ ഫ്യുഡല്‍ ആചാരങ്ങള്‍ എന്നുമാത്രം വിലയിരുത്തുന്നതും നമ്മുടെ ക്യാമ്പസ് സംസ്‌കാരമായി മാറിയിരിക്കുന്നു.
അരാജക കലാലയങ്ങള്‍
ഒരു കാലത്തു ക്ഷുഭിതയൗവനത്തിന്റെയും സര്‍ഗാത്മകതയുടെയും കൂടി ഇടങ്ങളായിരുന്നു നമ്മുടെ ക്യാമ്പസുകള്‍. എന്നാല്‍ ഇന്നവയെല്ലാം പാടെ മാറി. കേരളത്തിലെ ക്യാമ്പസുകളില്‍ നട്ടുവളര്‍ത്തിയിരിക്കുന്ന സാംസ്‌കാരിക ധാര ചുറ്റിക്കറങ്ങുന്നത് സ്വാതന്ത്ര്യമെന്ന വാക്കിനുചുറ്റുമാണ്. മയക്കുമരുന്നുപയോഗിക്കുന്നതും സ്വതന്ത്ര ലൈംഗികതയുടെ ഭാഗമാകുന്നതും സ്വാതന്ത്ര്യത്തിന്റെ പുതിയ നിര്‍വചനങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍, ചുംബനസമരവും കോണ്ടം വെന്‍ഡിങ് മെഷീനുകളും കലാലയങ്ങളുടെ മുഖങ്ങളാകുന്നു; വായനശാലകളും സംവാദസദസുകളും പിന്തള്ളപ്പെടുന്നു.
ഈ എക്കോസിസ്റ്റത്തില്‍ ആരാധനാലയങ്ങളില്‍ പോകുന്നവരും മതാചാരങ്ങള്‍ കൊണ്ടുനടക്കുന്നവരും ആക്ഷേപകഥാപാത്രങ്ങളാകുന്നു. പകരം അദ്ധ്യാപകരെ മുന്നില്‍ കാണുമ്പോള്‍ മുണ്ടിന്റെ കോന്തലകള്‍ ഉയര്‍ത്തുന്നവരും സഹപാഠികളെ കെട്ടിയിട്ടു തല്ലുന്നവരും വീരകഥാപാത്രങ്ങളാകുന്നു. ഈ വിപ്ലവവായാടികളുടെ ഒരു ചെറുസമൂഹം നമ്മുടെ എല്ലാ ക്യാമ്പസുകളിലുമുണ്ട്. ക്യാമ്പസിലെ വിദ്യാര്‍ത്ഥി-അദ്ധ്യാപക സമൂഹത്തെ നിയന്ത്രിക്കുന്നതില്‍ ഇവര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഇതിനെയൊക്കെ ന്യായീകരിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന ഒരു വിഭാഗം അദ്ധ്യാപകരും ഉള്ളപ്പോള്‍ ചിത്രം പൂര്‍ണ്ണമാകുന്നു. യഥാര്‍ത്ഥത്തില്‍ ഉത്തരാധുനികതയും കള്‍ച്ചറല്‍ മാര്‍ക്്‌സിസവും നമ്മുടെ കലാലയങ്ങളെ ആവേശിച്ചതിന്റെ ബാക്കിപത്രങ്ങളാണ് നമ്മുടെ ക്യാമ്പസുകളില്‍ നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ക്യാമ്പസുകളില്‍ ഇടതിന്റെ ഇടയില്‍ അതിതീവ്ര ഇടതുവേഷധാരികള്‍ കടന്നുകൂടിയിരിക്കുന്നുവെന്നാണ് പള്ളിക്കത്തോടിലെയും പൂക്കോട്ടേയും സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. വിയോജിപ്പുകളുണ്ടെങ്കിലും, പലകാരണങ്ങളാല്‍ കേരളത്തിലെ കലാലയങ്ങളിലെ ബഹുഭൂരിപക്ഷം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും വിധിയെപ്പഴിച്ചു നിശ്ശബ്ദരാകുകയാണ് ചെയ്യുന്നത്. ഇന്നലെ പള്ളിക്കത്തോടിലും നിസ്സഹായനായ അദ്ധ്യാപകന്റെ രോദനം കേരളം കേട്ടു. പത്തില്‍ത്താഴെ മാത്രം വരുന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനാകാതെ വിലപിക്കുന്ന ഈ സീനിയര്‍ അദ്ധ്യാപകന്റെ ചിത്രം കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭീഭത്സ യാഥാര്‍ഥ്യം പങ്കുവെക്കുന്നുണ്ട്.
തീവ്ര ഇടതു വേഷധാരികള്‍
പള്ളിക്കത്തോടിലെ തീവ്ര ഇടതുകാരുടെ പ്രശ്‌നം അവിടേക്ക് കടന്നുവന്ന കുരുന്നുകള്‍ മന്നം ബാലസമാജത്തിന്റെ പേരില്‍ വന്നവരാണ് എന്നത് മാത്രമാണോ? അതായത്, പൊതുസമൂഹത്തില്‍ ഇടപെടാന്‍ കൊള്ളാത്തവരാണ് ബാലസമാജക്കാര്‍ എന്നൊരു ഭാഷ്യം ഉന്നതവിദ്യാഭ്യാസം നേടുന്ന ഈ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുമോ?. അത്തരമൊരു അബദ്ധധാരണയുടെ പേരില്‍ പുറത്തുചാടിയിറങ്ങിയവരല്ല ഈ വിദ്യാര്‍ത്ഥികളെന്നും അവര്‍ക്കുള്ളത് വെറും ദുര്‍വാശിയോ രാഷ്‌ട്രീയ നിലപാടോ മാത്രമല്ലെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. ഒന്നാമതായി, കേരളത്തില്‍ അങ്ങോളമിങ്ങോളം നൂറുകണക്കിന് ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ നടത്തുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ അപര്യാപ്തത മനസ്സിലാക്കിക്കൊണ്ടാണ് എന്‍എസ്എസ്സും എസ്എന്‍ഡിപിയും ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ സ്ഥാപനങ്ങള്‍ തുടങ്ങിയത്. ഈ സ്ഥാപനങ്ങളില്‍ ഏതെങ്കിലും മത-ജാതി വിഭാഗത്തിന് ദോഷകരമായ നിലപാടുകള്‍ ഉണ്ടായതായി പൊതുസമൂഹത്തില്‍ ആരോപണമില്ല. ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം ധാരാളം തൊഴിലിടങ്ങളും സമുദായങ്ങളുടേതായുണ്ട്. ഏതെങ്കിലും സമുദായത്തിന്റെ മാത്രം താല്പര്യങ്ങളല്ല ഇവിടെയൊക്കെ സംരക്ഷിക്കപ്പെടുന്നതും പാഠ്യവിഷയങ്ങളാകുന്നതും. ഇതൊക്കെ ഈ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള പൊതുസമൂഹത്തിന് അറിയാവുന്ന വസ്തുതകളുമാണ്. എന്നിട്ടും എന്തുകൊണ്ടാണ് കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇത്തരം എതിര്‍പ്പുകളുണ്ടാകുന്നതെന്നു ചോദിക്കുമ്പോഴാണ് നമ്മുടെ ക്യാമ്പസുകളെ ലക്ഷ്യം വെച്ചിരിക്കുന്ന അതിതീവ്ര ഇടതുവേഷക്കാരുടെ തനിനിറം പുറത്തുവരുന്നത്. അടിസ്ഥാനപരമായി രണ്ടു ലക്ഷ്യങ്ങളാണ് പള്ളിക്കത്തോടിലെ പുരോഗമന നാടകക്കാര്‍ക്കുള്ളത്.
കേരളത്തിലെ സാധാരണക്കാരായ ഹിന്ദുക്കള്‍ തങ്ങളുടെ സ്വത്വബോധത്തെ വീണ്ടെടുക്കാന്‍ ആരംഭിച്ചതോടെ സാമ്പ്രദായിക ഇടതുപക്ഷം ഏറെക്കുറെ ദുര്‍ബലമായി. ഈ സാഹചര്യത്തിലാണ് കലാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള നവലിബറല്‍ സ്വതന്ത്ര ബുദ്ധിജീവികളുടെ പുതിയ വേഷപ്പകര്‍ച്ചകള്‍ അരങ്ങേറുന്നത്. ഉന്നതവിദ്യാഭ്യാസം ലക്ഷ്യമാക്കി എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികളെ ക്യാമ്പസുകളുടെ പ്രത്യേക അന്തരീക്ഷമുപയോഗിച്ച് റിബലുകളാക്കി വളര്‍ത്തിയെടുക്കുകയെന്ന ഗൂഢതന്ത്രമാണ് ഇവര്‍ പ്രയോഗിക്കുന്നത്. പി.ടി.എ മീറ്റിങ്ങുകളെ ആക്ഷേപിച്ചും ഹോസ്റ്റല്‍ നിയന്ത്രണങ്ങളെ എതിര്‍ത്തും അദ്ധ്യാപകരെ അസഭ്യം പറഞ്ഞും സാമ്പ്രദായിക ക്രമങ്ങളെ വെല്ലുവിളിക്കുന്ന ഇക്കൂട്ടര്‍ വിദ്യാര്‍ത്ഥികളെ അരാജകവാദികളായി മാറ്റിയെടുക്കുന്നു.
രണ്ടാമതായി, ബാലസമാജം ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ ഭാഗമായ കുഞ്ഞുങ്ങളുടെ സ്വത്വബോധത്തെ പരസ്യമായി ആക്ഷേപിച്ചും അടിച്ചമര്‍ത്തിയും അവരെ ഭയചകിതരാക്കുക എന്ന തന്ത്രവും പള്ളിക്കത്തോട്ടില്‍ പ്രയോഗിക്കപ്പെട്ടു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഈ ഗൂഢതന്ത്രത്തിന്റെ ഇരയാകേണ്ടിവന്നത് ഒരുപറ്റം സ്‌കൂള്‍ കുട്ടികളെണെന്നതില്‍ നാം ലജ്ജിക്കേണ്ടതുണ്ട്. അപമാനിക്കപ്പെട്ട കുട്ടികള്‍ അനുഭവിച്ച വേദന നമ്മുടെ ഭരണഘടനയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നുണ്ട്. വേര്‍തിരിവുകള്‍ക്കെതിരെ നിലപാടുകളെടുക്കുകയും സമത്വത്തിന്റെ നിലനില്‍പ് നിയമമാക്കി സംരക്ഷിക്കുകയും ചെയ്യുന്ന ആര്‍ട്ടിക്കിള്‍ പതിനാലു മുതല്‍ പതിനേഴു വരെയുള്ളവയുടെ ലംഘനമാണ് പള്ളിക്കത്തോടില്‍ അരങ്ങേറിയത്. ഒപ്പം, എല്ലാ ബാലാവകാശങ്ങളും റദ്ദാക്കിക്കൊണ്ടുള്ള സമരാഭാസവും. സമത്വസുന്ദരകേരളമെന്ന സ്വപ്‌നത്തിലേക്കുള്ള നവയാത്ര പള്ളിക്കത്തോടുവഴിയാണ് ആരംഭിക്കുന്നതെങ്കില്‍ അത് കേരളസമൂഹത്തെ ബാധിക്കുന്നത് എങ്ങനെയെന്നൊക്കെ മനസ്സിലാക്കുവാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.
















