Kerala

ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഉണ്ടായ വാക്കുതര്‍ക്കം: എസ്‌സിമോര്‍ച്ച ജില്ലാ കമ്മറ്റി അംഗത്തെ കുത്തികൊലപ്പെടുത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബദിയടുക്ക: ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഉണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതായി പോലീസ്. കുമ്പഡാജെ പഞ്ചായത്ത് പരിധിയിലെ മാര്‍പ്പിനടുക്കയില്‍ യുവാവിനെ പിച്ചാത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മാര്‍പ്പിനടുക്ക ബദ്രു കുഡ്ലുവിലെ കൊറഗയുടെ മകന്‍ ബി.കെ.സുരേഷ് (42) ആണ് മരിച്ചത്.

സംഭവത്തില്‍ കിരണ്‍, അഖിലേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ഞായറാഴ്ച രാത്രി 9.25-ഓടെ മാര്‍പ്പിനടുക്ക ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് സമീപത്തായിരുന്നു സംഭവം.

കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ സുരേഷും പ്രതികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു. സംഭവസമയത്ത് മാര്‍പ്പിനടുക്ക ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന സുരേഷിനെ ഒന്നാം പ്രതി കിരണ്‍ പിച്ചാത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. ആക്രമണത്തിന് അഖിലേഷ് സഹായം ചെയ്തതായും പറയുന്നു. പരിക്കേറ്റ സുരേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സുരേഷ് മാര്‍പ്പിനടുക്കയിലെ ബദ്രു കുഡ്ലു ഹൗസില്‍ താമസക്കാരനാണ്. മകന്‍ ബി സുഭാഷ് നല്‍കിയ പരാതിയിലാണ് ബദിയടുക്ക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഭാരതീയ ന്യായ സംഹിത 103(1), 3(5) വകുപ്പുകള്‍ പ്രകാരമാണ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ബദിയടുക്ക ഇന്‍സ്പെക്ടര്‍ ആര്‍.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. ഭാരതീയജനതാപാര്‍ട്ടി എസ്‌സി മോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റി അംഗവും എസ്‌സി മോര്‍ച്ച ബദിയടുക്ക മണ്ഡലം മുന്‍ പ്രസിഡന്റുമായിരുന്നു ബി.കെ.സുരേഷ്. മാതാവ്: ദേവകി. ഭാര്യ: ഉഷ. മക്കള്‍: സുഷാന്ത്, സുഭാഷ്, സുധീഷ്. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, നരേന്ദ്രന്‍, വിശ്വാനാഥന്‍.