Kerala

കൂടുതല്‍ പ്രതീക്ഷിച്ചെന്ന് ആശമാര്‍; കൂട്ടിയത് ദിവസം 100 രൂപ മാത്രം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ പറഞ്ഞ വാക്കു പാലിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആശാ പ്രവര്‍ത്തകരുന്നയിച്ച പ്രധാന ആവശ്യം 700 രൂപ പ്രതിദിന വേതനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആദ്യ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ പ്രഖ്യാപനമുണ്ടാകുമെന്നുമായിരുന്നു ആശാ പ്രവര്‍ത്തകരുടെ സമര കാലത്ത് സതീശന്റെ പ്രഖ്യാപനം.

എന്നാല്‍ സതീശന്‍ അധികാരമേറ്റ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രതിദിനം വെറും 100 രൂപ മാത്രമാണ് കൂട്ടിയത്. വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമര പരമ്പര തന്നെ ആശാ വര്‍ക്കര്‍മാര്‍ നടത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി വീണ ജോര്‍ജും സമരത്തെ പരിഹസിച്ചപ്പോള്‍ സമരപ്പന്തലിലെത്തിയ അന്ന് പ്രതിപക്ഷ നേതാവായിരുന്ന സതീശന്‍ ഉറപ്പു നല്‍്കിയതാണ് ആശാ പ്രവര്‍ത്തകരുടെ വേതനം 21,000 രൂപയാക്കുമെന്നത്. എന്നാല്‍ പ്രഖ്യാപിച്ചത് പ്രതിദിനം വെറും 100 രൂപയുടെ വര്‍ധന. മാസം 3000 രൂപ. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച കാര്യത്തിലും തീരുമാനമെടുത്തില്ല.

9000 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇനി 12,000 ലഭിക്കും. 21,000 നല്‍കുമെന്നായിരുന്നു വാഗ്ദാനം. അടുത്ത ദിവസം യോഗം ചേര്‍ന്ന് തുടര്‍ക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. സാമ്പത്തിക ബാധ്യതയുണ്ടെന്നും അതിനാല്‍ ബാക്കി തുക വര്‍ധിപ്പിക്കുന്നത് പിന്നീട് ആലോചിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.