പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. കാറിനുള്ളിൽനിന്ന് പെട്രോൾ കത്തിയാണ് തീപിടിച്ചതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയെന്നാണ് സൂചന. യുവതിയുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ ആണ് പോലീസ്.മരിച്ച സോന പെട്രോൾ പമ്പിൽ കയറി ഒരു കുപ്പിയിൽ പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. കാറിനുള്ളിൽ ഒരു ദ്രാവകം ഉണ്ടായിരുന്നതായി ഫോറൻസിക് സംഘം കണ്ടെത്തിയിട്ടുണ്ട്. അത് പെട്രോൾ ആണ് എന്ന് പോലീസ് സ്ഥിരീകരിക്കുകയാണ്.
ഇത് സ്ഥിരീകരിച്ചതോടെയാണ് പെട്രോൾ ആരാണ് വാങ്ങിയത് എന്നറിയാൻ സമീപത്തെ പമ്പുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ആ പരിശോധനയിൽ ഒരു യുവതി കന്നാസിൽ പെട്രോളുമായി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയും അത് സോന തന്നെയാണ് എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേരുകയുമായിരുന്നു. സോനയും ഭർത്താവ് റിജിൻ ലാലും തമ്മിൽ വലിയ കുടുംബ പ്രശ്നം ഉണ്ടായിരുന്നു. അപകട ദിവസം സോനയുടെ വീട്ടിൽ നിന്നും റിജൻ ലാലിൻറെ വീട്ടിലേക്ക് ഇവർ പോയത് മൂന്ന് മണിക്കൂറോളം നേരം സമയമെടുത്താണ് .
വെറും അര മണിക്കൂറുകൊണ്ട് എത്തേണ്ടിടത്താണ് മൂന്ന് മണിക്കൂറോളം കഴിഞ്ഞാണ് എത്തിയത് എന്നാണ് പൊലീസിന് കിട്ടിയ വിവരം. ആ സമയത്തിനിടയ്‌ക്ക് എന്താണ് സംഭവിച്ചത് എന്നുള്ള വിവരം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.നേരത്തെ ഇതൊരു കൊലപാതകമാണോ എന്ന് സംശയിച്ചിരുന്നു. സോനയുടെ ബന്ധുക്കൾ അടക്കം ഇതൊരു കൊലപാതകം ആണ് എന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അത് ആത്മഹത്യ ആകാനുള്ള സാധ്യതയാണ് പൊലീസ് പറയുന്നത്. സോന തന്നെ പെട്രോൾ വാങ്ങി പുറകിലെ സീറ്റിലേക്ക് മാറി ഇരുന്ന് സ്വയം തീ കൊളുത്തിയത് ആണ് എന്നാണു പോലീസിന്റെ നിഗമനം. ശാസ്ത്രീയമായ കൂടുതൽ പരിശോധനകൾ ഉള്ളതിനാൽ ആത്മഹത്യയായി പൊലീസ് സ്ഥിരീകരിക്കുന്നില്ല.
നേരത്തെ തന്നെ ദുരൂഹത പോലീസ് സംശയിച്ചിരുന്നു. ബോണറ്റിലെ എൻജിൻ ഭാഗത്തോ ഡീസൽ ടാങ്കുള്ള ഭാഗത്തോ കത്തിയിരുന്നില്ല. കാറിൽനിന്ന് ലഭിച്ച ബാഗിന്റെ അവശിഷ്ടമടക്കമുള്ള വസ്തുക്കളെല്ലാം ഫൊറൻസിക് പരിശോധനയ്‌ക്കായി കൊണ്ടുപോയിട്ടുണ്ട്. പെട്രോൾ നിറച്ചതെന്ന് സംശയിക്കുന്ന കാനിന്റെ അടപ്പും പോലീസിന് വാഹനത്തിൽനിന്ന് ലഭിച്ചതായാണ് വിവരം. വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് കാർ കത്തിയത്. സംഭവത്തിൽ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച ഭർത്താവ് രജിൻലാൽ (34) ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാർ ഓടിക്കൂടിയാണ് കാറിലെ തീ കെടുത്തിയത്.
















