Kerala

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചതില്‍ ദുരൂഹത, ഭര്‍ത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചതില്‍ ദുരൂഹതയെന്ന് യുവതിയുടെ കുടുംബം.ഭര്‍തൃവീട്ടില്‍ മകള്‍ നിരവധി ദുരനുഭവങ്ങള്‍ നേരിട്ടിരുന്നതായി മരിച്ച സോനയുടെ അമ്മ വസന്ത വെളിപ്പെടുത്തി. രജിന്‍ലാലിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവത്തുംചാലില്‍ രജിന്‍ലാലിന്റെ ഭാര്യ സോനയാണ് കഴിഞ്ഞ ദിവസം കാറിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് രജിന്‍ലാല്‍ തീപ്പിടിത്തമുണ്ടായ ഉടനെ കാറിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങി.എന്നാല്‍ പിന്‍സീറ്റില്‍ കിടക്കുകയായിരുന്ന സോന വാതില്‍ ലോക്കായതിനാല്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. കാറിന്റെ പിന്‍സീറ്റും മുന്‍ഭാഗവും കത്തി. എന്നാല്‍, ബോണറ്റിനുള്ളിലേക്ക് തീപടര്‍ന്നിട്ടില്ല. കാറിന്റെ ഉള്‍വശം മാത്രം കത്തിയത് ദുരൂഹതയാണെന്നും ആസൂത്രിത കൊലപാതകമെന്നുമാണ് സോനയുടെ കുടുംബത്തിന്റെ ആരോപണം.

പല ദിവസങ്ങളിലും സോന പട്ടിണിയായിരുന്നെന്ന് സോനയുടെ അമ്മ പറഞ്ഞു.രജിന്‍ ലാലിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായും ഇതറിഞ്ഞ സോന ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നതായും ബന്ധുവായ യുവതി പറഞ്ഞു. ആത്മഹത്യ ചെയ്യാനായി വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ പൊലീസ് ഇടപെട്ട് സോനയെ പിന്തിരിപ്പിച്ചെന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. സോനയുടെ കുടുംബവുമായി യാതൊരു ബന്ധവും പാടില്ലെന്ന് റിജിനും കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതിനാല്‍ കുടുംബങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും സോന ഗര്‍ഭിണിയായ ശേഷമാണ് ബന്ധുക്കളുമായി അടുത്തതെന്നും യുവതി പറഞ്ഞു.പിന്നീട് സോനയെ പരിചരിക്കാന്‍ കഴിയാതെ ബന്ധുക്കളുടെ അടുത്തേക്ക് പറഞ്ഞു വിടുകയായിരുന്നു .

രണ്ട് മാസക്കാലം സോന അമ്മയ്‌ക്കൊപ്പം പാലേരിയിലെ വീട്ടിലായിരുന്നു താമസം. ദിവസങ്ങള്‍ക്ക് മുമ്പാണ് രിജിന്‍ ലാല്‍ സോനയെ തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയത്.

തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കാറിനുള്ളിലെ വയറിംഗിനും ഇന്ധന ടാങ്കിനും തകരാറുകളില്ലെന്നും പൊലീസ് കണ്ടെത്തി.ഫോറന്‍സിക് പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂ.

Recent Posts