ലക്നൗ : സിന്ദൂരം അണിഞ്ഞെത്തിയതിനെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സ്കൂൾ അധ്യാപികയെ സർവീസിൽ നിന്ന് പുറത്താക്കി. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള മദർ തെരേസ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. അധ്യാപികയായ ഹിബ ഫാത്തിമയാണ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സിന്ദൂരം തുടച്ച് മാറ്റിച്ചത് .
സംഭവത്തിന് ശേഷം, വീട്ടിലെത്തിയ വിദ്യാർത്ഥി കുടുംബാംഗങ്ങളോട് വിവരങ്ങൾ പറഞ്ഞു . തുടർന്ന്, കുടുംബം സ്കൂൾ മാനേജ്മെന്റിനും പോലീസിനും പരാതി നൽകി. സംഭവം അറിഞ്ഞ എബിവിപി പ്രവർത്തകർ സ്കൂളിൽ എത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് പൊലീസും സ്ഥലത്തെത്തി.
പോലീസിന്റെ സാന്നിധ്യത്തിൽ, സ്കൂൾ മാനേജ്മെന്റും എബിവിപി പ്രവർത്തകരും തമ്മിൽ ഒരു മണിക്കൂറോളം ചർച്ച നടന്നു. തുടർന്നാണ് സ്കൂൾ മാനേജ്മെന്റ് അധ്യാപിക ഹിബ ഫാത്തിമ പുറത്താക്കിയത്. സിന്ദൂരം സനാതന സംസ്കാരത്തിന്റെ പ്രതീകമാണെന്നും മതപരമായ ചിഹ്നങ്ങളുടെ പേരിൽ ഒരു വിദ്യാർത്ഥിയെയും ഉപദ്രവിക്കുന്നത് അംഗീകരിക്കില്ലെന്നും എബിവിപിയുടെ സിറ്റി സെക്രട്ടറി സുധാൻഷു ത്രിപാഠി പറഞ്ഞു.
















