കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ പ്രാഥമിക കണ്ടെത്തലുകളുമായി മോട്ടോര്‍ വാഹന വകുപ്പ് . അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാന്‍ സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. വാഹനത്തിന്റെ പിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. എന്നാല്‍ തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകാന്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മോട്ടോർ വാഹന വകുപ്പിന് പുറമെ ഫോറൻസിക് സംഘവും സംഭവസ്ഥലത്തും വാഹനത്തിലും വിശദമായ പരിശോധന നടത്തിവരികയാണ്. ഫോറൻസിക് റിപ്പോർട്ട് കൂടി പുറത്തുവന്ന ശേഷമേ അപകട കാരണം വ്യക്തമാകൂ.
വ്യാഴാഴ്ച രാത്രി 9.15 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിക്കുന്നത്. ചെറുവണ്ണൂര്‍ സ്വദേശിയായ സോനയാണ് ദുരന്തത്തില്‍ ജീവന് വെടിഞ്ഞത്. സോനയെ ഡോക്ടറെ കാണിച്ച ശേഷം ഭര്‍ത്താവിനൊപ്പം സ്വിഫ്റ്റ് കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പെട്ടെന്ന് വണ്ടിയില്‍ തീ പടര്‍ന്നത്. അപകടത്തില്‍ സോനയുടെ ഭര്‍ത്താവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറില്‍ നിന്നും പെട്ടെന്ന് പുകയും തീയും ഉയരുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടനടി രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുകയായിരുന്നു. കാറിനുള്ളില്‍ ദമ്പതികള്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാര്‍ തൊട്ടടുത്ത നെല്‍വയലില്‍ നിന്നുള്ള വെള്ളം കോരിയൊഴിച്ചാണ് തീ കെടുത്താന്‍ ശ്രമിച്ചത്.
















