ഹേഗ്: പതിനൊന്നാം നൂറ്റാണ്ടിലെ ‘ആനൈമംഗലം ചെപ്പേടുകള്‍’ നെതര്‍ലാന്‍ഡ്‌സ് ഭാരതത്തിന് കൈമാറി. ‘ലൈഡന്‍ പ്ലേറ്റുകള്‍’ എന്നും അറിയപ്പെടുന്ന ഇവ ചോള രാജവംശത്തിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രരേഖകളില്‍ ഒന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശന വേളയിലാണ് ഈ ചരിത്രപരമായ കൈമാറ്റം നടന്നത്.
മോദി സര്‍ക്കാര്‍, ഡച്ച് സര്‍ക്കാര്‍, ഇവ സൂക്ഷിച്ചിരുന്ന ലൈഡന്‍ സര്‍വ്വകലാശാല എന്നിവര്‍ തമ്മില്‍ വര്‍ഷങ്ങളായി നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് ഈ വീണ്ടെടുപ്പ് സാധ്യമായത്. ആകെ 21 ഫലകങ്ങളുള്ള ഈ ചെപ്പേടുകള്‍ക്ക് 30 കിലോയോളം ഭാരമുണ്ട്. രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ രാജമുദ്രയുള്ള വെങ്കല വളയത്താല്‍ ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. രാജരാജ ചോളന്‍ ഒന്നാമന്‍, മകന്‍ രാജേന്ദ്ര ചോളന്‍ എന്നിവരുടെ ഭരണകാലത്തെ വിവരങ്ങളാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ചെപ്പേടുകളിലെ സംസ്‌കൃത ഭാഗം വിഷ്ണുവില്‍ തുടങ്ങി ചോള രാജവംശത്തിന്റെ വംശാവലി വിവരിക്കുന്നു. തമിഴ് ഭാഗത്ത് നാഗപട്ടണത്തെ ‘ചൂഡാമണി വിഹാരം’ എന്ന ബുദ്ധമത കേന്ദ്രത്തിന് രാജരാജ ചോളന്‍ ഭൂമി ദാനം നല്‍കിയതിന്റെ വിവരങ്ങളാണ്. ഇന്നത്തെ ഇന്തോനേഷ്യ ഉള്‍പ്പെടുന്ന ശ്രീവിജയ സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന ശ്രീമാര വിജയതുംഗ വര്‍മ്മനാണ് ഈ വിഹാരം നിര്‍മ്മിച്ചത്. രാജരാജ ചോളന്‍ നല്‍കിയ ഈ ദാനം പില്‍ക്കാലത്ത് മകന്‍ രാജേന്ദ്ര ചോളന്‍ ചെപ്പേടുകളില്‍ കൊത്തിവെച്ച് സംരക്ഷിക്കുകയായിരുന്നു.
ദക്ഷിണേന്ത്യയും തെക്കുകിഴക്കന്‍ ഏഷ്യയും തമ്മിലുണ്ടായിരുന്ന സമുദ്രവ്യാപാര ബന്ധങ്ങള്‍, മതപരമായ സഹിഷ്ണുത എന്നിവയെക്കുറിച്ച് ഈ രേഖകള്‍ വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നു. ഹൈന്ദവ രാജാക്കന്മാര്‍ ബുദ്ധമത സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു.
ഏകദേശം 1700-ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി നാഗപട്ടണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കാലത്ത് മിഷനറിയായ ഫ്‌ളോറന്‍ഷ്യസ് കാമ്പറാണ് ഈ ചെപ്പേടുകള്‍ ശേഖരിച്ചത്. പിന്നീട് 1862-ല്‍ പ്രൊഫസര്‍ ഹെന്റിക് ആരെന്റ് ഹമാക്കറിലൂടെ ഇവ ലൈഡന്‍ സര്‍വ്വകലാശാലയുടെ ശേഖരത്തിലെത്തി. ഗവേഷകര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന രീതിയില്‍ അതീവ സുരക്ഷയുള്ള നിലവറയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
















