Kerala

ആഭ്യന്തരം നല്‍കും; ചെന്നിത്തല വഴങ്ങി, ഇനി മന്ത്രിമാര്‍ക്കായി പിടിവലി, സത്യപ്രതിജ്ഞ നാളെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് നല്‍കാമെന്ന് സമ്മതിച്ചതോടെ ഒന്നും വേണ്ടെന്ന് പറഞ്ഞ് ഇടഞ്ഞു നിന്ന രമേശ് ചെന്നിത്തല വഴങ്ങി. സതീശന്റെ കാബിനറ്റില്‍ ചെന്നിത്തല മന്ത്രിയാകും. രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ കെ.സി. വേണുഗോപാല്‍ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിസഭയില്‍ വരണമെങ്കില്‍ ആഭ്യന്തര വകുപ്പ് വേണമെന്ന് ചെന്നിത്തല ശാഠ്യം പിടിച്ചതോടെ കെ.സി. വേണുഗോപാല്‍ വി.ഡി. സതീശനുമായി സംസാരിച്ച് ഒത്തുതീര്‍പ്പിലെത്തിച്ചു. ഇതിനിടെ കേന്ദ്രനേതൃത്വവും സതീശനുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശിച്ചു.

ഇതിന് ശേഷം വി.ഡി. സതീശന്‍ ചെന്നിത്തലയുടെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനമായത്. വിജിലന്‍സും ചെന്നിത്തലയ്‌ക്ക് നല്‍കും. ധനകാര്യം മുഖ്യമന്ത്രി കൈകാര്യം ചെയ്യാനാണ് ധാരണ. ഇതിനിടെ കോണ്‍ഗ്രസിനോട് ആലോചിക്കാതെ മുസ്ലീം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു. അഞ്ച് മന്ത്രിമാര്‍ ലീഗീന് എന്ന രീതിയിലാണ് പ്രഖ്യാപനം. ഇതോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കലാപക്കൊടി ഉയര്‍ത്തി. തങ്ങള്‍ക്ക് രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേരള കോണ്‍ഗ്രസ് അറിയിച്ചു. ഒരു എംഎല്‍എ ഉള്ളവര്‍ക്ക് ഒരു മന്ത്രിസ്ഥാനം നല്‍കാമെങ്കില്‍ എന്തുകൊണ്ട് തങ്ങള്‍ക്ക് രണ്ട് മന്ത്രിസ്ഥാനം തന്നുകൂടെന്ന് കേരളകോണ്‍ഗ്രസ് വാദിക്കുന്നു.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗത്തിലെ അനൂപ് ജേക്കബ്ബ് അഞ്ചു വര്‍ഷവും മന്ത്രി ആയിരുന്നു. എന്നാല്‍ ഇക്കുറി രണ്ടര വര്‍ഷം വീതം മാണി സി. കാപ്പനുമായി വച്ച് മാറണമെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായം ഉയര്‍ന്നു. ഇതിന് അനൂപ് ജേക്കബ്ബ് വഴങ്ങിയിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നും രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, ബിന്ദുകൃഷ്ണ, എം. ലിജു, പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍, ചാണ്ടി ഉമ്മന്‍, സണ്ണി ജോസഫ് എന്നിവരെയാണ് തത്വത്തില്‍ മന്ത്രിസ്ഥാനത്തേക്ക് തീരുമാനിച്ചത്.

കോണ്‍ഗ്രസില്‍ നിന്നും മുസ്ലിം വിഭാഗത്തിന് പ്രാതിനിധ്യം വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ലീഗിന് അഞ്ച് മന്ത്രി സ്ഥാനം നല്‍കിയാല്‍ ആറാമത് മുസ്ലിം വിഭാഗത്തിന് പ്രാതിനിധ്യം വേണ്ടെന്ന നിലപാട് കോണ്‍ഗ്രസില്‍ ഉയര്‍ന്നപ്പോള്‍ മുന്‍ യുഡിഎഫ് മന്ത്രിസഭയിലെ പ്രാതിനിധ്യം ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയെങ്കില്‍ അന്‍വര്‍ സാദത്തിന് അല്ലെങ്കില്‍ ഷാനിമോള്‍ ഉസ്മാന് മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. ഇന്ന് ഉച്ചയോടെ മന്ത്രിമാരുടെ പട്ടിക ലോക്ഭവന് നല്‍കണം. അതിനാല്‍ രാവിലെയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് തിരക്കിട്ട ശ്രമം. വി.ഡി. സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ പങ്കെടുക്കും.

Recent Posts