Kerala

ദുല്‍ഖര്‍ സല്‍മാന്‍ ‘ലക്കി ഭാസ്കര്‍’ സിനിമയില്‍ ഉപയോഗിച്ച നിസ്സന്‍ കാര്‍ പിടിച്ചെടുത്ത സംഭവം: കസ്റ്റംസ് വിശദീകരണം തേടും

കഴിഞ്ഞ ദിവസം കസ്റ്റംസ് ഈ കാര്‍ പിടിച്ചെടുത്തിരുന്നു. വാഹനവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് അദ്ദേഹത്തിന് നോട്ടീസ് അയയ്ക്കുക.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘ലക്കി ഭാസ്‌കര്‍’ എന്ന ചിത്രത്തില്‍ ഉപയോഗിച്ച നിസാന്‍ പെട്രോള്‍ (Nissan Patrol) എന്ന ആഡംബര എസ്യുവി കാറിനെക്കുറിച്ച് കസ്റ്റംസ് വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കസ്റ്റംസ് ഈ കാര്‍ പിടിച്ചെടുത്തിരുന്നു. വാഹനവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് അദ്ദേഹത്തിന് നോട്ടീസ് അയയ്‌ക്കുക.

സിനിമാ ലൊക്കേഷനുകളില്‍ എത്തുന്ന ആഡംബര വാഹനങ്ങള്‍ ഇത്തരത്തില്‍ കള്ളക്കടത്ത് സംഘങ്ങളുടേതാണോ എന്ന ഗൗരവകരമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.സിനിമയില്‍ ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കാന്‍ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. കള്ളക്കടത്ത് സംഘങ്ങള്‍ വലിയ ലാഭം ലക്ഷ്യമിട്ട് സിനിമാ മേഖലയിലെ ഇത്തരം വിപണികളെ ഉപയോഗിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് റോവര്‍, ലാന്‍ഡ് ക്രൂയിസര്‍ എന്നീ വാഹനങ്ങള്‍ ഏതാനും മാസങ്ങള്‍ക്ക മുന്‍പ് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ ഡിഫന്‍ഡര്‍ വാഹനം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനിടെയാണ് നിസ്സാന്‍ പട്രോള്‍ എന്ന വാഹനം ഇപ്പോള്‍ പിടിച്ചിരിക്കുന്നത്.

ഭൂട്ടാനില്‍ നിന്ന് കടത്തുന്ന വാഹനങ്ങള്‍ വ്യാജ രേഖകള്‍ ചമച്ച് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി അസമിലെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ കൂട്ടുനിന്നു എന്നതാണ് ഞെട്ടിക്കുന്നത്. ബൊംഗൈഗാവിലെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (DTO) ദീപക് പൊട്ടവാരി ഉള്‍പ്പെടെയുള്ള അഞ്ച് പേരെ കൊച്ചി കസ്റ്റംസ് സംഘം ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ലക്ഷദ്വീപില്‍ ആദ്യ രജിസ്‌ട്രേഷന്‍ നടത്തിയെന്ന വ്യാജേന 464 വാഹനങ്ങളാണ് ഇത്തരത്തില്‍ ഇന്ത്യയിലുടനീളം വിറ്റഴിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഈ വലിയ മാഫിയയുടെ കേരളത്തിലെ പ്രധാന കണ്ണി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘റോഡ്വേ കാര്‍സ്’ ആണെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇതിന്റെ പങ്കാളി സൈന്‍ മര്‍വയെ കഴിഞ്ഞ ദിവസം (14.05.2026) കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഭൂട്ടാനില്‍ നിന്ന് കടത്തിയ 1.5 കോടി രൂപ വിലമതിക്കുന്ന ഏഴ് എസ്യുവികള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. വിദേശത്തുനിന്ന് കടത്തുന്ന വാഹനങ്ങള്‍ കേരളത്തിലെ സമ്പന്നര്‍ക്കും സിനിമാക്കാര്‍ക്കും എത്തിച്ചുനല്‍കുന്നതില്‍ ഇയാള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നാണ് വിവരം.
വിശ്വജിത്ത് ദാസ് എന്ന കിങ്പിന്‍ ആണ് ഈ സ്മഗ്ലിങ് ഓപ്പറേഷന്റെ സൂത്രധാരന്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ വഴി ഭൂട്ടാനിലെ കാറുകള്‍ കേരളത്തിലെത്തിക്കുകയാണ് ഇവരുടെ രീതി. ഇത്തരത്തില്‍ എത്തുന്ന വാഹനങ്ങള്‍ കുറഞ്ഞ വിലയ്‌ക്ക് വാങ്ങി സിനിമാ ഷൂട്ടിംഗുകള്‍ക്കും മറ്റും വാടകയ്‌ക്ക് നല്‍കുന്ന വലിയൊരു ശൃംഖല തന്നെ കേരളത്തിലുണ്ട്.

ഭൂട്ടാന്‍, നേപ്പാള്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കടത്തിയ വിദേശ കാറുകളെ കണ്ടെത്താന്‍ കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തുന്ന ‘ഓപ്പറേഷന്‍ നംഖോര്‍’ (Operation Numkhor) എന്ന മിന്നല്‍ പരിശോധനയില്‍ സിനിമാ ബന്ധമുള്ള വാഹനങ്ങള്‍ നിരവധി നേരത്തെ കുടുങ്ങിയിരുന്നു. ഏറ്റവും ഒടുവിലായി കൊച്ചി കളമശ്ശേരിയിലെ ‘സിഗ്‌നേച്ചര്‍ കാര്‍സ്’ ഉടമ എല്‍ദോ പോളിന്റെ പക്കല്‍ നിന്നാണ് ഈ വാഹനം പിടിച്ചെടുത്തത്. ഭൂട്ടാന്‍ വഴി നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയതാണ് ഈ വാഹനമെന്ന സംശയത്തിലാണ് കസ്റ്റംസിന്റെ നടപടി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വരും ദിവസങ്ങളില്‍ കൂടുതല്‍ ആഡംബര കാറുകള്‍ കസ്റ്റംസ് പിടിച്ചെടുക്കും എന്നാണ് സൂചന. ‘ഓപ്പറേഷന്‍ നംഖോര്‍’ സിനിമ ലൊക്കേഷനുകളിലേക്കും പ്രമുഖരുടെ ഗാരേജുകളിലേക്കും വ്യാപിക്കുകയാണ്. നികുതി വെട്ടിച്ചും വ്യാജ രേഖകള്‍ ഉണ്ടാക്കിയും വിദേശ കാറുകള്‍ സ്വന്തമാക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കസ്റ്റംസ് കമ്മീഷണറേറ്റ് സ്വീകരിച്ചിരിക്കുന്നത്.

Recent Posts