ചെന്നൈ: ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാന്‍റിയാഗോ മാര്‍ട്ടിന്റെ കുടുംബം ഇന്ന് ദക്ഷിണേന്ത്യയിലെ വന്‍ രാഷ്‌ട്രീയ പവര്‍ഗ്രൂപ്പ് ആയി മാറിയിരിക്കുന്നു. സാന്‍റിയാഗോ മാര്‍ട്ടിന്റെ മരുമകന്‍ ആദവ് അര്‍ജുന നടന്‍ വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രമാണ്.
വിജയിന്റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു. ആദവ് അര്‍ജുനയെ ടിവികെ ഭരണത്തില്‍ മന്ത്രിയായി തെരഞ്ഞെടുത്തുകഴിഞ്ഞു. വകുപ്പ് നല്‍കിയിട്ടില്ലെന്ന് മാത്രം. നേരത്തെ ഡിഎംകെയില്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് സ്റ്റാലിന്റെ മരുമകന്‍ ശബരീഷിന്റെ വലം കൈയായിരുന്നു. പിന്നീട് ഈ പാര്‍ട്ടി വിട്ട് തോള്‍ തിരുമാളവന്‍ നയിക്കുന്ന വിസികെ പാര്‍ട്ടിയില്‍ എത്തി. തിരുമാളവനുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് പുറത്തുവന്ന ശേഷം വിജയിന്റെ ടിവികെ പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ആദവ് അര്‍ജുന രാഷ്‌ട്രീയത്തില്‍ കൈവരിച്ച വളര്‍ച്ച ഞെട്ടിക്കുന്നതാണ്. അതിന് പിന്നില്‍ സാന്‍റിയാഗോ മാര്‍ട്ടിന്റെ പണമാണെന്നും വിമര്‍ശനം ഉയരുന്നു.
സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമാ റോസ് മാര്‍ട്ടിനാകട്ടെ എഐഎ ഡിഎംകെയുടെ എംഎല്‍എ ആണ്. ഈയിടെ എഐഎ ഡിഎംകെയിലെ 30 എംഎല്‍എമാര്‍ സി.വി. ഷണ്മുഖത്തിന്റെയും എസ്.പി. വേലുമണിയുടെയും നേതൃത്വത്തില്‍ ടിവികെയിലേക്ക് പോയതിന് പിന്നില്‍ ലീമാ റോസ് മാര്‍ട്ടിന്റെ കൈകളുണ്ടെന്ന് ആരോപണമുണ്ട്. അതായത് ഇനി കോണ്‍ഗ്രസിന്റെ പിന്തുണയില്ലെങ്കിലും വിജയ് സര്ക്കാര്‍ നിലംപൊത്തില്ലെന്നര്‍ത്ഥം. അതേ സമയം ലീമാ റോസ് മാര്‍ട്ടിന്‍ വിജയിന്റെ പാര്‍ട്ടിക്കൊപ്പം പോകാതെ എഐഎഡിഎംകെ നേതാവ് പളനിസ്വാമിയ്‌ക്കൊപ്പം നില്‍ക്കുകയും ചെയ്തു. സാന്‍റിയാഗോ മാര്‍ട്ടിന്റെ മൂത്ത മകന്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ പോണ്ടിച്ചേരിയില്‍ എംഎല്‍എ ആണ്. ഇയാള്‍ സ്വന്തമായി ഒരു പാര്‍ട്ടി തന്നെ രൂപീകരിച്ചു. പേര് ലച്ചിയ ജനനായക കച്ചി (എല്‍ജെകെ). ഇയാള്‍ കാമരാജ് നഗറില്‍ മത്സരിച്ച് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടു. ജോസ് ചാള്‍സ് മാര്‍ട്ടിന്റെ പാര്‍ട്ടി പോണ്ടിച്ചേരിയില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമാണ്.
ലോട്ടറിയിലൂടെ കെട്ടിപ്പടുത്ത സാന്‍റിയാഗോ മാര്‍ട്ടിന്റെ സാമ്രാജ്യം
എങ്ങിനെയാണ് സാന്‍റിയാഗോ മാര്‍ട്ടിന്‍ തന്റെ സാമ്രാജ്യം കെട്ടിപ്പൊക്കിയത്? 13ാം വയസ്സില്‍ മ്യാന്‍മാര്‍ എന്ന രാജ്യത്ത് വെറും ഒരു കൂലിപ്പണിക്കാരനായ കുട്ടിയായിരുന്നു സാന്‍റിയാഗോ മാര്‍ട്ടിന്‍. പിന്നീടെങ്ങിനെയോ കോയമ്പത്തൂരില്‍ എത്തിപ്പെട്ട മാര്‍ട്ടിന്‍ ആദ്യം ഒരു ലോട്ടറിക്കട തുടങ്ങി. പിന്നീട് കഠിനാധ്വാനത്തിലൂടെ ലോട്ടറിക്കടകളുടെ എണ്ണം എട്ടായി ഉയര്‍ന്നു. ലോട്ടറിയില്‍ നിന്നായിരുന്നു അദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയത്. ഒടുവില്‍ ഇന്ത്യയാകെ ലോട്ടറി ബിസിനസിന്റെ കുലപതിയായി സാന്‍റിയാഗോ മാര്‍ട്ടിന്‍ വളര‍്ന്നു.
ഇതിനകം അദ്ദേഹം സാമ്പത്തികമായ പല തിരിമറികളിലും ലോട്ടറി തട്ടിപ്പുകളിലും ഏര്‍പ്പെട്ടു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിലേക്ക് വരെ സാന്‍റിയാഗോ മാര്‍ട്ടിന്റെ കള്ളപ്പണ ഇടപാട് വളര്‍ന്നു. പ്രത്യേകിച്ചും ബംഗാളില്‍ മമതയുടെ പാര്‍ട്ടിയെ കൂട്ടുപിടിച്ച് നടത്തിയ ലോട്ടറി ഇടപാടും കള്ളപ്പണ ഇടപാടുകളുമാണ് ഇഡി കണ്ടെത്തിയത്. 2019 നും 2014നും ഇടയില്‍ 1400 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന് ഇഡി കണ്ടെത്തിയിരുന്നു. പക്ഷെ കരുത്തനായ സാന്‍റിയാഗോ മാര്‍ട്ടിന്‍ ആ പ്രതിബന്ധങ്ങളെയെല്ലാം തകര്‍ത്ത് മുന്നേറി. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുന്നതിനായി സാന്‍റിയാഗോ മാര്‍ട്ടില്‍ 1400 കോടി രൂപ വരെ ഒഴുക്കി.
പള്ളിയുമായുള്ള സാന്‍റിയാഗോ മാര്‍ട്ടിന്റെ അടുപ്പം
പള്ളിയുമായുള്ള സാന്‍റിയാഗോ മാര്‍ട്ടിന്റെ അടുപ്പം വളരെ ആഴത്തിലുള്ളതാണ്. സംഭാവന നല‍്കിയും കാരുണ്യപ്രവ്രത്തനങ്ങള്‍ക്കും പണമിറിക്കയ സാന്‍റിയാഗോ മാര്‍ട്ടിന്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഗ്രൂപ്പുകളുമായി വരെ അടുത്തു. മാര്‍പ്പാപ്പയുടെ സ്വന്തം ആളായി മാറി. തമിഴ്നാട്ടില്‍ മത പരിവര്‍ത്തനത്തിലൂടെ ശക്തമായ അടിത്തറയിട്ട ഇവാഞ്ചലിക്കല്‍ ഗ്രൂപ്പ് സ്വന്തമായി രാഷ്‌ട്രീയ അധികാരം കയ്യാളാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. പക്ഷെ അതിന് ജനപ്രിയമായ ഒരു മുഖം അവര്‍ തെരഞ്ഞെിരുന്നു. ഒപ്പം സമ്പത്തൊഴുക്കാന്‍ പറ്റിയ വന്‍ ബിസിനസ് ഗ്രൂപ്പുകളേയും. നേരത്തെ കമല്‍ഹാസന്‍ രാഷ്‌ട്രീയത്തിലേക്ക് വരുന്നതിന് പിന്നിലും മതപരിവര്‍ത്തന ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. പക്ഷെ കമല്‍ ഹാസന് പ്രതീക്ഷിച്ച വിജയം കൊയ്യാനായില്ല. മറ്റൊരാള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ഒടുവില്‍ വിജയില്‍ ചെന്ന് കലാശിച്ചത്. പിന്നില്‍ സാമ്പത്തിക ശക്തിയായി സാന്‍റിയാഗോ മാര്‍ട്ടിനും നിലകൊണ്ടു. വിദേശഫണ്ടുകളും ഈ ദൗത്യത്തിനായി എത്തിയിരുന്നതായി പറയുന്നു.
കേരളത്തില്‍ നടത്തിയത് കോടികളുടെ തട്ടിപ്പ്
രാഷ്‌ട്രീയപാര്‍ട്ടികളെ വരുതിയിലാക്കി ലോട്ടറിതട്ടിപ്പുകള്‍ നടത്തി നികുതി വെട്ടിച്ച് കോടികള്‍ കൊയ്യുന്ന രീതിയായിരുന്നു സാന്‍റിയാഗോ മാര്‍ട്ടിന്റെത്. അന്യസംസ്ഥാന ലോട്ടറികളുടെ മറവിൽ മാർട്ടിൻ കേരളത്തിൽ അദ്ദേഹം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകൾ നടത്തിയിരുന്നു. പക്ഷെ ദേശാഭിമാനി പത്രത്തിന് രണ്ട് കോടി സംഭാവന നല്‍കി സിപിഎമ്മിന്റെ വായടപ്പിക്കാന്‍ സാന്‍റിയാഗോ മാര്‍ട്ടിന്‍ ശ്രമിച്ചു. പക്ഷെ വിഎസ് അച്യുതാനന്ദന്‍ വഴങ്ങിയില്ല. സാന്‍റിയാഗോ മാര്‍ട്ടിന്റെ കമ്പനിയെ നികുതി വകുപ്പിന്റെ കർശന നിരീക്ഷണത്തിലാക്കുകയും സിബിഐ അന്വേഷണം വരെ ആവശ്യപ്പെടുകയും ചെയ്തു വിഎസ്. അതോടെ മെല്ലെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു സാന്‍റിയാഗോ മാര്‍ട്ടിന്‍.
3000 കോടി എവിടെ നിന്നു വന്നു?
വിജയിന്റെ ടിവികെ പാര്‍ട്ടിക്ക് പിന്നില്‍ സാന്‍റിയാഗോ മാര്‍ട്ടിനും മരുമകന്‍ ആദവ് അര്‍ജുനയ്‌ക്കും പങ്കുളളതായി പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി വിജയ് തമിഴ്നാട്ടില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് മാത്രമായി ഏകദേശം 3000 കോടി രൂപ ചെലവഴിച്ചതായി പറയുന്നു. ഈ ടിവികെയെ പിന്തുണയ്‌ക്കുന്നവരില്‍ മതപരിവര്‍ത്തനലോബിയായ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പ് ശക്തമായുണ്ടെന്ന് കരുതപ്പെടുന്നു. സാന്‍റിയാഗോ മാര്‍ട്ടിന്‍ തന്നെ വത്തിക്കാനിലെ മാര്‍പ്പാപ്പയുമായി വരെ ബന്ധമുള്ല ആളാണ്. കഴിഞ്ഞ ദിവസം സനാതനധര്‍മ്മത്തെ തൂത്തെറിയണമെന്ന ഉദയനിധി സ്റ്റാലിന്റെ ആവശ്യത്തെ നിയമസഭയില്‍ എതിര്‍ക്കാതെ കൈകൂപ്പുക മാത്രമാണ് മുഖ്യമന്ത്രി വിജയ് ചെയ്തത്. പിന്നീട് വിജയിന്റെ മനസാക്ഷിസൂക്ഷിപ്പുകാരനായ ആദവ് അര്‍ജുന പറഞ്ഞത് ഞങ്ങള്‍ ഹിന്ദുക്കള്‍ക്ക് എതിരല്ല, പക്ഷെ ഹിന്ദുത്വത്തിന് എതിരാണെന്നാണ്.
















