India

‘ഭൂപടത്തിൽ തുടരണോ, അതോ ചരിത്ര പുസ്തകത്തിൽ ഒതുങ്ങണോ? തീരുമാനം നിങ്ങളുടേത്‘: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി . തീവ്രവാദം തുടർന്നാൽ ഭൂപടത്തിന്റെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്നത് പാകിസ്ഥാൻ തന്നെ തീരുമാനിക്കേണ്ടിവരുമെന്നാണ് ഉപേന്ദ്ര ദ്വിവേദിയുടെ മുന്നറിയിപ്പ്.

പാകിസ്ഥാൻ തീവ്രവാദികളെ സംരക്ഷിക്കുകയും, ഇന്ത്യയ്‌ക്കെതിരെ നീങ്ങുകയും ചെയ്താൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ദ്വിവേദി വ്യക്തമാക്കിയിരിക്കുന്നത് . ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ഈ പ്രസ്താവന. മനേക്ഷാ സെന്ററിൽ ‘ആർമി സംവാദ്’ പരിപാടിയിൽ സംസാരിക്കവേ, പാകിസ്ഥാൻ നയങ്ങളിൽ മാറ്റം വരുത്തണമെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

വീണ്ടും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചാൽ കഴിഞ്ഞ വർഷത്തെ ഓപ്പറേഷൻ സിന്ദൂരിന് തുല്യമായോ അതിലും ശക്തിയോടെയോ ഇന്ത്യൻ സേന പ്രതികരിക്കുമെന്നാണ് ഉപേന്ദ്ര ദ്വിവേദി പറയുന്നത് . ഇന്ത്യ തീവ്രവാദത്തെ വെച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായ മുന്നറിയിപ്പാണ് ഈ സന്ദേശം പാകിസ്ഥാന് നൽകുന്നത്.

കഴിഞ്ഞ വർഷം മെയ് 7 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്ഥാൻ, പാക് അധീന കാശ്മീർ (PoK) എന്നിവിടങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സൈന്യം കൃത്യമായ ആക്രമണം നടത്തി. നിരവധി തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിച്ചു. പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെയും ആക്രമണങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം ഓരോ ആക്രമണത്തിനും തകർപ്പൻ തിരിച്ചടി നൽകി. ഇരുപക്ഷവും തമ്മിൽ കരാറിലെത്തിയതിനെത്തുടർന്ന് മെയ് 10 ന് ആക്രമണങ്ങൾക്ക് അവസാനമായി . ഇന്ത്യയുടെ ഭീകരവിരുദ്ധ നയത്തിന്റെ ശക്തമായ തെളിവായി ഓപ്പറേഷൻ സിന്ദൂരിനെ കണക്കാക്കുന്നു.

സമാധാനത്തിന്റെയും വികസനത്തിന്റെയും പാത തിരഞ്ഞെടുക്കണോ അതോ ഭീകരതയെ പിന്തുണയ്‌ക്കുന്നത് തുടരണോ എന്ന് വ്യക്തമായി തീരുമാനിക്കണമെന്ന് തന്നെയാണ് ദ്വിവേദിയുടെ നിലവിലെ പ്രസ്താവന സൂചിപ്പിക്കുന്നത്.

ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും, പാകിസ്ഥാൻ തീവ്രവാദം വളർത്തുന്നത് തുടർന്നാൽ, കർശന നടപടിയെടുക്കാൻ ഇന്ത്യ മടിക്കില്ലെന്നും കരസേനാ മേധാവി വ്യക്തമാക്കുന്നു. പാകിസ്ഥാനോട് മാത്രമല്ല, മുഴുവൻ ആഗോള സമൂഹത്തോടുമുള്ള ഇന്ത്യയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രഖ്യാപനമാണ് ഈ സന്ദേശം

ഇന്ത്യൻ സൈന്യം ഇപ്പോൾ പൂർണ്ണമായും സജ്ജമാണ്. ഇത്തരമൊരു സാഹചര്യം ആവർത്തിച്ചാൽ, സൈന്യം മുമ്പത്തേക്കാൾ കൂടുതൽ കാര്യക്ഷമതയോടെയും വേഗതയോടെയും പ്രതികരിക്കുമെന്ന് കരസേനാ മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്. ഏത് വെല്ലുവിളിയെയും നേരിടാൻ സൈന്യം പൂർണ്ണമായും സജ്ജമാണ്. ഇന്ത്യയുടെ നിലപാട് ഇപ്പോൾ മുമ്പെന്നത്തേക്കാളും ശക്തമാണ്. ഭീകരതയെ വളർത്തുന്ന ഏതൊരു രാജ്യത്തിനും ഇന്ത്യ – സാമ്പത്തിക, നയതന്ത്ര, സൈനിക മേഖലകളിൽ തിരിച്ചടി നൽകിയിരിക്കും എന്നും ഉപേന്ദ്രദ്വിവേദി വ്യക്തമാക്കുന്നുണ്ട്.

Recent Posts