Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: മലയാളികളുടെ ഇഷ്ടഭക്ഷണമായ മത്തി രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കൊല്ലം തീരത്ത്സുലഭമായി ലഭിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി തീരത്ത് ചാകര പോലെയാണ് മത്തി യുടെ വരവ്. കേരളത്തിൽ മുൻപ് 4 ലക്ഷം ടൺ വരെ ലഭിച്ചിരുന്ന മത്തിയുടെ അളവ് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വെറും 30,000 ടൺ ആയി കുറഞ്ഞിരുന്നു. എന്നാൽ ഇത്തവണ കാലാവസ്ഥ അനുകൂലമായതോടെ മത്തിയുടെ ലഭ്യത വൻതോതിൽ വർദ്ധിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം പോർട്ട് മുതൽ താന്നി വരെയുള്ള ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് വലനിറയെ ചാള ലഭിച്ചു.

തമിഴ്‌നാട് മുതൽ ബംഗാൾ വരെയുള്ള നാല് സംസ്ഥാനങ്ങളിൽ ഇപ്പോൾ ട്രോളിങ് നിരോധനം നിലവിലുള്ളതിനാൽ അവിടുത്തെ വ്യാപാരികൾ വരെ മത്സ്യം വാങ്ങാൻ കൊല്ലത്തേക്ക് എത്തുന്നുണ്ട്. നിലവിൽ വിപണിയിൽ കിലോയ്‌ക്ക് 150 മുതൽ 200 രൂപ വരെയാണ് ചാളയുടെ വില.രുചിയിൽ മാത്രമല്ല, പോഷകഗുണത്തിലും ചാള മുന്നിലാണ്. ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്താതിമർദ്ദം കുറയ്‌ക്കാനും സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് മത്തിയിൽ ധാരാളമുണ്ട്.

മറ്റു ഘടകങ്ങളായ പ്രോട്ടീൻ, കാൽസ്യം, വൈറ്റമിൻ ഡി, ബി 12, ഫോസ്ഫറസ് എന്നിവയാലും ഇത് സമ്പന്നം. മേയ് പകുതിയോടെ തുടങ്ങി സെപ്റ്റംബർ വരെയാണ് നെയ്ച്ചാളയുടെ പ്രധാന സീസൺ. ജൂൺ-ജൂലൈ മാസങ്ങളിലെ പ്രജനന കാലമായതിനാൽ ഇപ്പോൾ ലഭിക്കുന്ന ചാളകളിൽ മുട്ടയുണ്ടാകും. ഒക്ടോബർ കഴിയുന്നതോടെ ഇവയ്‌ക്ക് എണ്ണമയം കുറയും.

 

Recent Posts