കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സിപിഎം സ്വാധീനമണ്ഡലമായ തളിപ്പറമ്പിലും പയ്യന്നൂരിലുമുള്‍പ്പടെയുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഘടക കക്ഷികളില്‍ നിന്നുള്‍പ്പടെ വിമര്‍ശനമുയരുന്നതിനിടെ സംസ്ഥാന കമ്മിറ്റിയില്‍ ന്യായീകരണവുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.
തളിപ്പറമ്പ് എല്ലാക്കാലത്തും ജയിക്കുന്ന മണ്ഡലമല്ലെന്ന വിചിത്രമായ ന്യായീകരണമാണ് കെ.കെ. രാഗേഷ് ഉന്നയിച്ചത്. എന്നാല്‍ രാഗേഷിന്റെ വാദം ശരിയല്ലെന്ന നിലപാടാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്. കാരണം 1967 ല്‍ മണ്ഡലം രൂപീകരിച്ചത് മുതല്‍ ഒരു തവണമാത്രമാണ് തളിപ്പറമ്പില്‍ നിന്ന് സിപിഎം ഇതര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
1970 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.പി. ഗോവിന്ദന്‍ നമ്പ്യാര്‍ ഒരു തവണ ജയിച്ചതൊഴിച്ചാല്‍ സിപിഎം ആരെ മത്സരിപ്പിച്ചാലും ആ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുന്ന പാരമ്പര്യമാണ് തളിപ്പറമ്പിലെ വോട്ടര്‍മാര്‍ക്ക്. 2021 ല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ 22,689 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് ഇത്തവണ സിപിഎം വിമതനായി മത്സരിച്ച ടി.കെ. ഗോവിന്ദന്‍ 12,551 വോട്ടിന് വിജയിച്ചത്. ഈ വസ്തുത പൂര്‍ണമായും മറച്ചുവെച്ചാണ് കെ.കെ. രാഗേഷിന്റെ ന്യായീകരണം.
തളിപ്പറമ്പില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദനും പയ്യന്നൂരില്‍ ജില്ലാകമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനും നേതൃത്വത്തിന്റെ സ്വജനപക്ഷപാതത്തിനും പണ്ട് തിരിമറിക്കുമെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ നേതൃത്വം അതിനെ വിലകുറച്ച് കാണുകയാണുണ്ടായത്.
താഴേതട്ടിലുള്ള പ്രവര്‍ത്തകരുടെ മനസറിയുന്നതിലും നേതൃത്വം പരാജയപ്പെട്ടു. വിവിധ പാര്‍ട്ടിഘടകങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് തളിപ്പറമ്പില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയത് കണ്ണൂര്‍ ജില്ലയ്‌ക്ക് പുറത്തും പാര്‍ട്ടിക്ക് ദോഷം ചെയ്തുവെന്ന വിമര്‍ശനമാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നത്.
സംസ്ഥാന സമിതിയില്‍ എം.വി. ഗോവിന്ദനെതിരെയും ശക്തമായ വിമര്‍ശനമാണുയര്‍ന്നത്. കണ്ണൂരില്‍ നിന്നുള്ള ഒരു വിഭാഗം നേതാക്കളും സമാനമായ നിലപാടാണ് സ്വീക
രിച്ചത്.















