കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ ദയനീയ പരാജയത്തില്‍ സൈബര്‍ സഖാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ അസംതൃപ്തി മുതലെടുക്കാനും അവസരത്തെ അനുകൂലമാക്കാനുമുള്ള നീക്കത്തിലാണ് വിമതര്‍. പാര്‍ട്ടി കോട്ടകളായ കണ്ണൂരിലെ തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുകയും വിമതരായി മത്സരിച്ച പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ വിജയിക്കുകയും ചെയ്തതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് സംസ്ഥാന-ജില്ലാ നേതാക്കളുടെ ശ്രമം. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും സൈബര്‍ സഖാക്കളും രംഗത്തിറങ്ങിയതോടെ നേതൃത്വം മുമ്പൊന്നുമില്ലാത്ത പ്രതിരോധത്തിലാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിക്കാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞതോടെ ഒരു വിഭാഗം സൈബര്‍ സഖാക്കള്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. നേതാക്കളിലൊരു വിഭാഗം കെ.കെ. രാഗേഷിന് പിന്തുണയുമായെത്തിയതോടെ സൈബര്‍ പോര് പാര്‍ട്ടിയുടെ നിയന്ത്രണത്തിനപ്പുറമായി. ഇതോടെ പരാജയത്തിന്റെ ഉത്തരവാദിത്വം ജില്ലാ സെക്രട്ടറിക്കാണെന്നും സ്ഥാനത്ത് നിന്ന് മാറ്റുകയാണ് പരിഹാരമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആരോപിച്ചു.
സൈബര്‍ പോരില്‍ പാര്‍ട്ടി നേതൃത്വം നിസ്സഹായരായി നിന്ന സമയത്താണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും യോജിച്ച് അസംതൃപ്തരെ ലക്ഷ്യമിട്ട് രംഗത്തിറങ്ങിയത്. പയ്യന്നൂരില്‍ ടി.ഐ. മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് പിന്തുണച്ചതെന്നും തളിപ്പറമ്പില്‍ പി.കെ. ശ്യാമളയെ ഒരാള്‍ മാത്രമാണ് പിന്തുണച്ചതെന്നും ആ യോഗത്തില്‍ താനാണ് അധ്യക്ഷത വഹിച്ചതെന്നുമാണ് ടി.കെ. ഗോവിന്ദന്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളുടെ പാനല്‍ അവതരിപ്പിക്കില്ലെന്നും പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും അറിവോ സമ്മതമോ ഇല്ലാതെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കില്ലെന്നും ടി.കെ. ഗോവിന്ദന്‍ പരസ്യമായി പറയുകയും ചെയ്തു. ഇതോടെ സിപിഎം നേതൃത്വം പൂര്‍ണമായും പ്രതിരോധത്തിലായി.
നേതൃത്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് മത്സരത്തിനിറങ്ങിയ മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദനും ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനും പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് വോട്ടര്‍മാര്‍ അംഗീകരിച്ചതെന്നും പരോക്ഷമായി സിപിഎം നേതൃത്വവും ഇപ്പോള്‍ ഇത് അംഗീകരിച്ചുവെന്നുമാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം പൂര്‍ണമായും പ്രതിരോധത്തിലായ സിപിഎം നേതൃത്വത്തിന് പാര്‍ട്ടിക്ക് പുറത്ത് മാത്രമല്ല അകത്തും ശക്തമായ വിമര്‍ശനങ്ങളെയാണ് നേരിടേണ്ടിവരുന്നത്. ഇടഞ്ഞുനില്‍ക്കുന്ന അണികളെ വിമത നേതാക്കള്‍ സ്വാധീനിച്ചാല്‍ അത് സംഘടിതശക്തിയായി വളരുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
















