മുംബൈ: നീറ്റ് പേപ്പർ ചോർച്ച കേസിലെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന പൂനെയിൽ നിന്നുള്ള കെമിസ്ട്രി പ്രൊഫസറെ സിബിഐ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
നീറ്റ് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) യുടെ പരീക്ഷാ പ്രക്രിയയുമായി പിവി കുൽക്കർണി എന്ന രസതന്ത്ര പ്രൊഫസര്‍ ബന്ധപ്പെട്ടിരുന്നു, അതിനാൽ മെയ് 3 ന് നടത്തിയ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകൾ അദ്ദേഹത്തിന് ലഭ്യമായിരുന്നുവെന്നും സിബിഐ അറിയിച്ചു.
ലാത്തൂർ സ്വദേശിയും രസതന്ത്രത്തിൽ വിദഗ്‌ദ്ധനുമായ പ്രൊഫസർ പി.വി. കുൽക്കർണി വർഷങ്ങളായി നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയ പാനലിൽ അംഗമായിരുന്നു. പൂനെയിലെ വസതിയിൽ വെച്ചാണ് കുൽക്കർണിയെ അറസ്റ്റ് ചെയ്തതെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചോദ്യപേപ്പറുകൾ ലഭ്യമായതിനാൽ, അദ്ദേഹം തന്റെ വസതിയിൽ പ്രത്യേക പരിശീലന ക്ലാസുകൾ നടത്തിയതായി സിബിഐ പറഞ്ഞു.”2026 ഏപ്രിൽ അവസാന വാരത്തിൽ, മെയ് 14 ന് സിബിഐ അറസ്റ്റ് ചെയ്ത മറ്റൊരു പ്രതിയായ മനീഷ വാഗ്മറെയുടെ സഹായത്തോടെ അയാൾ വിദ്യാർത്ഥികളെ സംഘടിപ്പിച്ചു,” സംഭവത്തെക്കുറിച്ച് അറിയുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. രഹസ്യ ട്യൂഷൻ സെഷനിൽ നിരവധി ഉദ്യോഗാർത്ഥികൾക്ക് ചോദ്യങ്ങൾ ചോർത്തി നൽകിയിരുന്നു. .
ഈ പ്രത്യേക പരിശീലന ക്ലാസുകളിൽ ചോദ്യങ്ങളും ഓപ്ഷനുകളും ശരിയായ ഉത്തരങ്ങളും പി.വി കുല്‍ക്കര്‍ണി പറഞ്ഞു കൊടുത്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. വിദ്യാർത്ഥികൾ അവരുടെ നോട്ട്ബുക്കുകളിൽ എഴുതിയ ചോദ്യങ്ങൾ അതേ പടി ഇത്തവണത്തെ നീറ്റ് പരീക്ഷയ്‌ക്ക് വരികയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ഇക്കുറി 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് എഴുതിയത്. പരീക്ഷാപേപ്പര്‍ ചോര്‍ച്ച കാരണം നീറ്റ് പരീക്ഷ വീണ്ടും ജൂണ്‍ 21ന് നടത്തും.
















