തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ നാടകീയമായ നീക്കങ്ങളാണ് തലസ്ഥാനത്ത് അരങ്ങേറുന്നത്. സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത് രാഷ്‌ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ വീണ്ടും ചെന്നിത്തലയുടെ അനിഷ്ടം പുറത്ത്. ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ചെന്നിത്തലയെ ആവേശകരമായ മുദ്രാവാക്യങ്ങളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
എന്നാല്‍, സതീശന്‍ എത്തുമെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബന്ധുവിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് അദ്ദേഹം വീട്ടില്‍ നിന്ന് മാറുകയായിരുന്നു. ജോസഫ് വാഴയ്‌ക്കനും അന്‍വര്‍ സാദത്തും ചെന്നിത്തലയെ അനുഗമിച്ചു. തനിക്ക് ആശംസകള്‍ നേരാനെത്തിയ സതീശനുമായി മുഖാമുഖം വരുന്നത് ചെന്നിത്തല ഒഴിവാക്കിയെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ഇന്നലെ ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചതിന് പിന്നാലെ രാജിസന്നദ്ധത ചെന്നിത്തല അറിയിച്ചിരുന്നു.ഇനിയും അവഗണന സഹിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധിയെ രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. രാജിക്കത്ത് തയ്യാറാക്കാന്‍ രമേശ് ചെന്നിത്തല ഓഫീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഗുരുവായൂരില്‍ നിന്ന് ഇന്ന് ഒമ്പത് മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന രമേശ് ചെന്നിത്തല പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തന്നെ പിന്തുണക്കുന്ന നേതാക്കളെ രമേശ് ചെന്നിത്തല തലസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തല രാജിവെക്കാന്‍ ഉറപ്പിച്ചാല്‍ ഹൈക്കമാന്‍ഡ് അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ആഭ്യന്തര വകുപ്പ് അടക്കം കൊടുത്തേക്കുമെന്നാണ് സൂചന. ഒപ്പമുള്ള മൂന്ന് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും രമേശ് ചെന്നിത്തല മുന്നോട്ടുവെയ്‌ക്കാൻ സാധ്യതയുണ്ട്. ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, പി ജെ വിനോദ് എന്നിവരെ പരിഗണിക്കാനായിരിക്കും രമേശ് ചെന്നിത്തല പറയാന്‍ സാധ്യത.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ കെ.സി. വേണുഗോപാല്‍ പക്ഷവും കടുത്ത അതൃപ്തിയിലാണ്. കെ.സിക്കെതിരെ ആസൂത്രിതമായ നീക്കങ്ങള്‍ നടന്നതായും വ്യക്തിഹത്യയ്‌ക്ക് ശ്രമമുണ്ടായതായും അവര്‍ ആരോപിക്കുന്നു. സതീശനാണ് മുഖ്യമന്ത്രിയാകുന്നതെങ്കില്‍ പ്രഖ്യാപനം ഇത്രയധികം നീട്ടിക്കൊണ്ടുപോകേണ്ടതില്ലായിരുന്നുവെന്നും അവസാന നിമിഷമാണ് തീരുമാനം അറിയിച്ചതെന്നും കെ.സി ക്യാമ്പ് കുറ്റപ്പെടുത്തുന്നു. ഇക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് അവരുടെ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ സതീശനെ പിന്തുണയ്‌ക്കുന്നവരും ചെന്നിത്തലയെ അനുകൂലിക്കുന്നവരും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.















