
തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയിൽ തന്നെ അവഗണിച്ചതിലുള്ള കടുത്ത അമർഷം രമേശ് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചു. മുതിർന്ന നേതാവെന്ന നിലയിലുള്ള സീനിയോരിറ്റി പരിഗണിച്ചില്ലെന്ന് അദ്ദേഹം രാഹുൽ ഗാന്ധിയെ അറിയിച്ചു. പാർട്ടി അച്ചടക്കം പാലിച്ച് മുന്നോട്ട് പോയിട്ടും തന്നെ തഴയുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്ന പരിഭവം അദ്ദേഹത്തിനുണ്ട്.
പുതിയ രാഷ്‌ട്രീയ സാഹചര്യത്തിൽ മന്ത്രിസഭയിൽ അംഗമാകാനില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയതായാണ് സൂചന. പ്രതിഷേധ സൂചകമായി ഇന്ന് ചേരുന്ന നിയമസഭാകക്ഷി യോഗത്തിൽ നിന്നും അദ്ദേഹം വിട്ടുനിന്നേക്കും. സ്ഥാനമാനങ്ങൾ നൽകുന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആക്ഷേപം ചെന്നിത്തലയെ അനുകൂലിക്കുന്നവരും ഉയർത്തുന്നുണ്ട്.
കെസി വേണുഗോപാലും വിഡി സതീശനും തമ്മിലുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ, താൻ ഒരു ‘സമവായ മുഖ്യമന്ത്രി’ ആയി എത്തിയേക്കുമെന്ന വലിയ ആത്മവിശ്വാസത്തിലായിരുന്നു രമേശ് ചെന്നിത്തല. തന്റെ സീനിയോറിറ്റിയാണ് ചെന്നിത്തല പ്രധാനമായും ഉയർത്തിക്കാട്ടിയത്. വിഡി സതീശൻ കെഎസ്‌യു ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് താൻ സംസ്ഥാനത്ത് മന്ത്രിയായിരുന്നു എന്ന ചരിത്രം അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. 26-ആം വയസ്സിൽ എംഎൽഎയായ ചെന്നിത്തലയ്‌ക്ക് ഹൈക്കമാൻഡുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്.
കെ. കരുണാകരൻ പാർട്ടി വിട്ടുപോയ പ്രതിസന്ധി ഘട്ടത്തിലും കോൺഗ്രസിനെ മുറുകെപ്പിടിച്ച നേതാവെന്ന പ്രതിച്ഛായയും ചെന്നിത്തലയ്‌ക്കുണ്ട്. കർണാടകയിൽ സിദ്ധരാമയ്യയെയും രാജസ്ഥാനിൽ അശോക് ഗെലോട്ടിനെയും തെരഞ്ഞെടുത്ത മാതൃകയിൽ, സീനിയോറിറ്റി പരിഗണിച്ച് ഹൈക്കമാൻഡ് തനിക്ക് അവസരം നൽകുമെന്ന് ചെന്നിത്തല പ്രതീക്ഷിച്ചിരുന്നു.