ന്യൂദൽഹി: പഞ്ചസാര കയറ്റുമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രധാന തീരുമാനം എടുത്തു. അസംസ്കൃത, വെളുത്ത, ശുദ്ധീകരിച്ച പഞ്ചസാര എന്നിവയുടെ കയറ്റുമതി 2026 സെപ്റ്റംബർ 30 വരെ സർക്കാർ നിരോധിച്ചു. മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം ആഗോള ഊർജ്ജ വിലകളിലും വിതരണ ശൃംഖലകളിലും അസ്ഥിരത സൃഷ്ടിച്ചിരിക്കുന്ന സമയത്താണ് ഈ തീരുമാനം.
കയറ്റുമതി നിരോധനം സെപ്റ്റംബർ അവസാനം വരെയോ അല്ലെങ്കിൽ കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെയോ പ്രാബല്യത്തിൽ തുടരുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു. മിച്ച ഉൽപാദനം പ്രതീക്ഷിച്ച് മുമ്പ് പരിമിതമായ പഞ്ചസാര കയറ്റുമതി അനുവദിച്ചിരുന്ന സർക്കാർ നയത്തിൽ നിന്നുള്ള ഒരു പ്രധാന മാറ്റമാണിത്.
എന്തുകൊണ്ടാണ് ഈ തീരുമാനം എടുത്തത് ?
മൺസൂൺ പ്രതീക്ഷിച്ചതിലും ദുർബലമാകുകയോ ഭൗമരാഷ്‌ട്രീയ സംഘർഷങ്ങൾ വള വിതരണത്തെ തടസ്സപ്പെടുത്തുകയോ ചെയ്താൽ ഇന്ത്യയുടെ പഞ്ചസാര ബാലൻസ് ഷീറ്റ് അപകടത്തിലാകുമെന്ന് സർക്കാർ ഭയപ്പെടുന്നുണ്ട്. മഴക്കുറവും വളങ്ങളുടെ കുറവും കാരണം 2026-27 കാലയളവിൽ ഉത്പാദനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
അതേ സമയം 2025-26 സീസണിലെ പഞ്ചസാര ഉത്പാദനം 27.5 ദശലക്ഷം ടൺ ആയി കണക്കാക്കപ്പെടുന്നു. പഴയ സ്റ്റോക്കുകൾ (5 ദശലക്ഷം ടൺ) ഉൾപ്പെടെ, മൊത്തം ലഭ്യത 32.5 ദശലക്ഷം ടൺ ആണ്. ആഭ്യന്തര ഉപഭോഗം 28 ദശലക്ഷം ടൺ ആയി കണക്കാക്കപ്പെടുന്നു, സീസണിന്റെ അവസാനത്തിൽ 4.5 ദശലക്ഷം ടൺ മാത്രമേ സ്റ്റോക്ക് അവശേഷിക്കുന്നുള്ളൂ. 2016-17 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ഈ “നേർത്ത ബഫർ” കണക്കിലെടുത്ത്, സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
അതേ സമയം തന്നെ ഇന്ത്യയുടെ ഈ നീക്കം ന്യൂയോർക്കിൽ അസംസ്കൃത പഞ്ചസാര ഫ്യൂച്ചർ വിലയിൽ 2 ശതമാനവു ലണ്ടനിൽ വെളുത്ത പഞ്ചസാരയുടെ വിലയിൽ 3 ശതമാനവും വർദ്ധനവിന് കാരണമായി. ബ്രസീൽ കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉൽപ്പാദക രാജ്യമാണ് ഇന്ത്യ.
















