ന്യൂഡൽഹി : ഹിന്ദുത്വം എന്നത് ഒരു ജീവിത രീതിയാണെന്ന് സുപ്രീം കോടതി . പതിവായി ക്ഷേത്രങ്ങളിൽ പോയില്ലെങ്കിലും, വീടിനുള്ളിൽ ആരാധന ചിട്ടകൾ അനുവർത്തിച്ചില്ലെങ്കിലും ഹിന്ദുവായി തുടരാനാകുമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഈ പരാമർശം.
“ഹിന്ദുത്വത്തെ സംബന്ധിച്ചിടത്തോളം, അതിനെ ഒരു ജീവിതരീതി എന്നും വിളിക്കുന്നു. ഒരു ആചാരം നടത്താൻ ഒരു ഹിന്ദു നിർബന്ധമായും ഒരു ക്ഷേത്രത്തിൽ പോകേണ്ടതില്ല. അത് ഒരു ജീവിതരീതിയായതിനാൽ അവർ എപ്പോഴും ഹിന്ദുവായി തുടരും . ഒരാളിന്റെ വിശ്വാസത്തിൽ ആർക്കും ഇടപെടാൻ കഴിയില്ല,” ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
സാമൂഹിക പരിഷ്കരണത്തിനും ഇന്ത്യയുടെ നാഗരികത സംരക്ഷിക്കുന്നതിനും ഇടയിലുള്ള ഭരണഘടനാ സന്തുലിതാവസ്ഥയെക്കുറിച്ച് കഴിഞ്ഞ വാദം കേൾക്കലിൽ സുപ്രീം കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ജനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലൂടെ ഒരു സാമൂഹിക പരിഷ്കരണത്തിന് താല്പര്യപ്പെടുന്നുണ്ടെങ്കിൽ കോടതി അത് അംഗീകരിക്കും. എന്നാൽ, ജനങ്ങളുടെ ഇച്ഛയ്‌ക്ക് വിരുദ്ധമായി എന്തെങ്കിലും അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ കോടതി ഇടപെടേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.















